For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കിങ് കോലിയെ വീഴ്ത്തി പ്രിന്‍സ് ഗില്‍! ആര്‍സിബി ഔട്ട്; മുംബൈ പ്ലേഓഫില്‍

ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീമാവുകയെന്ന റോയല്‍ ചാലഞ്ചേഴ്‌സിന്റെ മോഹം തകര്‍ത്ത്‌നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തോടെ പ്ലേഓഫിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും രക്ഷിക്കില്ലെന്ന സമ്മര്‍ദ്ദത്തോടെയാണ് ആര്‍സിബി ഇറങ്ങിയത്. വിരാട് കോലി (101*) കിടിലന്‍ സെഞ്ച്വറിയോടെ ആര്‍സിബിക്കു 197 റണ്‍സെന്ന വലിയ ടോട്ടല്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ ചാംപ്യന്‍മാരായതെന്നു റണ്‍ ചേസില്‍ ജിടി കാണിച്ചുതന്നു.

ശുഭ്മന്‍ ഗില്ലിന്റെ (104*) തകര്‍പ്പന്‍ സെഞ്ച്വറി അവരെ നാലു വിക്കറ്റിനു അഞ്ചു ബോളുകള്‍ ശേഷിക്കെ വിജത്തിലെത്തിക്കുകയായിരുന്നു. 52 ബോളില്‍ എട്ടു സിക്‌സറും അഞ്ചു ഫോറും ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സ്‌കോര്‍- ആര്‍സിബി അഞ്ചിനു 197, ജിടി 19.1 ഓവറില്‍ 4ന് 198. ആര്‍സിബിയുടെ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് മുംബൈ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. ഇതോടെ പ്ലേഓഫ് ലൈനപ്പും പൂര്‍ത്തിയായി. ചൊവ്വാഴ്ച ക്വാളിഫയര്‍ വണ്ണില്‍ ജിടിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. ബുധനാഴ്ച എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈയുടെ എതിരാളികള്‍.

SHUBMAN GILL

ആര്‍സിബിക്കെതിരേ റണ്‍ചേസില്‍ വൃധിമാന്‍ സാഹയെ (12) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ആര്‍സിബിക്കായിരുന്നു. ടീം സ്‌കോര്‍ 25ല്‍ നില്‍ക്കെ സിറാജിന്റെ ബൗളിങില്‍ സാഹയെ പാര്‍നല്‍ പിടികൂടിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്‍- വിജയ് ശങ്കര്‍ സഖ്യം 123 സെഞ്ച്വറി കൂട്ടുകെട്ടുമായി മല്‍സരം ആര്‍സിബിയില്‍ നിന്നും തട്ടിയകറ്റി. ടീം സ്‌കോര്‍ 148ല്‍ വച്ച് വിജയ് മടങ്ങുമ്പോഴേക്കും ജിടി വിജയത്തിന് അരികിലെത്തിയിരുന്നു.

35 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 53 റണ്‍സാണ് വിജയ് നേടിയത്. പിന്നീട്് ദസുന്‍ ഷനക (0), ഡേവിഡ് മില്ലര്‍ (6) എന്നിവരെ നഷ്ടമായെങ്കിലും ഗില്‍ വിട്ടുകൊടുത്തില്ല. 20ാം ഓവറിലെ ആദ്യ ബോള്‍ സിക്‌സറിലേക്കു പറത്തി ഗില്‍ തന്റെ സെഞ്ച്വറിയും ടീമിന്റെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു.

മഴയെത്തുടര്‍ന്നു ഒരു മണിക്കൂറിലേറെ വൈകിത്തുടങ്ങിയ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി ഞ്ചു വിക്കറ്റിനു 197 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സെഞ്ച്വറി കണ്ടെത്തിയ വിരാട് കോലിയാണ് (101*) ടീമിനെ വലിയ ടോട്ടലിലെത്തിച്ചത്. 61 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 13 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (28), മൈക്കല്‍ ബ്രേസ്വെല്‍ (26), അനൂജ് റാവത്ത് (23*) എന്നിവരും ടീം ടോട്ടലിലേക്കു മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. പക്ഷെ ഗ്ലെന്‍ മാക്‌സ്വെല്‍ (11), മഹിപാല്‍ ലൊംറോര്‍ (1), ദിനേശ് കാര്‍ത്തിക് (0) എന്നിവര്‍ നിരാശപ്പെടുത്തി.

gill- vijay

ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളായ കോലി- ഡുപ്ലെസി സഖ്യം ഈ മല്‍സരത്തിലും മോശമാക്കിയില്ല. 67 റണ്‍സുമായി ഇവര്‍ ആര്‍സിബിക്കു ശക്തമായ അടിത്തറയിട്ടു. ഈ ജോടി കരുത്താര്‍ജ്ജിക്കവെയാണ് എട്ടാം ഓവറിലെ ആദ്യ ബോളില്‍ ഡുപ്ലെസി വീണത്. നൂര്‍ അഹമ്മദിന്റെ ബൗളിങില്‍ രാഹുല്‍ തെവാത്തിയ ഡൂപ്ലെസിയെ പിടികൂടുകയായിരുന്നു. 19 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറുകളടിച്ചു.

മാക്‌സ്വെല്ലിനെ അധികനേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ ജിടി അനുവദിച്ചില്ല. ടീം സ്‌കോറിലേക്കു 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മാക്‌സ്വെല്‍ വീണു. അഞ്ചു ബോളില്‍ ഓരോ ഫോറും സിക്‌സറുമടിച്ച അദ്ദേഹത്തെ റാഷിദ് ഖാന്‍് ക്ലീന്‍ ബൗള്‍ഡാക്കി (80/2). തൊട്ടടുത്ത ഓവരില്‍ ലൊംറോറിനെ നൂറിന്റെ ബൗളിങില്‍ വൃധിമാന്‍ സാഹ സ്റ്റംപ് ചെയ്തെേതാടെ ആര്‍സിബി മൂന്നിന് 85 റണ്‍സെന്ന നിലയിലായി.

VIRAT KOHLI

പക്ഷെ കോലി പതറിയില്ല. റണ്‍റേറ്റ് താഴേക്കു പോവാതെ അദ്ദേഹം അതിവേഗം സ്‌കോറിങ് തുടര്‍ന്നു. നാലാം വിക്കറ്റില്‍ ബ്രേസ്വെല്ലിനെ കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ ശക്തമായ നിലയിലെത്തിച്ചു. 47 റണ്‍സ് ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഹമ്മദ് ഷമിയിലൂടെ ജിടി എതിരാളികള്‍ക്കു കടിഞ്ഞാണിട്ടു. 16 ബോളില്‍ അഞ്ചു ഫോറടക്കം 26 റണ്‍സെടുത്ത ബ്രേസ്വെല്ലിനെ ഷമി സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

അടുത്ത ഓവറിലെ ആദ്യ ബോളില്‍ ദിനേശ് കാര്‍ത്തിക് ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടു. യഷ് ദയാലിന്റെ ബൗളിങില്‍ സാഹയാണ് ക്യാച്ചെടുത്തത് (133/5). ഇതോടെ ആര്‍സിബി 160 റണ്‍സ് കടക്കുമോയെന്നു സംശയിക്കുകയും ചെയ്തു. എന്നാല്‍ അപരാജിതമായ ആറാം വിക്ക്റ്റില്‍ കോലി- റാവത്ത് സഖ്യം 64 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം ടോട്ടല്‍ 197ലെത്തുകയും ചെയ്തു.

ടോസിനു ശേഷം ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജിടി കഴിഞ്ഞ മാച്ചിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ആര്‍സിബി ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. സ്പിന്നര്‍ രണ്‍ ശര്‍മയ്ക്കു പകരം ഹിമാന്‍ഷു ശര്‍മ ടീമിലെത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മൈക്കല്‍ ബ്രേസ്വെല്‍, മഹിപാല്‍ ലൊംറോര്‍,
ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വെയ്ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍, വിജയ്കാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്.
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദസുന്‍ ഷനക, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ.

Story first published: Sunday, May 21, 2023, 13:02 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+