ഹൈദരാബാദ്: മുന്‍ ചാംപ്യന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. ഒരിക്കല്‍ക്കൂടി വിജയികളെ തീരുമാനിക്കാന്‍ അവസാന ഓവറിലേക്കു നീണ്ട മാച്ചില്‍ 14 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ഈ സീസണില്‍ മുംബൈയുടെ ഹാട്രിക് വിജയം കൂടിയായിരുന്നു ഇത്. 193 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിനു മുംബൈ നല്‍കിയത്.
പക്ഷെ റണ്‍ചേസില്‍ മുംബൈയെ വിറപ്പിക്കാന്‍ ഹൈദരാബാദിനായില്ല. ഒാരോ തവണ കളിയില്‍ ഹൈദരാബാദ് മുന്നില്‍ കയറാന്‍ ശ്രമിക്കുമ്പോഴും വിക്കറ്റുകള്‍ പിഴുത് മുംബൈ അവര്‍ക്കു കടിഞ്ഞാണിടുകയായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ 178 റണ്‍സില്‍ ഹൈദരാബാദ് പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. മുംബൈ അഞ്ചിന് 192. ഹൈദരാബാദ് 19.5 ഓവറില്‍ 178.

റണ്‍ചേസില്‍ ഹൈദരാബാദിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 48 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 41 ബോളുകള്‍ നേരിട്ട താരം നാലു ഫോറും ഒരു സിക്‌സറുമടിച്ചു. ഹെന്‍ഡ്രി ക്ലാസന്റെ (36) വെടിക്കെട്ട് ഹൈദരാബാദിനെ ആവേശം കൊള്ളിച്ചെങ്കിലും പുറത്താവല്‍ താളം തെറ്റിച്ചു.
വെറും 16 ബോളിലാണ് നാലു ഫോറും രണ്ടു സിക്‌സറുമക്കം ക്ലാസെന്‍ 36 റണ്‍സ് വാരിക്കൂട്ടിയത്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് (22) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മൂന്നാമത്തെയാള്‍. മുംബൈയ്ക്കായി ജേസണ്‍ ബെറന്‍ഡോര്‍ഫ്, റിലേ മെറെഡിത്ത്, പിയൂഷ് ചൗള എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു.
റണ്‍ചേസില്‍ ഏറെക്കുറെ മുംബൈയ്‌ക്കൊപ്പം തന്നെയാണ് ഹൈദരാബാദും മുന്നേറിയത്. 74 ബോളുകളിലായിരുന്നു അവര്‍ 100 റണ്‍സ് പൂര്‍ത്തിയാക്കിയത്. സ്പിന്നര്‍ പിയൂഷ് ചൗളയെറിഞ്ഞ 14ാം ഓവറില്‍ ക്ലാസെന്‍ വാരിക്കൂട്ടിയത് 21 റണ്‍സായിരുന്നു. രണ്ടു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്. പക്ഷെ അവസാന ബോളില്‍ ക്ലാസന്റെ പുറത്താവല്‍ ഹൈദരാബാദിനു ക്ഷീണമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 192ലെത്തിയത്. ഈ ടോട്ടലിനു മുംബൈ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനോടാണ്. പുറത്താവാതെ 64 റണ്‍സോടെ താരം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. ഐപിഎല്ലിലെ കന്നി ഫിഫ്റ്റി കൂടിയാണ് ഗ്രീന്‍ പൂര്‍ത്തിയാക്കിയത്. 40 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു.

ഇഷാന്‍ കിഷന്‍ (38), തിലക് വര്‍മ (37) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ രോഹിത് ശര്‍മ 28ഉം ടിം ഡേവിഡ് പുറത്താവാതെ 16ഉം റണ്‍സെടുത്തു. പക്ഷെ സൂര്യകുമാര്‍ യാദവിനു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നു ബോളില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
മുംബൈയ്ക്കു മോശമല്ലാത്ത തുടക്കമായിരുന്നു രോഹിത്- ഇഷാന്‍ സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 41 റണ്‍സ് നേടി. 28 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഈ ജോടി കരുത്താര്‍ജിക്കവെയാണ് നടരാജിലൂടെ മുംബൈയ്ക്കു ആദ്യ പ്രഹരമേറ്റത്. 18 ബോളില്‍ ആറു ഫോറടക്കം 28 റണ്‍സെടുത്ത രോഹിത്തിനെ മനോഹരമായ ക്യാച്ചിലൂടെ എയ്ഡന്‍ മാര്‍ക്രം പിടികൂടി. ഗ്രീനാണാണ് മൂന്നാമനായി ക്രീസിലെത്തിയത്.
വീണ്ടുമൊരു 40 പ്ലസ് റണ്‍സ് കൂട്ടുകട്ട് രണ്ടാം വിക്കറ്റിലു കണ്ടു. 46 റണ്‍സാണ് ഈ ജോടി നേടിയത്. ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ മാര്‍ക്കോ യാന്‍സണിനെയായിരുന്നു മാര്‍ക്രം നിയോഗിച്ചത്. 12ാം ഓവറിലെ ആദ്യ ബോളില്‍ ഇഷാനെയും അഞ്ചാമത്തെ ബോളില്‍ സൂര്യയെയും പുറത്താക്കി അദ്ദേഹം മുംബൈയ്ക്കു ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇഷാന്‍ 31 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. കിടിലനൊരു ഡൈവിങ് ക്യാച്ചിലൂടെയായിരുന്നു സൂര്യയെ മാര്‍ക്രം മടക്കിയത്.
പക്ഷെ മുംബൈയ്ക്കു ഇതുകൊണ്ടൊന്നും കടിഞ്ഞാണിടാന്‍ ഹൈദരാബാദിനായില്ല. ഈ സീസണില്‍ മുംബൈയുടെ ഏറ്റവും മികച്ച ബാറ്ററായ തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് മുംബൈയുടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. 76 ബോളില്‍ മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് തെളിഞ്ഞു. ഗ്രീനും തിലകും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു. മുംബൈ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതായിരുന്നു. വെറും 26 ബോളുലകളിലായിരുന്നു ഈ സഖ്യം 50 റണ്‍സ് പൂര്‍ത്തിയാക്കയത്.
ടോസിനു ശേഷം ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മുംബൈ ഒരു മാറ്റം വരുത്തി. ഡുവാന്‍ യാന്‍സണിനു പകരം ജേസണ്‍ ബെറന്‍ഡോര്‍ഫ് പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു.
പ്ലെയിങ് ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ യാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ഡെ, ടി നടരാജന്‍.
മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കാമറോണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹാല്‍ വദേര, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഡുവാന്‍ യാന്‍സണ്‍, റിത്വിക് ഷോക്കീന്‍, പിയൂഷ് ചൗള, ജേസണ്‍ ബെറന്‍ഡോര്‍ഫ്.