ഐപിഎല്ലിലെ ലീഗ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ക്കു ശേഷം ഇനി പ്ലേഓഫിന്റെ സമയമാണ്. ചൊവ്വാഴ്ച സെമി ഫൈനലിനു തുല്യമായ ആദ്യത്തെ ക്വാളിഫയറില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് നാലു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി കൊമ്പുകോര്‍ക്കും. ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരിനു യോഗ്യത നേടി.
ബുധനാഴ്ച എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊമ്പുകോര്‍ക്കും. തോല്‍ക്കുന്നവര്‍ പുറത്താവുമ്പോള്‍ ജയിക്കുന്നവര്‍ ക്വാളിഫയര്‍ രണ്ടിലേക്കു മുന്നേറും. ജിടിയും സിഎസ്‌കെയും തമ്മിലുള്ള ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്നവരായിരിക്കും അവിടെ കാത്തിരിക്കുന്നത്.

പ്ലേഓഫിനു മുമ്പ് നാലു ടീമുകള്‍ക്കും ഒരു കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. ഇതു ടീമിന്റെ പരാജയത്തിനു പോലും വഴിയൊരുക്കിയേക്കും. അതുകൊണ്ടു തന്നെ പ്ലേഓഫില്‍ ഇതു പരിഹരിക്കാനായെങ്കില്‍ മാത്രമേ ടീമുകള്‍ക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ. നാലു ടീമുകളെയും ആശങ്കയിലാക്കുന്ന ഓരാ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ബാറ്റിങ് ഫോമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ തലവേദന. ശുഭ്മന്‍ ഗില്‍, വൃധിമാന്‍ സാഹ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരടങ്ങുന്ന ജിടി ബാറ്റിങ് ലൈനപ്പ് ശക്തമാണ്. അക്കൂട്ടത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണി ഹാര്‍ദിക്കാണെന്നു പറയേണ്ടിവരും. ഇത്തവണ ബാറ്റിങില്‍ അദ്ദേഹത്തിനു കാര്യമായ സംഭാവനകള്‍ നല്‍കാനായിട്ടില്ല.
13 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത ഹാര്‍ദിക് 28.90 ശരാശരിയില്‍ 130.77 സ്‌ട്രൈക്ക് റേറ്റില്‍ 289 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികളടക്കമാണിത്. മാച്ച് വിന്നര്‍ കൂടിയായ ഹാര്‍ദിക്കില്‍ നിന്നും മികച്ച പ്രകടനം ജിടിക്കു ആവശ്യമുണ്ട്. അദ്ദേഹത്തിനു ഇതു സാധിക്കുമോയെന്നാണ് അറിയാനുള്ളത്.

ഓപ്പണിങ് ജോടികളായ റുതുരാജ് ഗെയ്ക്വാദ്- ഡെവന്‍ കോണ്‍വേ സഖ്യത്തെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ് സിഎസ്‌കെയുടെ പ്രധാന ദൗര്‍ബല്യം. ഇത്തവണ ലീഗ് ഘട്ടത്തില്‍ ടീമിന്റെ ഭൂരിഭാഗവും റണ്‍സ് നേടിയിരിക്കുന്നത് ഈ രണ്ടു പേരാണ്. അതുകൊണ്ടു തന്നെ ഇവര്‍ നേരത്തേ പുറത്തായാല്‍ സിഎസ്‌കെയ്ക്കു എന്തു സംഭവിക്കുമെന്നതാണ് ചോദ്യം. കോണ്‍വേ 585ഉം റുതുരാജ് 504ഉം റണ്‍സാണ് ഈ സീസണില്‍ ഇതിനകം നേടിയിരിക്കുന്നത്.
ഇവര്‍ കഴിഞ്ഞാല്‍ സിഎസ്‌കെയുടെ മറ്റൊരു പ്രധാന സ്‌കോറര്‍ ശിവം ദുബെയാണ് (385 റണ്‍സ്). അജിങ്ക്യ രഹാനെ സീസണിന്റെ ആദ്യപകുതിയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും രണ്ടാംപകുതിയില്‍ പ്രകടനം താഴേക്കു പോവുകയായിരുന്നു. അവസാന നാല് ഇന്നിങ്‌സുകളില്‍ 15, 21, 21, 16 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍. മോയിന്‍ അലിയും അമ്പാട്ടി റായുഡുവും ബാറ്റിങില്‍ തികഞ്ഞ പരാജയമാണ്.
ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് ലഖ്‌നൗ ടീമിന്റെ പ്രശ്‌നം. പലപ്പോഴും ബാറ്റിങില്‍ ടീമെന്ന നിലയില്‍ സ്ഥിരതയോടെ സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കു കഴിയുന്നില്ല. ഒന്നോ, രണ്ടോ താരങ്ങളുടെ ബ്രില്ല്യന്‍സാണ് ലഖനൗവിനെ പല സന്ദര്‍ഭങ്ങളിലും രക്ഷിക്കുകയും വിജയത്തിലേക്കു നയിക്കുകയും ചെയ്തിട്ടുള്ളത്. സീസണിന്റെ ആദ്യ പകുതിയില്‍ കൈല്‍ മയേഴ്‌സ് തകര്‍പ്പന്‍ ഫോമിലായിരുന്നു.

എന്നാല്‍ അവസാനത്തെ ആറു ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി മാത്രമേ നേടിയുള്ളൂ. ഇതോടെ ടീമിനു പുറത്താവുകയും ചെയ്തു. ദീപക് ഹൂഡ ബാറ്റിങില്‍ ദയനീയ പരാജയമാണ്. 11 കളിയില്‍ നിന്നും അദ്ദേഹം നേടിയത് വെറും 69 റണ്‍സാണ്. മാര്‍ക്കസ് സ്റ്റോയ്‌നിസ് (368 റണ്‍സ്), നിക്കോളാസ് പൂരന്‍ (358 റണ്‍സ്) ഈ രണ്ടു പേരുടെ പ്രകടനമാണ് ലഖ്‌നൗവിനെ പ്ലേഓഫ് വരെയെത്തിച്ചത്.
മുംബൈ ടീമിലേക്കു വന്നാല്‍ മറ്റു മൂന്നു ടീമുകളെയും അപേക്ഷിച്ച് ഏറ്റവും ശക്തമായ, സ്ഥിരതയുള്ള ബാറ്റിങ് നിരയുള്ളത് അവര്‍ക്കാണ്. പക്ഷെ അവര്‍ക്കു വലിയൊരു ദൗര്‍ബല്യമുണ്ട്. അതു ബൗളിങിലാണ്. ജസ്പ്രീത് ബുംറയുടെ അാഭാവത്തില്‍ മുംബൈ ബൗളിങ് തീര്‍ത്തും മൂര്‍ച്ച കുറഞ്ഞതായി മാറിയിരിക്കുകയാണ്. പൂര്‍ണ ഫിറ്റല്ലാതെയെത്തിയ ജോഫ്ര ആര്‍ച്ചര്‍ കുറച്ചു മല്‍സരങ്ങില്‍ മാത്രം കളിച്ച ശേഷം നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു.
ആര്‍ച്ചറുടെ പകരക്കാരനായി എത്തിയ ക്രിസ് ജോര്‍ഡന്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. 20 വിക്കറ്റുകളെടുത്ത വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയുടെ പ്രകടനം മാത്രമാണ് മുംബൈയ്ക്കു ആശ്വസിക്കാന്‍ വക നല്‍കുന്നത്. ജേസണ്‍ ബെറന്‍ഡോര്‍ഫ് 14ഉം വിക്കറ്റുകള്‍ വീഴ്ത്തി. പക്ഷെ ഈ ബൗളിങ് നിരയെ വച്ച് മുംബൈയ്ക്കു പ്ലേഓഫ് കടന്ന് ഫൈനലില്‍ എത്താന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. എല്ലാ കളിയിലും ബാറ്റിങ് നിരയില്‍ അമിതമായി വിശ്വാസമര്‍പ്പിക്കുന്നത് മുംബൈയ്ക്കു വിനയായേക്കും.