For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 'പവര്‍ പട്ടേല്‍', ജഡേജ സൂക്ഷിച്ചോ! അക്ഷറിന്റെ വെടിക്കെട്ടിനെ വാഴ്ത്തി ആരാധകര്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി അക്ഷര്‍ പട്ടേല്‍. ഡല്‍ഹിയുടെ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സുയര്‍ത്താനാവാതെ തകര്‍ച്ച നേരിട്ട സമയത്താണ് അക്ഷറിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. 22 പന്തില്‍ തന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ താരം 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 54 റണ്‍സുമായാണ് പുറത്തായത്. 216 സ്‌ട്രൈക്കറേറ്റിലാണ് അക്ഷര്‍ മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചത്.

ബൗളറെന്ന നിലയില്‍ സമീപകാലത്തായി വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അക്ഷറിന് സാധിക്കുന്നില്ല. എന്നാല്‍ ബാറ്റ്‌സ്മാനായി ടീമിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ അക്ഷറിന് സാധിക്കുന്നുണ്ട്. മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്. ഡല്‍ഹിയുടെ ബാറ്റിങ് നിരയില്‍ മറ്റൊരാള്‍ക്കും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അക്ഷറിന്റെ വെടിക്കെട്ടിന് പ്രസക്തി.

axar patel

രവീന്ദ്ര ജഡേജയുടെ സ്ഥാനത്തിന് വലിയ ഭീഷണി അക്ഷര്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ജഡേജയുടെ നിഴലില്‍ ഇനിയും ഒതുങ്ങിപ്പോകേണ്ടവനല്ലെന്നും കൂടുതല്‍ അവസരം അക്ഷര്‍ അര്‍ഹിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു. സമീപകാലത്തെ അക്ഷറിന്റെ ബാറ്റിങ് കണക്കുകള്‍ ജഡേജയെക്കാള്‍ ഒരു പടി മുന്നിലാണ്. എന്നാല്‍ പന്തുകൊണ്ട് കാര്യമായ സംഭാവന ചെയ്യാന്‍ അക്ഷറിന് സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം.

ഏത് സാഹചര്യത്തിലും ഭയമില്ലാതെ അക്ഷര്‍ ബാറ്റ് ചെയ്യുന്നു. അവസാന രണ്ട് വര്‍ഷത്തോളമായുള്ള അക്ഷറിന്റെ ബാറ്റിങ് കണക്കുകള്‍ വിസ്മയിപ്പിക്കുന്നതാണ്. 126 ഐപിഎല്ലില്‍ നിന്ന് 1243 റണ്‍സാണ് അക്ഷറിന്റെ സമ്പാദ്യം. 131.53 എന്ന മോശമല്ലാത്ത സ്‌ട്രൈക്കറേറ്റും താരത്തിനുണ്ട്. 102 വിക്കറ്റും ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്.

axar patel

അക്ഷര്‍ പട്ടേലിനെ സൂര്യകുമാര്‍ യാദവ് കൈവിട്ടുകളഞ്ഞത് താരത്തിന് കരുത്തായി. ജേസന്‍ ബെഹറന്‍ഡോര്‍ഫിനെ തുടര്‍ച്ചയായ രണ്ടാം സിക്‌സിന് ശ്രമിച്ച അക്ഷറിന് പിഴച്ചു. ലോങ് ഓണില്‍ സൂര്യകുമാറിന് അനായാസ ക്യാച്ചായിരുന്നുവെങ്കിലും താരത്തിന് കൈപ്പിടിയിലൊതുക്കാനായില്ല. പന്ത് സൂര്യകുമാറിന്റെ ഇടത്തേ കണ്ണിലടിച്ച് താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മത്സരത്തില്‍ ഫീല്‍ഡറെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. ഡേവിഡ് വാര്‍ണര്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തുമ്പോഴാണ് സൂപ്പര്‍ താരത്തെ കാഴ്ചക്കാരനാക്കി അക്ഷര്‍ തകര്‍ത്തടിച്ചത്. സൂര്യ നല്‍കിയ ലൈഫില്‍ നിന്ന് ഐപിഎല്ലിലെ ആദ്യ ഫിഫ്റ്റിയാണ് അക്ഷര്‍ അടിച്ചെടുത്തത്. സമീപകാലത്ത് ബൗളിങ്ങില്‍ ശോഭിക്കുന്നില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്ഥിരതയോടെ കളിക്കാന്‍ അക്ഷറിന് സാധിക്കുന്നു.

സ്‌ട്രൈക്കറേറ്റ് മോശമാണെങ്കിലും മത്സരത്തിലൂടെ ഡേവിഡ് വാര്‍ണര്‍ ചില വമ്പന്‍ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ 600 ബൗണ്ടറിയും 200 സിക്‌സും നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കെത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചു. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതില്‍ വാര്‍ണര്‍ ഈ സീസണില്‍ സമ്പൂര്‍ണ്ണ തോല്‍വിയാണ്.

axar patel

ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്നവരില്‍ തലപ്പത്തുള്ള വാര്‍ണര്‍ ഈ പട്ടികയില്‍ കൂടുതല്‍ മുന്നോട്ട് പോയിരിക്കുന്നു. താരത്തിന്റെ 58ാം ഐപിഎല്‍ ഫിഫ്റ്റിയാണിത്. 49 ഫിഫ്റ്റിയുമായി ശിഖര്‍ ധവാന്‍ രണ്ടാം സ്ഥാനത്താണ്. 46 ഫിഫ്റ്റിയാണ് വിരാട് കോലി നേടിയത്. 47 പന്തില്‍ 51 റണ്‍സുമായാണ് വാര്‍ണര്‍ പുറത്തായത്. ആറ് ബൗണ്ടറി ഉള്‍പ്പെടെയുള്ള വാര്‍ണറുടെ ഇന്നിങ്‌സ് സ്‌ട്രൈക്കറേറ്റ് 108.51 മാത്രം.

മുംബൈ ഇന്ത്യന്‍സിനെതിരേ കൂടുതല്‍ ഫിഫ്റ്റി നേടുന്നവരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും വാര്‍ണര്‍ക്കായി. ഏഴ് ഫിഫ്റ്റിയുമായി നിലവില്‍ സുരേഷ് റെയ്‌നയും വാര്‍ണറും രണ്ടാം സ്ഥാനം പങ്കിടുകയാണ്. എട്ട് ഫിഫ്റ്റി നേടിയ കെ എല്‍ രാഹുലാണ് തലപ്പത്ത്.

Story first published: Tuesday, April 11, 2023, 21:27 [IST]
Other articles published on Apr 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+