ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് നാണംകെട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അനായാസം രാജസ്ഥാന്‍ ജയിക്കുമെന്ന് തോന്നിച്ച കളി തകര്‍പ്പന്‍ പ്രകടനത്തോടെ ലഖ്‌നൗ പിടിച്ചെടുക്കുകയായിരുന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജസ്ഥാന്റെ തട്ടകമായ ജയ്പൂരില്‍ മത്സരം നടന്നപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും സഞ്ജുവും സംഘവും പടിക്കല്‍ കലമുടച്ചു.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടാനായത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും രാജസ്ഥാന്റെ ആധിപത്യമാണ് കണ്ടതെങ്കിലും പിന്നീടങ്ങോട്ട് ലഖ്‌നൗ കളി പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാന്റെ തോല്‍വിക്ക് കാരണങ്ങള്‍ പലതാണ്.

തോല്‍വിക്ക് പിന്നാലെ റിയാന്‍ പരാഗിനെയും ദേവ്ദത്ത് പടിക്കലിനെയുമാണ് കൂടുതല്‍ പേരും വിമര്‍ശിക്കുന്നത്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലെ പിശകും തോല്‍വിക്ക് കാരണമായെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ശരിയായ വില്ലന്‍ രാജസ്ഥാന്‍ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണ് കാരണമെന്ന് പറയാം. അദ്ദേഹത്തിന്റെ അതിബുദ്ധിയാണ് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
ഇംപാക്ട് പ്ലയറായെത്തിയ ദേവ്ദത്ത് പടിക്കല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമല്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റിയാന്‍ പരാഗ് അപ്രതീക്ഷിത പ്രകടനം നടത്താന്‍ കഴിവുള്ളവനാണെങ്കിലും ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങിയില്ല. എന്നിട്ടും മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് പരാഗിനെയും ജയ്‌സ്വാളിനെയും ഇറക്കാനുള്ള തീരുമാനം സംഗക്കാരയുടെ ബുദ്ധിയായിരുന്നു.
ഈ തീരുമാനമാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായത്. പരാഗ് വമ്പനടി നടത്തേണ്ട സമയത്ത് പ്രതിരോധിച്ച് കളിക്കുകയാണ് ചെയ്തത്. ആദ്യ എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. വലിയൊരു ഷോട്ടിന് പോലും പരാഗ് ശ്രമിച്ചില്ലെന്നതാണ് വസ്തുത. പരാഗിന്റെ സമീപകാല പ്രകടനങ്ങള്‍ കണ്ടിട്ടുള്ള ഏതൊരാളും ഇത്തരമൊരു സാഹചര്യത്തില്‍ പരാഗിനെ ഇറക്കില്ല.
എന്നാല്‍ സംഗാക്കാര ആ സാഹസത്തിന് മുതിര്‍ന്നു. ഇത് ടീമിന്റെ തോല്‍വിക്ക് കാരണമായി. പരാഗിനോ ദേവ്ദത്തിനോ മുമ്പ് ദ്രുവ് ജൂറലിനെയായിരുന്നു കളിപ്പിക്കേണ്ടിയിരുന്നത്. അവസാന ഓവറിലെത്തി നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് ശ്രമിച്ചാണ് ജൂറല്‍ പുറത്തായത്. താരം ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയതെങ്കിലും ടീമിന്റെ ജയത്തിനായി അദ്ദേഹം നടത്തിയ ശ്രമം പോലും മറ്റ് രാജസ്ഥാന്‍ താരങ്ങളില്‍ നിന്നുണ്ടായില്ല.
പരാഗിന് മുമ്പ് ക്രീസിലെത്തിയിരുന്നെങ്കില്‍ രണ്ട് മൂന്ന് പന്ത് നിലയുറപ്പിക്കാനെടുത്ത് വലിയ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ ജൂറലിന് സാധിക്കുമായിരുന്നു. ഇതിനോടകം വലിയ ഷോട്ടുകള്‍ കളിക്കാനുള്ള തന്റെ മിടുക്ക് തെളിയിച്ചവനാണ് ജൂറല്‍. എന്നിട്ടും സംഗക്കാരയെന്ന പരിശീലകന്‍ താരത്തില്‍ വിശ്വാസം അര്‍പ്പിച്ചില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആര്‍ അശ്വിന്‍ രണ്ട് പന്തില്‍ മത്സരഗതി മാറ്റിയത് എല്ലാവരും കണ്ടതാണ്.

ജേസന്‍ ഹോള്‍ഡറും വമ്പനടി കാഴ്ചവെക്കാന്‍ ശേഷിയുള്ള പരിചയസമ്പന്നനായ താരമാണ്. എന്നിട്ടും അനുഭവസമ്പത്തുള്ളവരെ തഴഞ്ഞ് സഞ്ജുവും സംഗക്കാരയും എടുത്ത തീരുമാനം തോല്‍വിക്ക് കാരണമായി മാറുകയായിരുന്നു. പ്ലേയിങ് 11ല്‍ രാജസ്ഥാന്‍ നടത്തുന്ന അനാവശ്യ പരീക്ഷണങ്ങള്‍ ടീമിന്റെ തോല്‍വിക്ക് കാരണമാവുന്നുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ രാജസ്ഥാന്റെ തോല്‍വിക്ക് പരിശീലകന്‍ ഉത്തരവാദിയാണ്.
ജോസ് ബട്‌ലര്‍ (41 പന്തില്‍ 40) സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ചതും രാജസ്ഥാന് തിരിച്ചടിയായി. ബട്‌ലര്‍ക്ക് പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുകയെന്ന ഉത്തരവാദിത്തമാണുള്ളത്. എന്നാല്‍ താരത്തിന് അത് സാധിക്കാതെ പോയി. സഞ്ജു സാംസണ്‍ അനാവശ്യ റണ്‍സിന് ശ്രമിച്ച് റണ്ണൗട്ടാവുകയും ചെയ്തു. ഇതെല്ലാം തോല്‍വിക്ക് കാരണമാണെങ്കിലും ബാറ്റിങ് ഓഡറില്‍ വരുത്തിയ അനാവശ്യ പരീക്ഷണമാണ് തോല്‍വിയുടെ പ്രധാന കാരണം.
സഞ്ജുവാണ് ക്യാപ്റ്റനെങ്കിലും പ്ലേയിങ് 11 തീരുമാനിക്കുന്നതിലും ബാറ്റിങ് ഓഡര്‍ തീരുമാനിക്കുന്നതിലും പരിശീലകന്‍ സംഗക്കാരയുടെ കൃത്യമായ ഇടപെടലുണ്ട്. അതുകൊണ്ട് തന്നെ രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണക്കാരനായി സംഗക്കാരയെ പറയാം.