17ാമത് ഐപിഎല്ലിനെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണില്‍ ചാംപ്യന്‍മാരായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച റോയല്‍സിനു ഈ വര്‍ഷം വീണ്ടുമൊരു അദ്ഭുതം സൃഷ്ടിക്കാനാവുമോ? താരസാന്നിധ്യം പരിഗണിക്കുമ്പോള്‍ കിരീടമുയര്‍ത്താനുള്ള എല്ലാ ഘടകങ്ങളും റോയല്‍സിനുണ്ട്. കഴിവിനൊത്ത പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാനായാല്‍ തീര്‍ച്ചയായും റോയല്‍സിനു വീണ്ടുമൊരിക്കല്‍ക്കൂടി ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടാം.
ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷെയ്ന്‍ ബോണ്ടാണ് ഈ സീസണില്‍ റോയല്‍സിന്റെ ബൗളിങ് പരിശീലകന്‍. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലായിരുന്നു. എന്നാല്‍ ഈ സീസണിനു മുമ്പ് റോയല്‍സിന്റെ ബൗളിങ് കോച്ചായിരുന്ന ശ്രീലങ്കയുടെ മുന്‍ ബൗളിങ് ഇതിഹാസം ലസിത് മലിങ്കയെ മുംബൈ ഈ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. മുംബൈയില്‍ നിന്നും പടിയിറങ്ങിയ ബോണ്ട് പകരക്കാരമായി റോയല്‍സ് കൂടാരത്തിലെത്തുകയും ചെയ്തു.

പരിശീലന ക്യാംപില്‍ റോയല്‍സ് ടീമംഗങ്ങള്‍ക്കു ബോണ്ട് നിര്‍ദേശം നല്‍കുന്ന വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. റോയല്‍സ് ടീം തന്നെയാണ് യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇവിടെ മുതല്‍ ഈ സീസണിന്റെ അവസാനം വരെ നിങ്ങളെ ആരോഗ്യത്തോടെ കൊണ്ടു പോവുകയെന്നതാണ് ആദ്യത്തെ കാര്യം. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ച് ഒരു വലിയ കാര്യം നിങ്ങളെ നല്ല രീതിയില്‍ നോക്കുകയെന്നതാണെന്നും റോയല്‍സ് താരങ്ങളോടു ബോണ്ട് പറഞ്ഞു.
ഓരോ ദിവസവും വരുമ്പോഴും നിങ്ങള്‍ക്കു കാര്യങ്ങളെക്കുറിച്ച് വ്യക്തത ആവശ്യമാണ്. എങ്ങനെയാവണം ബൗള്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ കൂടിയേ തീരൂ. ഇതിനു വേണ്ടി ഒരു പ്ലാന്‍ ആവശ്യമാണ്. നിങ്ങള്‍ക്കു ഞാനൊരു പ്ലാന്‍ നല്‍കാം, നിങ്ങള്‍ എല്ലാ ദിവസവും അതിനു വേണ്ടി ശ്രമിക്കുകയും ശരിയായ മനോഭാവം കാണിക്കുകയും വേണമെന്നും ബോണ്ട് ടീമിനോടു ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് അനുഭവസമ്പത്തുള്ള ബോണ്ടിന്റെ ഉപദേശങ്ങള്‍ റോയല്‍സ് ടീമിനു പുതിയ സീസണില്‍ ഏറെ മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജസ്പ്രീത് ബുംറയുള്‍പ്പെടുന്ന മുംബൈ ടീമിന്റെ ബൗളിങ് നിലവാരം ഏറെ മെച്ചപ്പെടുത്തിയ ശേഷമാണ് ഇപ്പോൾ ബോണ്ട് റോയല്‍സിന്റെ ഭാഗമായിരിക്കുന്നത്.
ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ ശിക്ഷണത്തിലാണ് ഇത്തവണയും റോയല്‍സിന്റെ പടയൊരുക്കം. ടീമിന്റെ ഡയറക്ടറും മുഖ്യ കോച്ചും കൂടിയാണ് അദ്ദേഹം. കഴിഞ്ഞ തവണ പ്ലേഓഫ് പോലുമെത്താന്‍ റോയല്‍സിനായിരുന്നില്ല. നേരിയ വ്യത്യാസത്തിലാണ് അവര്‍ക്കു അന്നു പോയിന്റ് പട്ടികയിലെ നാലാംസ്ഥാനവും അതോടൊപ്പം പ്ലേഓഫും നഷ്ടമായത്.
ഒരു മല്‍സരം കൂടി ജയിച്ചിരുന്നെങ്കില്‍ റോയല്‍സിനു ഉറപ്പായും പ്ലേഓഫില്‍ കടക്കാന്‍ കഴിയുമായിരുന്നു. പക്ഷെ ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങള്‍ കൈവിട്ടതിനു അവര്‍ക്കു വലിയ വില നല്‍കേണ്ടിവന്നു. ഈ സീസണില്‍ ഇത്തരമൊരു പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ റോയല്‍സ് ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായില്ലെങ്കില്‍ സങ്കക്കാരയുള്‍പ്പെടെ പലരുടെയും സ്ഥാനം തെറിച്ചേക്കും.
രാജസ്ഥാന്‍ റോയല്‍സ് ഫുള്‍ സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, പ്രസിദ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, ആദം സാംപ, ആവേശ് ഖാന്‍, റോവ്മെന്‍ പവല്‍, ആബിദ് മുഷ്താഖ്, നാന്ദ്രെ ബര്‍ഗര്‍, കുനാല്‍ റാത്തോഡ്, ശുഭം ദുബെ, ടോം കോഹ്ലര്‍ കാഡ്‌മോര്‍.