ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള കഴിഞ്ഞ മാച്ചില്‍ പഞ്ചാബ് കിങ്‌സ് പേസര്‍ അര്‍ഷ്ദീപ് സിങ് അവസാന ഓവറില്‍ എറിഞ്ഞുതകര്‍ത്ത സ്റ്റംപുകളെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. തുടരെ രണ്ടു ബോളുകളിലാണ് രണ്ടു മിഡില്‍ സ്റ്റംപുകള്‍ അര്‍ഷ്ദീപ് രണ്ടു കഷണങ്ങളാക്കിയത്.
ആധുനിക ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യം കൂടിയാണിത്. അതിനാല്‍ തന്നെയാണ് അര്‍ഷ്ദീപും സ്റ്റംപുകളെക്കുറിച്ചും ഇവയുടെ മൂല്യത്തെക്കുറിച്ചും ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. അര്‍ഷ്ദീപ് എറിഞ്ഞൊടിച്ച സ്റ്റംപുകള്‍ ചില്ലറക്കാരല്ല. ലക്ഷങ്ങള്‍ വില മതിക്കുന്നതാണ് ഈ എല്‍ഇഡി സ്റ്റംപുകള്‍.

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്നു സ്റ്റംപുകളുടെ മൂല്യം ഏകദേശം 25 ലക്ഷത്തോളം രൂപയാണ്. കൂടാതെ സ്റ്റംപുകള്‍ക്കു മുകളില്‍ വയ്ക്കുന്ന ഇളകിയാല്‍ മിന്നിത്തെളിയുന്ന സിങ് ബെയ്ല്‍സിനു 50,000ത്തോളം രൂപയുമുണ്ട്. അതുകൊണ്ടു തന്നെ ഒരു മാച്ചില്‍ പിച്ചിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിക്കുന്ന സ്റ്റംപുകളുടെ വിലയെടുത്താല്‍ അതു 50 ലക്ഷത്തില്‍ കുറയാതെ വരികയും ചെയ്യും.
എല്‍ഇഡിയോടു കൂടി ഈ സ്റ്റംപുകള്‍ വിലയുടെ കാര്യത്തില്‍ കൈപൊള്ളിക്കുമെങ്കിലും കളിക്കളത്തില്‍ അംപയര്‍മാരുടെ പിഴവുകള്‍ കുറയ്ക്കാന്‍ ഇതു സഹായിക്കുന്നു. ഈ കാരണത്താല്‍ തന്നെയാണ് ഈ തരത്തിലുള്ള സ്റ്റംപുകള്‍ ഇപ്പോള്‍ വലിയ ടൂര്‍ണമെന്റുകളില്‍ സ്ഥിരമായി ഉപയോഗിച്ചു വരുന്നത്.

വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിന്റെ റണ്‍ ചേസില്‍ 20ാമത്തെ ഓവറിലായിരുന്നു അര്‍ഷ്ദീപ് സിങിന്റെ തീയുണ്ടകളേറ്റ് സ്റ്റംപ് നടുവൊടിഞ്ഞു വീണത്. ആറു വിക്കറ്റ് ശേഷിക്കെ മുംബൈയ്ക്കു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ രണ്ടു രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അര്‍ഷ്ദീപ് രണ്ടു വിക്കറ്റുകള്‍ കടപുഴക്കുകയായിരുന്നു.
മൂന്നാമത്തെ ബോളില്‍ തിലക് വര്‍മയെയാണ് അര്‍ഷ്ദീപ് ആദ്യം ബൗള്‍ഡാക്കിയത്. മിഡില്‍ സ്റ്റംപ് ഒടിഞ്ഞ് പിറകിലേക്കു പതിക്കുകയായിരുന്നു. തുടര്‍ന്നു ക്രീസിലെത്തിയത് ഇംപാക്ട് പ്ലെയര്‍ നെഹാല്‍ വദേരയായിരുന്നു. പക്ഷെ ആദ്യ ബോളില്‍ വദേരയെയും അര്‍ഷ്ദീപ് ബൗള്‍ഡാക്കി. ഇത്തവണ മിഡില്‍ സ്റ്റംപ് നടുവില്‍ വച്ച് മുറിഞ്ഞ ശേഷം തെറിക്കുകയായിരുന്നു.
ആദ്യ കാലങ്ങളില്‍ മരം കൊണ്ടുള്ള സ്റ്റംപുകളായിരുന്നു അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ക്രിക്കറ്റും കൂടുതല്‍ ഹൈടെക്കായി മാറുകയായിരുന്നു. റണ്ണൗട്ട്, സ്റ്റംപിങുകള്‍ എന്നിവയുടെ കാര്യത്തില്‍ മുന്‍പ് തേര്‍ഡ് അംപയര്‍മാര്‍ക്കു തീരുമാനമെടുക്കല്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ബോള്‍ സ്റ്റംപുകളില്‍ പതിച്ചാലും ബേല്‍സ് താഴെ വീഴാറില്ല.
അത്തരം ഘട്ടങ്ങളില്‍ തേര്‍ഡ് അംപയര്‍മാര്‍ തീരുമാനമെടുക്കാന്‍ വിഷമിക്കുകയും ഇതു ബാറ്ററെ രക്ഷപ്പെടുത്തുകയും ചെയ്യും.പക്ഷെ എല്‍ഇഡി സ്റ്റംപുകള്‍ വന്നതിനു ശേഷം ഇത്തരം പിഴവുകള്‍ ഇല്ലാതായിട്ടുണ്ടെന്നു തന്നെ പറയാം. കാരണം ബെയ്ല്‍സ് താഴെ വീഴാതെ ചെറുതായി ഒന്ന് ഇളകിയാല്‍പ്പോലും അവയില്‍ സ്ഥാപിച്ച എല്‍ഇഡി ലൈറ്റ് തെളിയും. ഇതു ബാറ്റര്‍ ഔട്ടാണെന്നു വിധിക്കാന്‍ അംപയറെ സഹായിക്കുകയും ചെയ്യും.
2014ലാണ് ഈ തരത്തിലുള്ള എല്‍ഇഡി സ്റ്റംപുകള്‍ ആദ്യമായി ക്രിക്കറ്റില്‍ പരീക്ഷിക്കപ്പെട്ടത്. ഐസിസിയുടെ ടി20 ലോകകപ്പിലൂടെയായിരുന്നു ഇത്. ഈ പരീക്ഷണം വലിയ വിജയവുമായി മാറി. പിന്നീട് ലോകകപ്പുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലെല്ലാം എല്‍ഇഡി സ്റ്റംപുകള്‍ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. മാത്രമല്ല, ചില രാജ്യങ്ങള്‍ ടെസ്റ്റിലും ഈ തരത്തിുള്ള സ്റ്റംപുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതായി കാണാം.