മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാനിക്കാന്‍ പോവുകയാണ്. നാളെ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്ലേ ഓഫില്‍ കടന്നെങ്കിലും ഫൈനല്‍ ടിക്കറ്റെടുക്കാതെ മടങ്ങിയിരിക്കുകയാണ്.
ഇത്തവണയും പ്രതിഭകാട്ടി നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. തിലക് വര്‍മ, റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്ന താരങ്ങളാണ്. ശുബ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും ഈ സീസണില്‍ കണ്ടു. ഇപ്പോഴിതാ സീസണ്‍ അവസാനിക്കാന്‍ പോകവെ സീസണിലെ ബെസ്റ്റ് അഞ്ച് ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

വിരാട് കോലി, ശുബ്മാന്‍ ഗില്‍ എന്നിവരെ സെവാഗ് ഒഴിവാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. 'എന്റെ അഞ്ച് പാണ്ഡവന്മാരെ തിരഞ്ഞെടുക്കാന്‍ പോവുകയാണ്. ഈ സീസണിലെ എനിക്കിഷ്ടപ്പെട്ട അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍. ഓപ്പണര്‍മാരെ അധികം പരിഗണിക്കുന്നില്ല. കാരണം ഓപ്പണര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നു. ഞാന്‍ തിരഞ്ഞെടുക്കുന്ന ആദ്യത്തെ ബാറ്റ്‌സ്മാന്‍ റിങ്കു സിങ്ങാണ്. അവനെ തിരഞ്ഞെടുക്കാനുള്ള കാരണം ആരും ചോദിക്കുമെന്ന് കരുതുന്നില്ല.
കാരണം അഞ്ച് സിക്‌സറുകള്‍ പറത്തി ടീമിനെ ജയിപ്പിച്ച മറ്റാരുമില്ല. റിങ്കുവിന് മാത്രം അവകാശപ്പെട്ടതാണത്. രണ്ടാമത്തെ താരം ശിവം ദുബെയാണ്. 33 സിക്‌സുകള്‍ പറത്തിയ ദുബെയുടെ സ്‌ട്രൈക്കറേറ്റ് 160ന് മുകളിലായിരുന്നു. അവന്റെ കഴിഞ്ഞ സീസണുകള്‍ അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഇത്തവണ സിക്‌സുകള്‍ അടിക്കണമെന്ന് ഉറച്ചാണ് അവനിറങ്ങിയത്' -സെവാഗ് പറഞ്ഞു.
സിഎസ്‌കെയ്‌ക്കൊപ്പം ഇത്തവണ അപ്രതീക്ഷിത പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്. ഉയര്‍ന്ന ശാരീരിക ക്ഷമതയെ നന്നായി ഉപയോഗപ്പെടുത്തിയാണ് താരത്തിന്റെ ബാറ്റിങ്ങെന്ന് പറയാം. പ്രധാനമായും സ്പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ മിടുക്കനാണ് ദുബെ. ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുള്ള ദുബെ ഏറെ നാളായി ദേശീയ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും എളുപ്പമാവില്ല,.
'ഓപ്പണര്‍മാരെ ഞാന്‍ പരിഗണിക്കേണ്ടെന്ന് കരുതിയതാണ്. എന്നാല്‍ ഇവനെ പരിഗണിക്കാന്‍ നിര്‍ബന്ധിതനായതാണ്. അത് യശ്വസി ജയ്‌സ്വാളാണ്. അടുത്തത് സൂര്യകുമാര്‍ യാദവാണ്. അവന്‍ ഫോമിലല്ലെങ്കില്‍ പോലും അവന്റെ പേര് ഞാന്‍ പരിഗണിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ ഡെക്കുകളായി ഐപിഎല്ലിലേക്കെത്തിയ അവന് ആദ്യ മത്സരങ്ങളിലും തിളങ്ങാനായിരുന്നില്ല. എന്നാല്‍ പിന്നീട് അവന്‍ ഫോമിലേക്കെത്തിയത് കണ്ടതാണ്.
അഞ്ചാമനായി നിരവധി താരങ്ങളെ പരിഗണിക്കാന്‍ സാധിക്കും. എന്നാല്‍ ഞാനൊരു മധ്യനിര ബാറ്റ്‌സ്മാനെയാണ് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നത്. അത് ഹെന്‍ റിച്ച് ക്ലാസനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്‌സ്മാനാണവന്‍. സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിക്കാന്‍ അവന് സാധിക്കുന്നു. ചുരുക്കം ചില വിദേശ താരങ്ങളിലാണ് ഈ മികവ് കണ്ടിട്ടുള്ളത്'- സെവാഗ് പറഞ്ഞു.

എന്നാല്‍ സെവാഗ് കോലിയേയും ഗില്ലിനേയും തിരഞ്ഞെടുക്കാതെ പോയത് കൗതുകമായി. കോലിയെ സീനിയര്‍ താരമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താമെങ്കിലും ഗില്ലിന്റെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. 16 മത്സരത്തില്‍ നിന്ന് 851 റണ്‍സാണ് ഗില്ല് നേടിയത്. രണ്ട് സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. തിലക് വര്‍മയേയും സെവാഗ് തഴഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ തിലകും വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും.
എന്നാല്‍ സെവാഗിന് ഇവരുടെ സ്‌ട്രൈക്കറേറ്റ് ബോധിച്ചില്ലെന്ന് പറയാം. വെടിക്കെട്ട് ഓപ്പണറായ സെവാഗിനെ ടി20യില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നവരെയെല്ലാം വിമര്‍ശിക്കാന്‍ യാതൊരു മടിയും കാട്ടാറില്ല. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സെവാഗ്. പരിശീലക റോളിലും പ്രവര്‍ത്തിച്ച താരം ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായും പ്രവര്‍ത്തിക്കുന്നു.