ഐപിഎല്‍ പുരോഗമിക്കുമ്പോള്‍ ട്വന്റി-20 ലോകകപ്പും ചര്‍ച്ചകളില്‍ സജീവമായി മാറുകയാണ്. ഐപിഎല്ലിന് പിന്നാലെ തന്നെ ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെ ഇടം നേടുമെന്ന ചര്‍ച്ചകളാണ് എങ്ങും. ഐപിഎല്ലിലെ ഫോം കൂടി പരിഗണിച്ചാകും സ്‌ക്വാഡിനെ കണ്ടെത്തുക എന്നതില്‍ മിക്ക താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമിലെ പല പൊസിഷനു വേണ്ടിയും ഒന്നിലധികം അവകാശവാദികള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്നാമിതിറങ്ങി വെടിക്കെട്ട് പ്രകടനമായിരുന്നു അക്‌സര്‍ പട്ടേല്‍ പുറത്തെടുത്തത്. ഇതോടെ അക്‌സര്‍ പട്ടേലിന്റെ പേരും ചര്‍ച്ചകളില്‍ സജീവമായി മാറിയിരിക്കുകയാണ്.

അക്‌സര്‍ പട്ടേലിനേയും രവീന്ദ്ര ജഡേജയും താരതമ്യം ചെയ്ത് ആരാണ് കൂടുതല്‍ ചേരുന്നവന്‍ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലിനെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കേണ്ടത് എന്നാണ് ചിലര്‍ പറയുന്നത്.
അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഇടങ്കയ്യന്‍ സ്പിന്നര്‍മാരാണ്. രണ്ടുപേരും മികച്ച ഫീല്‍ഡര്‍മാരുമാണ്. രണ്ട് പേര്‍ക്കും നന്നായി ബാറ്റ് ചെയ്യാനും അറിയാം. അതേസമയം ട്വന്റി-20യിലെ ബാറ്റിംഗിന്റെ കാര്യത്തില്‍ അക്‌സര്‍ പട്ടേലിന് ചെറിയൊരു മുന്‍തൂക്കമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാദം. ഈ സീസണില്‍ 123 റണ്‍സ് നേടിയിട്ടുണ്ട് അക്‌സര്‍. 132.36 ആണ് പട്ടേലിന്റെ സ്‌ട്രൈക്ക് റേറ്റ്.അതേസമയം 157 റണ്‍സ് നേടിയ ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് 131.93 ആണ്.
ട്വന്റി-20 ക്രിക്കറ്റില്‍ സിക്‌സ് നേടാനുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. അവിടെ ജഡേജയേക്കാള്‍ മികവ് അക്‌സറിനുണ്ടെന്നാണ് ആരാധകരുടെ വാദം. സീസണില്‍ ഇതുവരെ അക്‌സര്‍ നേടിയത് അഞ്ച് സിക്‌സുകളാണെങ്കില്‍ ജഡേജ മൂന്നെണ്ണമാണ് അടിച്ചത്. ബൗളിംഗിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഈ സീസണില്‍ ഇതുവരെ എഴ് വിക്കറ്റുകളാണ് അക്‌സര്‍ നേടിയത്. 7.06 ആണ് ഇക്കണോമി. 53 ഡോട്ട് ബോളുകളും എറിഞ്ഞിട്ടുണ്ട്. ഫ്‌ളാറ്റ് പിച്ചുകളില്‍ അത് മികച്ചൊരു കണക്കാണ്.
അതേസമയം സ്പിന്നിന് അനുകൂലമായ ചെപ്പോക്കിലാണ് ജഡേജയുടെ കൂടുതല്‍ മത്സരങ്ങളും. നാല് വിക്കറ്റ് മാത്രമാണ് സീസണില്‍ ഇതുവരേയും ജഡേജ നേടിയിട്ടുള്ളത്. ഡോട്ട് ബോളുകളുടെ എണ്ണത്തിലും അക്‌സറിന് പിന്നിലാണ് അക്‌സര്‍ പട്ടേല്‍. അതേസമയം സുപ്രധാന ഘട്ടങ്ങളില്‍ മാച്ച് വിന്നറായി മാറാനുള്ള കഴിവ് പലവട്ടം ജഡേജ തെളിയിച്ചിട്ടുണ്ട്. പക്ഷെ സെലക്ടര്‍മാരെ സംബന്ധിച്ച് അക്‌സര്‍ പട്ടേലിന്റെ പ്രകടനം തള്ളിക്കളയുക അസാധ്യമാണ്. അതുകൊണ്ട് ആരാകും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുക എന്നത് കണ്ടു തന്നെ അറിയണം.
മെയ് ഒന്നിനാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുക. നിലവിലെ സാഹചര്യത്തില്‍ ഹാർദിക് പാണ്ഡ്യയുടെ സ്ഥാനമാണ് കൂടുതല്‍ സംശയത്തിലുള്ളത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎല്ലിലെ യുവതാരങ്ങളുടെ പ്രകടനങ്ങളുടെ കൂടെ വെളിച്ചത്തിലാകും സെലക്ടർമാരുടെ തിരഞ്ഞെടുപ്പ്.