For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണി വെടിക്കെട്ട് പാഴായി, ത്രില്ലറില്‍ ചെന്നൈയെ വീഴ്ത്തി റോയല്‍സ്

ചെന്നൈ: ഐപിഎല്ലില്‍ ഹാട്രിക്ക് ജയം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ കാലിടറി. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ചെന്നൈ മൂന്നു റണ്‍സിനു പൊരുതി വീഴുകയായിരുന്നു. നായകന്‍ എംഎസ് ധോണിയും (17 ബോളില്‍ 32*) രവീന്ദ്ര ജഡേജയും (15 ബോളില്‍ 25*) ചേര്‍ന്ന് ചെന്നൈയെ ത്രില്ലിങ് വിജയത്തിന് അരികിലെത്തിച്ചിരുന്നു.

അവസാന ബോളില്‍ അഞ്ചു റണ്‍സായിരുന്നു ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌ട്രൈക്ക് നേരിട്ടത് ധോണിയുമായിരുന്നു. പക്ഷെ സന്ദീപ് ശര്‍മയെറിഞ്ഞ ഓവറില്‍ ഒരു റണ്‍സ് മാത്രമേ ധോണിക്കു അവസാന ബോളില്‍ ലഭിച്ചുള്ളൂ. സ്‌കോര്‍-രാജസ്ഥാന്‍ എട്ടിന് 175, ചെന്നൈ ആറിന് 172. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ റോയല്‍സ്് ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു.

ms dhoni

176 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ചെന്നൈയ്ക്കു റോയല്‍സ് നല്‍കിയത്. എന്നാല്‍ റണ്‍ചേസില്‍ തുടക്കം മുതല്‍ ചെന്നൈ മുടന്തുന്നതാണ് കണ്ടത്. ഒരിക്കല്‍പ്പോലും റോയല്‍സിനു ഭീഷണിയുയര്‍ത്താന്‍ സിഎസ്‌കെയ്ക്കായില്ല. ഡെവന്‍ കോണ്‍വേ (50) ഫിഫ്റ്റി നേടിയെങ്കിലും അതു ഒരു തരത്തിലും ചെന്നൈയെ സഹായിച്ചില്ല. 38 ബോളില്‍ എട്ടു ഫോര്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അജിങ്ക്യ രഹാനെയാണ് (31) മറ്റൊരു പ്രധാന സ്‌കോറര്‍.

മല്‍സരത്തില്‍ ചെന്നൈ പൊരുതാന്‍ പോലും ശ്രമിക്കാതെ തോല്‍ക്കുമെന്നിരിക്കെയായിരുന്നു ധോണി- ജഡേജ സഖ്യം ടീമിനെ കൈപിടിച്ചുയര്‍ത്തിയത്. ആറിന് 113 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും 59 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. റോയല്‍സിനു വേണ്ടി ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് എട്ടു വിക്കറ്റിനു 175 റണ്‍സെടുക്കുകയായിരുന്നു. റണ്‍മെഷീന്‍ ജോസ് ബട്‌ലറുടെ (52) ഫിഫ്റ്റിയും ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (18 ബോളില്‍ 30*) മികച്ച ഫിനിഷിങുമാണ് ടീമിനെ 170 കടത്തിയത്. 36 ബോളുകള്‍ നേരിട്ട ബട്‌ലര്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടിച്ചു. ഒരിക്കല്‍ക്കൂടി തന്റെ ഫിനിഷിങ് മികവ് പുറത്തെടുത്ത ഹെറ്റ്‌മെയര്‍ വെറും 18 ബോളിലാണ് 30 റണ്‍സിലെത്തിയത്. രണ്ടു വീതം ഫോറും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ദേവ്ഗത്ത് പടിക്കല്‍ (38), ആര്‍ അശ്വിന്‍ (30) എന്നിവരും ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. മിന്നുന്ന ഫോമിള്ള യശസ്വി ജയ്‌സ്വാള്‍ 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ തുടരെ രണ്ടാമത്തെ മാച്ചിലും ഡെക്കായി ക്രീസ് വിടുകയായിരുന്നു. ചെന്നൈയ്ക്കായി ആകാശ് സിങ്, തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

JOS BUTTLER

ഒരു ഘട്ടത്തില്‍ റോയല്‍സ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്യമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവസാനത്തെ 10 ഓവറില്‍ മികച്ച ബൗളിങിലൂടെ ചെന്നൈ അവരെ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യത്തെ എട്ടോവറില്‍ ഒരു വിക്കറ്റിനു 86 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. പക്ഷെ ശേഷിച്ച 12 ഓവറില്‍ 89 റണ്‍സ് മാത്രമേ സിഎസ്‌കെ വിട്ടുകൊടുത്തുള്ളൂ. ഏഴു വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു.

മുന്‍ മല്‍സരങ്ങളില്‍ റോയല്‍സിനു സ്‌ഫോടനാത്മക തുടക്കം സമ്മാനിച്ചിട്ടുള്ള ജയ്‌സ്വാള്‍- ബട്‌ലര്‍ ജോടിയെ ചെന്നൈ തുടക്കത്തില്‍ തന്നെ വേര്‍പിരിച്ചു. 11 റണ്‍സ് മാത്രമേ ഈ സഖ്യത്തിനു കൂട്ടിച്ചേര്‍ക്കാനായുളളു. തുഷാറാണ് ചെന്നൈയ്്്ക്കു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കിയത്. എട്ടു ബോളില്‍ രണ്ടു ഫോറടക്കം 10 റണ്‍സെടുത്ത ജയ്‌സ്വാളിനെ ശിവം ദുബെ പിടികൂടി.

സഞ്ജുവിനു പകരം ദേവ്ദത്താണ് ഈ മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ കളിച്ചത്. മുന്‍ മല്‍സരങ്ങളില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി താരം ഫ്‌ളോപ്പായിരുന്നു. ഈ കളിയില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ദേവ്ദത്ത് മികച്ച ഇന്നിങ്‌സാണ് കാഴ്ചവച്ചത്. ടോപ് ഓര്‍ഡര്‍ തന്നെയാണ് തനിക്കു ഏറ്റവും യോജിച്ചതെന്നു താരം തെളിയിക്കുകയായിരുന്നു. ബട്‌ലറും ദേവ്ദത്തും രണ്ടാം വിക്കറ്റില്‍ വളരെ അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്്ചവച്ചത്. 77 റണ്‍സ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.

ഈ ജോടി കരുത്താര്‍ജിക്കവെയാണ് ദേവ്ദത്തിനെ ജഡേജ പുറത്താക്കിയത്. 26 ബോളില്‍ അഞ്ചു ഫോറടക്കം 38 റണ്‍സെടുത്ത അദ്ദേഹത്തെ ഡെവന്‍ കോണ്‍വേ പിടികൂടുകയായിരുന്നു. ഇതേ ഓവറില്‍ തന്നെ സഞ്ജുവിനെ ക്ലീന്‍ബൗള്‍ഡാക്കിയ ജഡ്ഡു റോയല്‍സിനെ ഞെട്ടിച്ചു. തൊട്ടടുത്ത ബോളില്‍ അശ്വിന്‍ ഗോള്‍ഡന്‍ ഡെക്കാവേണ്ടതായിരുന്നു. പക്ഷെ സ്ലിപ്പില്‍ ഒരു സിംപിള്‍ ക്യാച്ച് മോയിന്‍ അലി കൈവിടുകയായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ അശ്വിന്‍ 30 റണ്‍സോടെ ചെന്നൈയ വേട്ടയാടുകയും ചെയ്തു. അശ്വിനും ബട്‌ലറും അടുത്തടുത്ത ഇടവേളകൡലായിരുന്നു പുറത്തായത്. പക്ഷെ ഹെറ്റ്‌മെയറുടെ മികച്ച ഫിനിഷിങ് റോയല്‍സിനെ 175 റണ്‍സിലെത്തിച്ചു.

ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. മിച്ചെല്‍ സാന്റ്‌നര്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ് എന്നിവര്‍ക്കു പകരം മോയിന്‍ അലിയും മഹീഷ് തീക്ഷണയും സിഎസ്‌കെ ഇലവനിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിസാന്‍ഡ മഗാല, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സിങ്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, കുല്‍ദീപ് സെന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.

Story first published: Wednesday, April 12, 2023, 14:13 [IST]
Other articles published on Apr 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+