ഹൈദരാഹബാദ്: മികച്ച തുടക്കത്തിനു ശേഷം നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഐപിഎല്ലില്‍ ട്രാക്ക് തെറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സിഎസ്‌കെയ്ക്കു പരാജയം നേരിട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിന്റെ കനത്ത പരാജയമാണ് റുതുരാജ് ഗെയ്ക്വാദിനും സംഘവും ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും സിഎസ്‌കെ ഫ്‌ളോപ്പായി മാറുകയായിരുന്നു.
ഈ കളിയില്‍ സിഎസ്‌കെയുടെ തോല്‍വിക്കു പ്രധാന കാരണക്കാരിലൊരാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ടി20 ഫോര്‍മാറ്റില്‍ തന്റെ കാലം കഴിഞ്ഞുവെന്നു ഈ കളിയിലൂടെ ഒരിക്കല്‍ക്കൂടി കാണിച്ചു തന്നിരിക്കുകയാണ് അദ്ദേഹം. ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ഇപ്പോള്‍ ജഡ്ഡുവിനാവുന്നില്ല. വെറും ഫീല്‍ഡിങിനു വേണ്ടി മാത്രം അദ്ദേഹം ടീമില്‍ വേണമോയെന്നാണ് ആരാധകരുടെ ചോദ്യം.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള കളിക്കാരിലൊരാളും കൂടിയാണ് ജഡേജ. പക്ഷെ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നില്ലെന്നതാണ് സത്യം. ബാറ്റിങില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ജഡ്ഡുവിനു കഴിയുന്നില്ല.
മാത്രമല്ല വിക്കറ്റുകളെടുക്കാനുള്ള അദ്ദേഹത്തിന്റെ പഴയ മിടുക്കും നഷ്ടമായിരിക്കുകയാണ്. ഹൈദരാബാദുമായുള്ള കഴിഞ്ഞ മല്‍സത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ ജഡ്ഡുവിന്റെ സ്ലോ ബാറ്റിങ് ടീമിനു തിരിച്ചടിയായിരുന്നു. 23 ബോളില്‍ നിന്നും പുറത്താവാതെ 31 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. നേടിയത് നാലു ഫോറുകൾ മാത്രം.
ബാറ്റിങില്‍ മാത്രമല്ല പിന്നീട് ബൗളിങിലും ജഡേജ നനഞ്ഞ പടക്കമായി മാറി. നാലോവറുകള്‍ ബൗള്‍ ചെയ്‌തെങ്കിലും 30 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ സിഎസ്‌കെ കളിച്ചിട്ടുള്ള നാലു മല്‍സരങ്ങളില്‍ നിന്നും 84 റണ്‍സ മാത്രമേ ജഡ്ഡു നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 31 റണ്‍സുമാണ്.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ജഡേജ തികഞ്ഞ പരാജയമാണെന്നു കാണാം. നാലു മല്‍സരങ്ങളില്‍ നിന്നും 7.79 ഇക്കോണമി റേറ്റില്‍ അദ്ദേഹത്തിനു വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ 21 റണ്‍സ് വഴങ്ങിയ ജഡ്ഡുവിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാംറൗണ്ടിലാവട്ടെ 15 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റ് വീഴ്ത്താനായില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ 43 റണ്‍സ് വിട്ടുകൊടുത്ത ജഡ്ഡു ഒരു വിക്കറ്റ് നേടി. ഈ വിക്കറ്റ് മാത്രമേ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനുള്ളൂ.
ഹൈദരാബാദിനെതിരേ 14ാമത്തെ ഓവറിലായിരുന്നു ജഡേജ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. സിഎസ്‌കെ അപ്പോള്‍ രണ്ടു വിക്കറ്റിനു 119 റണ്‍സെന്ന നിലയിലായിരുന്നു. ഓവറിലെ നാലാമത്തെ ബോളില്‍ 45 റണ്‍സെടുത്ത ദുബെ പുറത്താവുകയായിരുന്നു. പതിവുപോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 24 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടിച്ചു.
ദുബെ മടങ്ങിയ ശേഷം ഇതേ രീതിയില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ഒരാളെയായിരുന്നു സിഎസ്‌കെയ്ക്കു ആവശ്യം. പക്ഷെ പകരമെത്തിയ ജഡേജ ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങുമായി സിഎസ്‌കെയുടെ സ്‌കോറിങിന്റെ വേഗത കുറയ്ക്കുകയായിരുന്നു. ഇതാണ് സിഎസ്‌കെയെ അഞ്ചു വിക്കറ്റിനു 165 റണ്‍സിലൊതുക്കിയത്. കുറേക്കൂടി വേഗത്തില്‍ ജഡ്ഡു സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ 180-190 റണ്‍സ് സിഎസ്‌കെയ്ക്കു നേടാമായിരുന്നു. അതു മല്‍സര വിധി തന്നെ ഒരു പക്ഷെ മാറ്റിയേനെ.