വിശാഖപട്ടണം: പരിക്കിനെ തോല്‍പ്പിച്ച ശേഷമുള്ള മടങ്ങിവരവില്‍ ആദ്യ ഫിഫ്റ്റിയോടെ കസറിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് വിന്റേജ് റിഷഭിനെ ആരാധകര്‍ കണ്ടത്. ബാറ്റിങില്‍ തന്റെ പഴയ അഗ്രസീവ് ശൈലിക്കു മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു കാണിച്ചു തന്നിരിക്കുകയാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ ഇറങ്ങിയ റിഷഭ് 32 ബോളില്‍ 51 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. നാലു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
റിഷഭിന്റെ ഈ ഇന്നിങ്‌സ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുള്‍പ്പെടെയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെയാണ് കുഴപ്പത്തിലാക്കിയിരിക്കുന്നത്. കാരണം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇപ്പോഴും റിഷഭ് തന്നെയാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ താരം ബാറ്റിങിലെ പഴയ ടച്ച് വീണ്ടെടുത്തത് ബിസിസിഐയെയും സെലക്ടര്‍മാരെയും സംബന്ധിച്ച് വലിയ പോസിറ്റീവ് തന്നെയാണ്.

ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇതോടെ റിഷഭും പരിഗണിക്കപ്പെടുമെന്നുറപ്പായി. ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഫോമിന്റെയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബിസിസിഐയ്ക്കു വലിയ ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ആദ്യ കളി മുതല്‍ ടീമിനെ നയിക്കുന്നതോടൊപ്പം വിക്കറ്റ് കീപ്പറുടെ റോളും റിഷഭ് ഭംഗിയായി നിര്‍വഹിക്കുകയാണ്. ഇപ്പോഴിതാ സീസണിലെ ആദ്യ ഫിഫ്റ്റിയും കുറിച്ച് ബാറ്റിങിലും തന്റെ മികവ് അദ്ദേഹം തെളിയിച്ചു.
ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി റിഷഭ് ഇനി വരികയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ബിസിസിഐയ്ക്കു പ്രിയങ്കരനായതിനാല്‍ അദ്ദേഹത്തിനായിരിക്കും മറ്റു വിക്കറ്റ് കീപ്പര്‍മാരെ അപേക്ഷിച്ചു പ്രഥമ പരിഗണന ലഭിക്കുക.
ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരരംഗത്തുള്ള മറ്റു താരങ്ങള്‍ ജിതേഷ് ശര്‍മ, സഞ്ജു, ഇഷാന്‍ കിഷന്‍, കെഎല്‍ രഹുല്‍, ധ്രുവ് ജുറേല്‍ എന്നിവരാണ്. ഇവരില്‍ സഞ്ജു മാത്രമാണ് ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. ഇപ്പോള്‍ റിഷഭിന്റെ പ്രകടനം അദ്ദേഹത്തിനു ഭീഷണിയായിരിക്കുകയാണ്.
ഏപ്രില്‍ 30നാണ് ലോകകപ്പിനുള്ള സ്‌ക്വാഡിനെ ഐസിസിക്കു സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അതുകൊണ്ടു തന്നെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മല്‍സരങ്ങളില്‍ ഡിസിക്കു വേണ്ടി രണ്ടോ, മൂന്നോ ഫിഫ്റ്റികള്‍ കൂടി കുറിക്കാനായാല്‍ റിഷഭിനെ ഉറപ്പായും ലോകകപ്പ് ടീമില്‍ കാണാനായേക്കും. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ആരാവും ടീമിലിടം പിടിക്കുകയെന്നു മാത്രമാണ് പിന്നീട് അറിയാനുള്ളത്.

സിഎസ്‌കെയ്‌ക്കെതിരേ ഒരു ഘട്ടത്തില്‍ 23 ബോളില്‍ 23 റണ്‍സെന്ന നിലയില്‍ സ്ലോ ബാറ്റിങായിരുന്നു റിഷഭിന്റേത്. 17 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ റിഷഭ് 23 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. പിന്നീടാണ് അദ്ദേഹം ബാറ്റിങിലെ ഗിയര്‍ മാറ്റിയത്. മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ അടുത്ത ഓവറില്‍ താരം ഓരോ ഫോറും സിക്‌സറുമടിച്ചു. അടുത്ത ഓവറില്‍ റിഷഭിന്റെ വെടിക്കെട്ടാണ് കണ്ടത്.
മതീശ പതിരാനയ്‌ക്കെതിരേ അദ്ദേഹം റണ്‍സ് വാരിക്കൂട്ടി. രണ്ടാമത്തെ ബോള്‍ റിഷഭ് സിക്‌സറിലേക്കു പായിക്കുകയായിരുന്നു. ലോങ് ഓണിനു മുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വമ്പന്‍ ഷോട്ട്. അടുത്ത ബോള്‍ ബൗണ്ടറിയിലേക്ക്. യോര്‍ക്കര്‍ ലെങ്ത് ബോളായിരുന്നു പതിരാന ഒരിക്കല്‍ക്കൂടി പരീക്ഷിച്ചത്. ഫ്രണ്ട് ഫൂട്ടില്‍ റിഷഭ് അതു ബൗണ്ടറി കടത്തുകയും ചെയ്തു.
അടുത്ത ബോളിലും ഫോറടിച്ച അദ്ദേഹം മടങ്ങിവരവിനു ശേഷമുള്ള ആദ്യ ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്തു. പതിരാനയുടെ വൈഡ് യോര്‍ക്കര്‍ മികച്ചൊരു ഡ്രൈവിലൂടെ റിഷഭ് ഫോറിലെത്തിക്കുകയായിരുന്നു. 31 ബോളുകളില്‍ നിന്നായിരുന്നു ഫിഫ്റ്റി. പക്ഷെ അടുത്ത ഓവറില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു.