ഡല്‍ഹി: ഐപിഎല്ലിന്റെ പ്ലേഓഫില്‍ കളിക്കുകയെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ പതിയെ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ആറാമത്തെ പരാജവും ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ടീം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള എവേ മല്‍സരത്തില്‍ 10 റണ്‍സിന്റെ പരാജയമാണ് മുംബൈയ്ക്കു നേരിടേണ്ടി വന്നത്. 258 എന്ന കൂറ്റന്‍ സ്‌കോറിലേക്കു വീറോടെ പൊരുതിയ മുംബൈ ഏഴു വിക്കറ്റിനു 247 റണ്‍സെടുത്ത് മല്‍സരം കൈവിടുകയായിരുന്നു.
വീണ്ടുമൊരിക്കല്‍ക്കൂടി ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിയാണ് മുംബൈ ടീമിനെ ചതിച്ചതെന്നു പറയേണ്ടിവരും. നായകനെന്ന നിലയില്‍ ഒട്ടും ആത്മാര്‍ഥതയോടെയല്ല അദ്ദേഹം കളിക്കളത്തില്‍ കാണപ്പെട്ടത്. നിര്‍ണായക സമയങ്ങളില്‍ ബൗളര്‍മാരുടെ അരികിലെത്തി ഉപദേശം നല്‍കാനോ, സാഹചര്യം മനസ്സിലാക്കി ഫീല്‍ഡിങില്‍ മാറ്റം വരുത്താനോ ഹാര്‍ദിക് തയ്യാറായില്ല. ഇടയ്ക്കു വളരെ രോഷത്തോടെ തന്റെ ടീമിലെ കളിക്കാരോടു അദ്ദേഹം ആക്രോശിക്കുന്നതും കണ്ടിരുന്നു.

ഹാര്‍ദിക് കാര്യമായി ഇടപെടല്‍ നടത്താതെ പലപ്പോഴും ഫീല്‍ഡില്‍ മാറിനിന്നപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കളിയില്‍ ഇടപെടേണ്ടതായി വന്നിരുന്നു. ഇടയ്ക്കു ബൗളര്‍മാരെ രോഹിത് ഉപദേശിക്കുന്നതും ഫീല്‍ഡിങ് ക്രമീകരണത്തില്‍ മാറ്റം വരുത്തുന്നതും കാണാമായിരുന്നു. ടോസ് മുതല്‍ തന്നെ ക്യാപ്റ്റനെന്ന നിലയില്‍ പല മണ്ടത്തരങ്ങളും ഹാര്‍ദിക് കാണിച്ചിട്ടുണ്ട്. ടീമിന്റെ പരാജയത്തിനു കാരണവും അദ്ദേഹത്തിന്റെ ഈ അബദ്ധങ്ങള്‍ തന്നെയാണ്.
ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്തതാണ് ഹാര്‍ദിക് കാണിച്ച ആദ്യത്തെ മണ്ടത്തരം. കാരണം ഡല്‍ഹിയിലെ ഈ പിച്ചില്‍ റണ്‍ചേസ് അത്ര എളുപ്പമായിരുന്നില്ല. ഇക്കാര്യം ടോസിനു ശേഷം ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് തുറന്നു പറയുകയും ചെയ്തിരുന്നു. കളി പുരോഗമിക്കവെ പിച്ച് അല്‍പ്പം സ്ലോയായി മാറുമെന്നും അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു തങ്ങളുടെ പ്ലാനെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ക്യാപ്റ്റനായിരുന്നിട്ടും ഡല്‍ഹിയിലെ പിച്ചിനെക്കുറിച്ച് ഹാര്‍ദിക്കിന് എന്തുകൊണ്ട് മനസ്സിലാക്കാന്‍ സാധിക്കാതെ പോയെന്നാണ് ചോദ്യം.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ആദ്യ ഓവര്‍ നല്‍കില്ലെന്ന ശപഥമെടുത്തതു പോലെയാണ് ഓരോ കളിയിലും അദ്ദേഹത്തെ ഹാര്‍ദിക് തഴയുന്നത്. ഡിസിക്കെതിരേയും അതില്‍ മാറ്റമുണ്ടായില്ല. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ സമ്മാനിക്കാന്‍ ബുംറയോളം മികച്ചൊരു ബൗളര്‍ ലോക ക്രിക്കറ്റില്‍ തന്നെ മറ്റാരുമില്ല. മുന്‍ നായകന്‍ രോഹിത് സ്ഥിരമായി ആദ്യ ഓവര്‍ എറിയിച്ചത് ബുംറയെക്കൊണ്ടാണ്. ഇതിന്റെ ഫലം ടീമിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഡിസിക്കെിരേ ലൂക്ക് വുഡിനെക്കൊണ്ടാണ് ഹാര്‍ദിക് ആദ്യ ഓവര്‍ ബൗള്‍ ചെയ്യിച്ചത്.
19 റണ്‍സാണ് വുഡ് ഈ ഓവറില്‍ വിട്ടുനല്‍കിയത്. മൂന്നു ഫോറും ഒരു സിക്‌സറുമടക്കമാണിത്. ഈ തീപ്പൊരി തുടക്കം ഡിസിക്കു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അടുത്ത ഓവറില്‍ ബുംറയെ ഹാര്‍ദിക്ക് കൊണ്ടുവന്നെങ്കിലും 18 റണ്‍സ് വിട്ടുകൊടുത്തു. തൊട്ടുമുമ്പത്തെ ഓവര്‍ നല്‍കിയ പ്രചോദനമാണ് ഡിസിയെ കടന്നാക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്നു പറയാം.

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സാണ് ഡിസി വാരിക്കൂട്ടിയത്. അഞ്ചാം ഓവര്‍ സ്വയം ബൗള്‍ ചെയ്യാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനവും ദുരന്തമായി മാറി. പേസര്‍മാര്‍ക്കെതിരേ ഡിസി അനായാസം റണ്‍സ് വാരിക്കൂട്ടവെ സ്ലോ ബൗളറായ മുഹമ്മദ് നബിയെ ഹാര്‍ദിക്കിനു പരീക്ഷിക്കാമായിരുന്നു. പക്ഷെ അഞ്ചാം ഓവര്‍ സ്വയമെറിഞ്ഞ അദ്ദേഹം 20 റണ്‍സ് വിട്ടുകൊടുത്തു.
പക്ഷെ ഹാര്‍ദിക്ക് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം 18ാമത്തെ ഓവറിലായിരുന്നു. മൂന്നോവറില്‍ 42 റണ്‍സ് വാരിക്കോരി നല്‍കി വന്‍ ചെണ്ടയായി മാറിയ വുഡിനെ ഒരോവര്‍ കൂടി ഹാര്‍ദിക്ക് ഏല്‍പ്പിക്കുകയായിരുന്നു. രണ്ടോവറില്‍ 20 റണ്‍സിനു ഒരു വിക്കറ്റെടുത്ത നബിയെ അദ്ദേഹത്തിനു പരീക്ഷിക്കാമായിരുന്നു.
26 റണ്‍സാണ് 18ാം ഓവറില്‍ ഡിസി വാരിക്കൂട്ടിയത്. സിംഗിളോ, ഡബിളോ ഈ ഓവറില്‍ കണ്ടില്ല. പിറന്നത് ഫോറുകളും സിക്‌സറുകളും മാത്രം. അഞ്ചു ഫോറും ഒരു സിക്‌സറുമാണ് വുഡ് വാരിക്കോരി നല്‍കിയത്. ഓവറിനു മുമ്പ് മുമ്പ് മുന്നിന് 208 റണ്‍സെന്ന നിലയിലായിരുന്ന ഡിസി ഓവര്‍ കഴിഞ്ഞപ്പോഴേക്കും 234 റണ്‍സിലെത്തുകയും ചെയ്തു. മുംബൈ കളി തോറ്റതും ഈ ഒരൊറ്റ ഓവര്‍ കാരമാണ്.