ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 58ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 182 റണ്‍സ് നേടിയപ്പോള്‍ നാല് പന്തും ഏഴ് വിക്കറ്റും ബാക്കിയാണ് ലഖ്‌നൗ വിജയം നേടി. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് നാണംകെടുകയും ചെയ്തു.
11 മത്സരത്തില്‍ നിന്ന് ഏഴാം തോല്‍വി വഴങ്ങിയതോടെ ഹൈദരാബാദ് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പാവുകയും ചെയ്തു. ഇപ്പോഴിതാ ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ടീമിന്റെ തോല്‍വിക്ക് മാര്‍ക്രമാണ് കാരണമെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 16ാം ഓവര്‍ എറിയാന്‍ യുവതാരം അഭിഷേക് ശര്‍മയെ നിയോഗിച്ച മാര്‍ക്രത്തിന്റെ തീരുമാനമാണ് മത്സരഗതിയെ മാറ്റിമറിച്ചത്.

ഓപ്പണറായ യുവതാരത്തിന് നിര്‍ണ്ണായക ഓവര്‍ നല്‍കിയപ്പോള്‍ ലഖ്‌നൗ അത് നന്നായി മുതലാക്കി. അഞ്ച് സിക്‌സര്‍ ഉള്‍പ്പെടെ 31 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഹൈദരാബാദിന്റെ കൈയില്‍ നിന്ന് മത്സരം നഷ്ടപ്പെടുത്തിയ ഓവറായി ഇത് മാറുകയും ചെയ്തു. ഓവറിലെ ആദ്യ പന്ത് മാര്‍ക്കസ് സ്റ്റോയിണിസ് സിക്‌സര്‍ പറത്തി. രണ്ടാം പന്ത് വൈഡായി. രണ്ടാം പന്ത് സ്റ്റോയിണിസ് വീണ്ടും സിക്‌സര്‍ പറത്തിയപ്പോള്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു.
പിന്നാലെയെത്തിയ നിക്കോളാസ് പൂരന്‍ തുടര്‍ച്ചയായി മൂന്ന് പന്തുകളും സിക്‌സര്‍ പറത്തി. 30 പന്തില്‍ ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 69 റണ്‍സായിരുന്നു. എന്നാല്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 24 പന്തില്‍ 38 റണ്‍സായി വിജയ ലക്ഷ്യം മാറി. അവസാന അഞ്ചോവറില്‍ ആക്രമിക്കുകയായിരുന്നു ലഖ്‌നൗവിന്റെ പദ്ധതി. ഇത് മനസിലായിട്ടും സ്‌പെഷ്യലിസ്റ്റ് ബൗളറല്ലാത്ത താരത്തെ പന്തേല്‍പ്പിച്ചത് മാര്‍ക്രത്തിന്റെ മണ്ടന്‍ തീരുമാനമായി മാറി.
പാര്‍ട്ട് ടൈം സ്പിന്നറായി മാത്രം ഉപയോഗിക്കാവുന്ന താരം ആദ്യത്തെ രണ്ടോവറില്‍ അധികം തല്ലുവാങ്ങിയില്ല. ഇതോടെയാണ് നിര്‍ണ്ണായക ഓവറിലേക്ക് അഭിഷേകിനെ മാര്‍ക്രം പരിഗണിച്ചത്. ഇത് മണ്ടത്തരമായി മാറുകയും ചെയ്തു. അനുഭവസമ്പത്തില്ലാത്ത താരം ആദ്യത്തെ സിക്‌സര്‍ വഴങ്ങിയതോടെ തന്നെ സമ്മര്‍ദ്ദത്തിലായി. താരത്തിന്റെ ദൗര്‍ബല്യം ലഖ്‌നൗ നിര നന്നായി മുതലാക്കുകയും ചെയ്തു. സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ട സമയത്താണ് മാര്‍ക്രത്തിന്റെ മോശം തീരുമാനം.
അവസാന അഞ്ചോവറിലേക്ക് കളി പിടിക്കാന്‍ പേസര്‍മാരെ നിയോഗിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിച്ചിരുന്നില്ല. മായങ്ക് മാര്‍ക്കണ്ഡെയും നന്നായി തല്ലുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പേസറെ ഡെത്ത് ഓവറിലേക്ക് മാറ്റിവെക്കേണ്ടിയിരുന്നു. ഇതിന് സാധിക്കാതെ പോയതാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായത്.

ടി നടരാജനും ഭുവനേശ്വര്‍ കുമാറും നന്നായി തന്നെ പന്തെറിഞ്ഞെങ്കിലും പിടിച്ചെടുക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നില്ല ഉണ്ടായിരുന്നത്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യത്തില്‍ അഭിഷേകിന്റെ ഒറ്റ ഓവര്‍ ലഖ്‌നൗവിന് അനുകൂലമാക്കി മത്സരം മാറ്റി. ഫീല്‍ഡര്‍മാര്‍ മികവ് കാട്ടിയിട്ടും ഹൈദരാബാദിന് ജയിക്കാനായില്ല. സ്വന്തം പിച്ചിന്റെ സ്വഭാവം പോലും മനസിലാക്കാന്‍ മാര്‍ക്രത്തിന് സാധിക്കാതെ പോയെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
പ്രേരക് മങ്കാദിന്റെ ബാറ്റിങ്ങാണ് ലഖ്‌നൗവിന് കരുത്തായത്. 45 പന്തില്‍ 64 റണ്‍സുമായി താരം പുറത്താവാതെ നിന്നു. 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ഐപിഎല്ലിലെ കന്നി ഫിഫ്റ്റി താരം നേടിയത്. മാര്‍ക്കസ് സ്റ്റോയിണിസ് (25 പന്തില്‍ 40) നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.
2 ഫോറും 3 സിക്‌സുമാണ് താരം നേടിയത്. നിക്കോളാസ് പൂരന്റെ വെടിക്കെട്ടുകൂടിയായപ്പോള്‍ അനായാസം ലഖ്‌നൗ വിജയം കണ്ടു. 13 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 44 റണ്‍സാണ് പൂരന്‍ നേടിയത്.