ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സ് ഏകപക്ഷീയമായ വിജയം കൊയ്തതിനു പിന്നാലെ കളിയില്‍ അംപയര്‍മാരുടെ ചില തീരുമാനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഫാന്‍സ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന കളിയില്‍ ക്രുനാല്‍ പാണ്ഡ്യ നയിച്ച ലഖ്‌നൗ ടീമിനെ 81 റണ്‍സിനാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ കശാപ്പ് ചെയ്തത്. ഇതോടെ വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാം ക്വാളിഫയറിലേക്കു മുംബൈ യോഗ്യത നേടുകയും ചെയ്തിരുന്നു.
ഈ മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ അംപയറുടെ ഭാഗത്തു നിന്നും ചില സംശയാസ്പദമായ തീരുമാനങ്ങള്‍ വന്നിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മുംബൈ ടീം ജയിച്ച് ഫൈനലില്‍ എത്താതിരിക്കാന്‍ അംപയര്‍മാര്‍ പരമാവധി ശ്രമിച്ചു നോക്കിയെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആരാധകരുടെ ആരോപണം. കളിയില്‍ അംപയര്‍മാരുടെ ചില തീരുമാനങ്ങള്‍ ഇതിനു തെളിവായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തേര്‍ഡ് അംപയറടക്കം എലിമിനേറ്ററില്‍ മൂന്ന് അംപയര്‍മാരും മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാനാണ് ശ്രമിച്ചത്. പല കോളുകളും ഞങ്ങള്‍ക്കു എതിരേയായിരുന്നു. യഷ് ടാക്കൂറിന്റെ നോ ബോളില്‍ ടിം ഡേവിഡ് നോട്ടൗട്ടായിരുന്നിട്ടും തേര്‍ഡ് അംപയര്‍ കണ്ണടയ്ക്കുകയും ഔട്ട് വിധിക്കുകയുമായിരുന്നു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റണ്‍ചേസില്‍ കാമറൂണ്‍ ഗ്രീന്‍ ബൗണ്ടറി ലൈനിന് അരികില്‍ മികച്ചൊരു സേവ് നടത്തിയിരുന്നു. പക്ഷെ അതു ബൗണ്ടറിയെന്നു വിധിച്ചതും അംപയറുടെ തെറ്റായ തീരുമാനമാണ്. മുംബൈ ടീമിനെതിരേ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും ആരാധകര്‍ ആരോപിച്ചു.
എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും അംപയര്‍മാരും ഒരേ ടീമായിരുന്നു. ഇവര്‍ ഒരുമിച്ച് ശ്രമിച്ചു നോക്കിയിട്ടും മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്താനായില്ല. അതാണ് മുംബൈയുടെ പവര്‍. ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരിക്കലും നേരിടാന്‍ ആഗ്രഹിക്കാത്ത ടീം മുംബൈ ഇന്ത്യന്‍സാണ്. കാരണം നേരത്തേ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം സിഎസ്‌കെ പരാജയപ്പെട്ടിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഇത്തവണ മുംബൈയ്ക്കു ഫൈനല്‍ നിഷേധിക്കാനുള്ള ശ്രമമാണ് എലിമിനേറ്ററില്‍ അംപയര്‍മാരിലൂടെ കണ്ടത്. അതു വഴി ധോണിക്കും ചെന്നൈയ്ക്കും ഐപിഎല്‍ കിരീടം സമ്മാനിക്കാനുള്ള ഗൂഡാലോചനയും നടന്നിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
അംപയര്‍മാര്‍ മദ്യപിച്ചോ, ലഹരി ഉപയോഗിച്ചോയാണ് എലിമിനേറ്റര്‍ നിയന്ത്രിക്കാനെത്തിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അത്രയേറെ മോശം തീരുമാനങ്ങളാണ് കളിയില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെതിരേയുണ്ടായത്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അംപയര്‍മാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ സഹായിച്ചത് ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞതാണ്.
എലിമിനേറ്ററില്‍ പക്ഷെ അംപയര്‍മാര്‍ മുംബൈ ഇന്ത്യന്‍സ് തോറ്റു പുറത്താവണമെന്ന വശിയിലായിരുന്നു. അതിനു വേണ്ടി പല മോശം തീരുമാനങ്ങളും അവര്‍ എടുത്തുനോക്കിയിട്ടും മുംബൈയെ തോല്‍പ്പിക്കാനായില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ടോസിനു ശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിനു 182 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ മുംബൈയ്ക്കു സാധിച്ചു. 41 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ടോപ്‌സ്‌കോററായത്. 23 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുമടിച്ചു. സൂര്യകുമാര്‍ യാദവ് 20 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറും പറത്തി. തിലക് വര്‍മ 26ഉം ഫിനിഷറായി നെഹാല്‍ വദേര 12 ബോളില്‍ 23 റണ്‍സും നേടി.
റണ്‍ ചേസില്‍ ലഖ്‌നൗ ദയനീയമായി കീഴടങ്ങുകയായിരുന്നു. വെറും 16.3 ഓവറില്‍ 101 റണ്‍സിനു ലഖ്‌നൗ കൂടാരം കയറി. മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ (40) ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ലഖ്‌നൗവിന്റെ തോല്‍വി കൂടുതല്‍ പരിതാപകരമാവുമായിരുന്നു. യുവ പേസര്‍ ആകാശ് മധ്‌വാളിന്റെ മാജിക്കല്‍ സ്‌പെല്ലാണ് ലഖ്‌നൗവിനെ നാണംകെടുത്തിയത്. 3.3 ഓവറില്‍ അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.