അഹമ്മദാബാദ്: ഐപിഎല്ലില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ് 2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്. തങ്ങളുടെ മുന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങവരവില്‍ തോല്‍വിയോടെയാണ് ജിടി യാത്രയാക്കിയത്. മുംബൈ ജയിക്കുമെന്നു തോന്നിച്ച മല്‍സരത്തില്‍ ആറു റണ്‍സിന്റെ ആവേശോജ്വല ജയമാണ് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ജിടി സ്വന്തമാക്കിയത്.
15ാം ഓവര്‍ വരെ മുംബൈ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നു. പക്ഷെ അവസാന അഞ്ചോവറില്‍ ജിടി കളി മാറ്റിമറിക്കുകയായിരുന്നു. ഗില്ലിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയെയാണ് എല്ലാവരും പ്രശംസിക്കുന്നത്. പക്ഷെ ഗില്ലിനെപ്പോലെ തന്നെ ഈ ജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. അതു ജിടിയുടെ മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ പേസറുമായ ആശിഷ് നെഹ്‌റയാണ്.

മുഴുവന്‍ സമയവും കളിയില്‍ ഇടപെട്ടു കൊണ്ട് എല്ലായ്‌പ്പോഴും ഗ്രൗണ്ടിന് അരികെ നില്‍ക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുള്ള കോച്ചാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഹാര്‍ദിക് ക്യാപ്റ്റനായിരിക്കെയും നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്. എതിര്‍ ടീമിന്റെ ഇന്നിങ്‌സിനിടെ എല്ലായ്‌പ്പോഴും ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് കളി നിരീക്ഷിച്ച് ഹാര്‍ദിക്കിനു തന്ത്രങ്ങളോതുന്ന നെഹ്‌റ സ്ഥിരം കാഴ്ചയായിരുന്നു.
ഈ സീസണില്‍ ഹാര്‍ദിക് പോയി ഗില്‍ ക്യാപ്റ്റനായപ്പോഴും നെഹ്‌റ പഴയ നെഹ്‌റ തന്നെയാണ്. സൂക്ഷ്മമായി കളി നിരീക്ഷിച്ച് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തും അതു ഗ്രൗണ്ടിലേക്കു എത്തിച്ചും നെഹ്‌റയെ കാണാമായിരുന്നു. ജിടിക്കായി അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്തത് വെററ്ററന്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവാണ്. 17 റണ്‍സായിരുന്നു അദ്ദേഹത്തിനു പ്രതിരോധിക്കേണ്ടിയിരുന്നത്. ഹാര്‍ദിക്കും ഷംസ് മുലാനിയുമായിരുന്നു ക്രീസില്‍.
12 റണ്‍സ് മാത്രമേ ഈ ഓവറില്‍ ഉമേഷ് വിട്ടുനല്‍കിയുള്ളൂ. മാത്രമല്ല രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. മൂന്നാമത്തെ ബോളില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക്കിനെ മടക്കിയ ഉമേഷ് നാലാമത്ത ബോളില്‍ പിയൂഷ് ചൗളയെയും പുറത്താക്കി. ഉമേഷിന്റെ ഉജ്ജ്വല ബൗളിങിനെയും ഗില്ലിന്റെ ക്യാപ്റ്റന്‍സിയെയുമാണ് വിജയത്തിനു ശേഷം എല്ലാവരും പുകഴ്ത്തിയത്. പക്ഷെ ഈ ഓവറില്‍ കളി മാറ്റിയത് നെഹ്‌റയുടെ തന്ത്രമാണ്.
ഈ ഓവര്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് നില നിര്‍ദേശങ്ങള്‍ കടലാസില്‍ കുറിച്ച ശേഷം അതു ഗ്രൗണ്ടിലുള്ള താരം വഴി ഉമേഷിനു നെഹ്‌റ എത്തിച്ചു നല്‍കിയിരുന്നു. ഇതാണ് 20ാം ഓവറില്‍ ഉമേഷ് ഫലപ്രദമായി നടപ്പാക്കുകയും ഇതു വഴി മുംബൈയെ പൂട്ടുകയും ചെയ്തത്. ഈ ഓവറിലെ ആദ്യത്തെ രണ്ടു ബോളിലും ജിടി ആഗ്രഹിച്ചതു പോലെയൊരു ഫലമല്ല ലഭിച്ചത്.
വെടിച്ചില്ല് പോലെയുള്ള ഒരു സിക്‌സറോടെയാണ് ഹാര്‍ദിക് ഓവറിനു തുടക്കമിട്ടത്. ഓഫ്സ്റ്റംപിനു പുറത്ത് പരീക്ഷിച്ച ബോള്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെ ഹാര്‍ദിക് സിക്‌സറിലെത്തിക്കുകയായിരുന്നു. ജിടി ശരിക്കും സ്തബ്ധരായ നിമിഷം. അടുത്തത് വീണ്ടമൊരു ഷോര്‍ട്ട് ബോള്‍. ഇത്തവണ ഹാര്‍ദിക്കിന്‍റെ തീപാറുന്ന ഗ്രൗണ്ട് ഷോട്ട് കണ്ണടച്ചു തുറക്കുംമുമ്പ് എക്‌സ്ട്രാ കവറിലൂടെ ചീറിപ്പാഞ്ഞു. പക്ഷെ മൂന്നാമത്തെ ബോളില്‍ ഹാര്‍ദിക്കിനെ ഉമേഷ് വീഴ്ത്തി.

വേഗമേറിയ ഒരു ഷോര്‍ട്ട് ബോളായിരുന്നു അത്. പുള്‍ ഷോട്ടിലൂടെ അതു സിക്‌സറിലേക്കു പറത്താനുള്ള മുംബൈ ക്യാപ്റ്റന്റെ നീക്കം പാളി. ഹാര്‍ദിക്കിന്റെ ഷോട്ട് നേരെ മിഡ് വിക്കറ്റില്‍ രാഹുല്‍ തെവാത്തിയയുടെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം അനായാസം അതു പിടിയിലൊതുക്കുകയും ചെയ്തു.
കടുത്ത രോഷത്തോടെയും നിരാശയോടെയുമാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. ഇടയ്ക്കു ദേഷ്യം കാരണം ആകോശിക്കുന്നതും കാണാമായിരുന്നു. ഹാര്‍ദിക് മടങ്ങിയതോടെ ജിടി കളി വരുതിയിലാക്കി. അടുത്ത ബോളില്‍ ചൗളയെ ഗോള്‍ഡന്‍ ഡെക്കായായി ഉമേഷ് പുറത്താക്കി.
വമ്പന്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹത്തെ ഡീപ്പ് മിഡ് വിക്കറ്റില്‍ റാഷിദ് ഖാനാണ് പിടികൂടിയത്. ഇതോടെ മുംബൈയ്ക്കു ജയിക്കാന്‍ രണ്ടു ബോളില്‍ വേണ്ടത് ഒമ്പത് റണ്‍സ്. പക്ഷെ അഞ്ചാം ബോളില്‍ ജസ്പ്രീത് ബുംറയ്ക്കു സിംഗിള്‍ മാത്രമേ നേടാനായുള്ളൂ. ഇതോടെ ജിടി വിജയമുറപ്പിച്ചു. അവസാന ബോളില്‍ മുലാനിക്കും സിംഗിള്‍ മാത്രമാണ് ലഭിച്ചത്.