ബെംഗളൂരു: കന്നിയങ്കത്തിലേറ്റ പരാജയത്തിനു ശേഷം ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഹോംഗ്രൗണ്ടില്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സിനെയാണ് ആര്‍സിബി നാലു വിക്കറ്റിനു മറികടന്നത്. ജയിച്ചുകൊണ്ട് തുടങ്ങിയ പഞ്ചാബിന് പിടിവീണപ്പോള്‍ ആര്‍സിബി അക്കൗണ്ട് തുറന്നതിന്റെ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ വണ്‍മാന്‍ ഷോയാണ് ആര്‍സിബിയെ കളി ജയിപ്പിച്ചതെന്നു നിസംശയം പറയാം.
യഥാര്‍ഥത്തില്‍ മല്‍സരം പഞ്ചാബും ആര്‍സിബിയും തമ്മിലായിരുന്നില്ല, പഞ്ചാബും കോലിയും തമ്മിലായിരുന്നു ശരിക്കും അങ്കം. കാരണം കോലിയെ മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബി ബാറ്റിങ് നിരയില്‍ ബാക്കിയെല്ലാവരും അത്ര മികച്ച പ്രകടനമല്ല നടത്തിയത്. 77 റണ്‍സാണ് ഓപ്പണറായി ഇറങ്ങി അദ്ദേഹം അടിച്ചെടുത്തത്. 49 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ 11 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

പക്ഷെ സീസണിലെ ആദ്യത്തെ ഫിഫ്റ്റി കുറിക്കുന്നതിനു വേണ്ടി കോലി തന്റെ ഇന്നിങ്‌സ് മനപ്പൂര്‍വ്വം സ്ലോയാക്കി മാറ്റിയോയെന്ന സംശയമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അതിനുള്ള തെളിവുകളും അവര്‍ നിരത്തുന്നുണ്ട്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അഗ്രസീവായി ബാറ്റ് വീശിയ ശേഷം പിന്നീട് വളരെ സ്ലോയായെന്നു ഇതു ഫിഫ്റ്റി ലക്ഷ്യമിട്ട് തന്നെയാണെന്നുമാണ് വിമര്‍ശകരുടെ പക്ഷം.
ആദ്യത്തെ നാലു ഓവറില്‍ ഇടിവെട്ട് ബാറ്റിങായിരുന്നു കോലി കാഴ്ചവച്ചത്. പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് അദ്ദേഹം അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടി. നാലോറില്‍ കോലി നേരിട്ടത് 15 ബോളുകളാണ്. ഇവയില്‍ നിന്നും എട്ടു ഫോറുകളടക്കം 33 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. യഥാര്‍ഥ ടി20 ശൈലിയിലുള്ള ഇന്നിങ്‌സായിരുന്നു ഇത്.
ടി20യില്‍ സ്‌ട്രൈക്ക് റേറ്റ് മോശമാണന്നും അതുകൊണ്ടു തന്ന കോലിയെ വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞേക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് തന്റെ പ്രഹരശേഷി അദ്ദേഹം സെലക്ടര്‍മാര്‍ക്കും ബിസിസിഐയ്ക്കമെല്ലാം കാണിച്ചുകൊടുത്തത്.
പക്ഷെ തുടക്കത്തില്‍ കാണിച്ച ഈ അഗ്രസീവ് ബാറ്റിങില്‍ നിന്നും 15 ബോളുകള്‍ക്കു ശേഷം കോലി പിന്നോട്ടു പോയെന്നും പിന്നീട് ഫിഫ്റ്റി മുന്നില്‍ കണ്ടാണ് ബാറ്റ് ചെയ്തതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ആദ്യത്തെ 15 ബോളില്‍ ടി20യും അടുത്ത 29 ബോളില്‍ ടെസ്റ്റുമാണ് കോലി കളിച്ചതെന്നാണ് അവരുടെ പരിഹാസം. 15 ബോളില്‍ 33 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം അടുത്ത 29 ബോളില്‍ നേടിയത് വെറും 34 റണ്‍സ് മാത്രമാണ്.

ഇതിനിടെ സീസണിലെ ആദ്യത്തെ ഫിഫ്റ്റിയും കണ്ടെത്തി. വെറും രണ്ടു സിക്‌സറും ഒരു ഫോറും മാത്രമേ കോലി ഇതിനിടെ നേടിയുള്ളൂ. അതായത് നേടിയ 34 റണ്‍സില്‍ വെറും 13 റണ്‍സ് മാത്രമേ ബൗണ്ടറികളിലൂടെ വന്നുള്ളൂ. ബാക്കിയുള്ള 21 റണ്‍സും സിംഗിള്‍, ഡബിള്‍ എന്നിവയില്‍ നിന്നായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്തിയത്. ക്യാപ്റ്റന്‍ ധവാന്‍ 45 റണ്‍സോടെ ടോപ്‌സ്‌കോററായപ്പോള്‍ ലോവര്‍ ഓര്‍ഡറിന്റെ മികച്ച ഫിനിഷിങാണ് പഞ്ചാബിനെ 170 കടത്തിയത്. പ്രത്യേകിച്ചും ശശാങ്ക് സിങിന്റെ ഇന്നിങ്‌സ് എടുത്തു പറയേണ്ടതാണ്. വെറും എട്ടു ബോളില്‍ പുറത്താവാതെ 21 റണ്‍സ് അദ്ദേഹം നേടി.
മറുപടിയില്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ആര്‍സിബി ലക്ഷ്യത്തിലെത്തി. കോലിയെക്കൂടാതെ ദിനേശ് കാര്‍ത്തിക്കിന്റെ (10 ബോളില്‍ 28*) തകര്‍പ്പന്‍ ഫിനിഷിങും കളിയില്‍ നിര്‍ണായകമായി മാറി. മൂന്നു ഫോറും രണ്ടു സിക്‌സറും ഡിക്കെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.