റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ഐപിഎല്‍ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ആര്‍ അശ്വിന്റ ബാറ്റിങും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. റണ്‍ചേസില്‍ ടീം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കവെയായിരുന്നു ഏഴാമനായി അശ്വിന്‍ ക്രീസിലെത്തിയത്. ആറു ബോളില്‍ രണ്ടു ഫോറടക്കം 12 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു.
വമ്പനടിക്കാരാനായ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമില്‍ നില്‍ക്കവെയായിരുന്നു അദ്ദേഹത്തേക്കാള്‍ നേരത്തേ അശ്വിനെ റോയല്‍സ് ബാറ്റിങിന് അയച്ചത്. ഈ തീരുമാനത്തെയും പലരും വിമര്‍ശിക്കുന്നുണ്ട്.

പക്ഷെ പ്രശ്‌നം ഇതല്ല, അശ്വിന്റെ ബാറ്റിങ് സമീപനമാണ് വിമര്‍ശനത്തിനു ഇടയാക്കിയിരിക്കുന്നത്. അദ്ദേഹം ബാറ്റിങിനായി എത്തിയപ്പോള്‍ ക്രീസിലുണ്ടായിരുന്നത് ധ്രുവ് ജുറേലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞ അദ്ദേഹം ചില വമ്പന്‍ ഷോട്ടുകളും കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ജുറേലായിരുന്നു അവസാന ഓവറുകളില്‍ കൂടുതല്‍ സ്‌ട്രൈക്ക് നേരിടേണ്ടിയിരുന്നത്. പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു.
ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെന്ന ഭാവത്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കുന്ന അശ്വിനെയാണ് കണ്ടത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളില്‍ ഒരു താരം ക്രീസിലെത്തിയാല്‍ അയാള്‍ നേരത്തേ അവിടെ നങ്കൂരമിട്ടു കഴിഞ്ഞ ബാറ്റര്‍ക്കു പരമാവധി സ്‌ട്രൈക്ക് നല്‍കാനായിരിക്കും ശ്രമിക്കുക. പക്ഷെ ഈ മല്‍സരത്തില്‍ അശ്വിന്റെ ഭാഗത്തു നിന്നും അങ്ങനെയൊരു ശ്രമം കണ്ടതുമില്ല.
ആറു ബോളില്‍ രണ്ടു ഫോറടക്കം 12 റണ്‍സാണ് അശ്വിനു നേടാനായത്. 20ാം ഓവറിലെ നാലാമത്തെ ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങില്‍ അശ്വിനെ സുയാഷ് പ്രഭുദേശായ് ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്നും ഓടിയെത്തിയ ശേഷം മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 20 റണ്‍സായിരുന്നു അവസാന ഓവറില്‍ റോയല്‍സിനു ജയിക്കാന്‍ ആവശ്യമായിരുന്നത്. ജുറേലിനു കൂടുതല്‍ സ്‌ട്രൈ്ക്ക് ലഭിച്ചിരുന്നെങ്കില്‍ റോയല്‍സിനു ഇതു നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു.
പക്ഷെ അവസാന ഓവറില്‍ ജുറേലിനു നേരിടാന്‍ കഴിഞ്ഞത് ഒരേയൊരു ബോള്‍ മാത്രം. ഇന്നിങ്‌സിലെ അവസാനത്തെ ബോളായിരുന്നു ഇത്. അപ്പോഴേക്കും മല്‍സരം വഴുതിപ്പോയിരുന്നു. ഓവറിലെ ആദ്യത്തെ നാലു ബോളുകളും നേരിട്ടത് അശ്വിനായിരുന്നു. നാലാമത്തെ ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. 15 ബോളില്‍ നിന്നും 33 റണ്‍സോടെ ജുറേല്‍ അപ്പോള്‍ ക്രീസിന്റെ മറുവശത്തുണ്ടായിരുന്നു
രണ്ടു ഫോറുകള്‍ അശ്വിന്‍ ഈ ഓവറില്‍ നേടിയെങ്കിലും അദ്ദേഹം ചെയ്യേണ്ടിയിരുന്നത് ജുറേലിനു പരമാവധി സ്‌ട്രൈക്ക് നേരിടാന്‍ അവസരമൊരുക്കുകയെന്നതായിരുന്നു. കാരണം അശ്വിനേക്കള്‍ നന്നായി സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. പക്ഷെ ജുറേലിനു സ്‌ട്രൈക്ക് കൊടുക്കാതെ അശ്വിന്‍ സ്വയം ടീമിനെ വിജയിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതു പാളുകയും റോയല്‍സ് പരാജയത്തിലേക്കു വീഴുകയും ചെയ്തു.

20ാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് അശ്വിന്‍ തുടങ്ങിയത്. തൊട്ടടുത്ത ബോളില്‍ ഡബിളെടുക്കുകയും ചെയ്തു. പകരം സിംഗിളെടുത്ത് സ്‌ട്രൈക്ക് ജുറേലിനു കൈമാറുകയായിരുന്നു ഏറ്റവും മികച്ച ഓപ്ഷന്‍. മൂന്നാമത്തെ ബോളില്‍ അശ്വിന്‍ ഫോര്‍ നേടിയെങ്കിലും അടുത്ത ബോളില്‍ പുറത്തായി. ഇതോടെ റോയല്‍സിനു കാര്യങ്ങള്‍ ദുഷ്‌കരമായി മാറി.
അഞ്ചാമത്തെ ബോള്‍ നേരിട്ടത് പുതുതായി ക്രീസിലെത്തിയ മലയാളി താരം അബ്ദുള്‍ ബാസിത്തായിരുന്നു. സിംഗിളാണ് അദ്ദേത്തിനു നേടാനായത്. അവസാന ബോള്‍ മാത്രമേ ജുറേലിനു ഈ ഓവറില്‍ ലഭിച്ചുള്ളൂ. സിംഗിളാണ് താരത്തിനു നേടാനായത്.
ജുറേലിനു മതിയായ സ്‌ട്രൈക്ക് നല്‍കാത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് അശ്വിന്‍ നേരിടുന്നത്. മികച്ച ബാറ്റിങ് ടച്ചിലുള്ള യുവ ബാറ്ററെ ഗെയിം ഫിനിഷ് ചെയ്യാന്‍ പ്രചോദിപ്പിക്കാന്‍ കഴിയാത്ത അശ്വിന്‍ എന്തു തരത്തിലുള്ള സീനിയര്‍ ഓള്‍റൗണ്ടറാണ്? നിങ്ങളുടെ ജോലി ക്രീസില്‍ നില്‍ക്കുകയെന്നതാണ്, ഡബിളിനായി ഓടുകയെന്നതല്ല. നിങ്ങള്‍ ജുറേലിനു സ്‌ട്രൈക്ക് നല്‍കേണ്ടത് ആവശ്യമായിരുന്നു.
നിങ്ങളൊരു ബാറ്റിങ് ഓള്‍റൗണ്ടറല്ല. ആര്‍ അശ്വിന്‍ അത്ര അപകടകാരിയായ ബാറ്ററല്ല. സിക്‌സറുകളടിക്കുമെങ്കിലും അവ ആധികാരികമാവാറില്ല. ഏകദിനത്തിലെ ഷോട്ടുകള്‍ പോലെയാണ് അവ കാണപ്പെടാറുള്ളത്. ഏഴാം നമ്പറില്‍ തീര്‍ച്ചയായും മറ്റാരെയെങ്കിലും ആവശ്യമാണ്. ധ്രുവ് ജുറേലിനു മല്‍സരം ഫിനിഷ് ചെയ്യാന്‍ കഴിയുമായിരുന്നു. പക്ഷെ ആര്‍ അശ്വിന്റെ ഈഗോന അതിനു തടസ്സമാവുകയായിരുന്നു എന്നിങ്ങനെയാണ് ആരാധകര്‍ പ്രതികരിച്ചത്.