ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള ത്രില്ലറില്‍ മൂന്നു നാലു റണ്‍സ് മാത്രമകലെ വിജയം വഴുതിപ്പോയതിന്റെ നിരാശയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പരാജയത്തിന്റെ വക്കില്‍ നിന്നും നായകന്‍ എംഎസ് ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ സിസ്‌കെയെ ജയത്തിന് അരികില്‍ വരെയെത്തിച്ചിരുന്നു. 59 റണ്‍സാണ് അപരാജിതമായ ഏഴാം വിക്കറ്റില്‍ ഈ സഖ്യം ചേര്‍ന്നെടുത്തത്. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു ധോണി കാഴ്ചവച്ചത്.
പഴയ ഫിനിഷിങ് പാടവം ഇപ്പോഴും തനിക്കു നഷ്ടമായിട്ടില്ലെന്നു അദ്ദേഹം തെളിയിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ടീമിനെ ജയിപ്പിക്കാന്‍ മാത്രം ധോണിക്കായില്ല. 17 ബോളില്‍ 32 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. മൂന്നു സിക്‌സറും ഒരു ഫോറുമടക്കമായിരുന്നു ഇത്. ജഡേജ 15 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 25 റണ്‍സും നേടി.

പേസര്‍ സന്ദീപ് ശര്‍മയെറിഞ്ഞ അവസാനത്തെ ഓവറിലെ അവസാന ബോളില്‍ അഞ്ചു റണ്‍സായിരുന്നു ചെന്നൈയ്ക്കു വിജയിക്കാന്‍ വേണ്ടിയിരുന്നത്. എംഎസ് ധോണിയായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്. ഓഫ് സ്റ്റംപിന് പുറത്ത് യോര്‍ക്കറായിരുന്നു പേസര്‍ പരീക്ഷിച്ചത്. ഇതു ശരിയായി കണക്ട് ചെയ്യാനും ധോണിക്കായില്ല. ഇതേ തുടര്‍ന്നു ഒരു സിംഗിള്‍ മാത്രമേ ചെന്നൈയ്ക്കു ലഭിച്ചുള്ളൂ. മല്‍സരത്തില്‍ റോയല്‍സ് മൂന്നു റണ്‍സിനു ജയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അവസാന ബോളില്‍ സിക്‌സറടിച്ച് തനിക്കു ടീമിനെ ജയിപ്പിക്കാന്‍ സാധിക്കാതെ പോയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്് ധോണി. മല്‍സരശേഷം രവി ശാസ്ത്രിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസാനത്തെ ബോളില്‍ ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. റൗണ്ട് ദി വിക്കറ്റായി സന്ദീപ് ശര്‍മ മികച്ച രണ്ടു ബോളുകളുമെറിഞ്ഞു. എന്തായിരുന്നു അവസാന ബോള്‍ നേരിടുമ്പോള്‍ മനസിലെന്നായിരുന്നു ധോണിയോടുള്ള ശാസ്ത്രിയുടെ ചോദ്യം. ഞാന്‍ ആ ബോളിലു വേണ്ടി കാത്തിരിക്കുക മാത്രമാണ് ചെയ്തത്. എന്നെ സംബന്ധിച്ച് വര്‍ക്കായതും ഇതു തന്നെയാണ്. ബൗളര്‍ക്കായിരിക്കും എന്നേക്കാള്‍ സമ്മര്‍ദ്ദമുണ്ടാവുക. സന്ദീപിന് കുറച്ചു ഇഞ്ചുകള്‍ പോലും മിസ്സായിരുന്നെങ്കില്‍ ഞാന്‍ ആ ബോളില്‍ സിക്‌സറടിക്കുമായിരുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിക്കണം. എന്റെ കരുത്തെന്നത് നേരെ അടിക്കുകയെന്നതാണെന്നും ധോണി വ്യക്തമാക്കി.
നിങ്ങള്‍ ഫീല്‍ഡ് കാണുന്നു, ബൗളറെയും കാണുന്നു. ബൗളര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നും മനസ്സിലാക്കുന്നു. അതിനു ശേഷം നിശ്ചലമായി നില്‍ക്കുകയും ബൗളറുടെ പിഴവിനായികാത്തിരിക്കുകയുമാണ് ചെയ്യേണ്ടത്. ബൗളര്‍ മികച്ച ഏരിയയിലാണ് ബൗള്‍ ചെയ്യുന്നതെങ്കില്‍ അത് അയാളുടെ ഭാഗ്യമാണെന്നും എംഎസ് ധോണി കൂട്ടിച്ചേര്‍ത്തു. അതേസമയം, സിഎസ്‌കെ ബാറ്റര്‍മാരുടെ പ്രകടനത്തെ അദ്ദേഹം വിമര്‍ശിച്ചു. ഒരു ബോളുകള്‍ പാഴാക്കിയതു കാരണം റണ്‍റേറ്റ് നിയന്ത്രണാതീതമാം വിധത്തില്‍ ഉയര്‍ന്നുവെന്നും ധോണി ചൂണ്ടിക്കാട്ടി.

മധ്യ ഓവറുകളില്‍ ഞങ്ങള്‍ കുറച്ചുകൂടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കേണ്ടിയിരുന്നു. ഒരുപാട് ഡോ്ട്ട് ബോളുകള്‍ മധ്യ ഓവറുകളിലുണ്ടായിരുന്നു. സ്പിന്നര്‍മാര്‍ക്കു അധികമായൊന്നും പിച്ചില്‍ നിന്നും ലഭിച്ചില്ല. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനു അനുഭവസമ്പത്തുള്ള സ്പിന്നര്‍മാരുണ്ടായിരുന്നു. ഞങ്ങള്‍ള്‍ക്കു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സാധിച്ചില്ല. ബാറ്റിങ് അത്ര മാത്രം ബുദ്ധിമുട്ടേറിയതായിരുന്നില്ല. ഈ പരാജയത്തിന്റെ ഉത്തരാവാദിത്വം ബാറ്റര്‍മാര്‍ക്കു തന്നെയാണ്. ടീമിലെ അവസാനത്തെ ബാറ്റിങ് ജോടികളായ എനിക്കും ജഡേജയ്ക്കും വിജയലക്ഷ്യത്തിനു തൊട്ടരികില്‍ വരെ ടീമിനെ എത്തിക്കാനായത് നല്ല കാര്യമാണെന്നും എംഎസ് ധോണി പറഞ്ഞു.
ഈ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനിറങ്ങിയതോടെ വലിയൊരു നാഴികക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഐപിഎല്ലില്‍ ഒരു ടീമിനെ 200 മല്‍സരങ്ങളില്‍ നയിച്ച ആദ്യത്തെ ക്യാപ്റ്റനായിട്ടാണ് എംഎസ് ധോണി മാറിയത്. നിര്‍ഭാഗ്യവശാല്‍ ഈ അപൂര്‍വ്വനേട്ടം വിജയത്തോടെ ആഘോഷിക്കാന്‍ അദ്ദേഹത്തിനായില്ല. എങ്കിലും ബാറ്റിങില്‍ ഒരു കിടിലന്‍ ഇന്നിങ്‌സ് കാഴ്ചവയ്ക്കാനായതില്‍ ധോണിക്കു തീര്‍ച്ചയും ആഹ്ലാദിക്കാം.