ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ് സിഎസ്‌കെ. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റിന് 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 157 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ഇതിന് മുമ്പ് സിഎസ്‌കെയെ മൂന്ന് തവണ തോല്‍പ്പിച്ചവരാണ് ഗുജറാത്തെങ്കിലും നിര്‍ണ്ണായക സമയത്ത് ഗുജറാത്തിന് കാലിടറിയിരിക്കുകയാണ്. തോറ്റെങ്കിലും ഫൈനലിലെത്താന്‍ ഒരവസരം കൂടി ഗുജറാത്തിനുണ്ട്. എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ചാല്‍ ഗുജറാത്തിന് ഫൈനല്‍ കളിക്കാം. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിന് പിഴച്ചതെവിടെയാണ്?. തോല്‍വിയുടെ പ്രധാന മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ഒന്നമത്തെ കാര്യം സിഎസ്‌കെയെ 170ന് മുകളില്‍ സ്‌കോറിലേക്കുയര്‍ത്താന്‍ അനുവദിച്ചതാണ്. പ്ലേ ഓഫില്‍ 164ന് മുകളില്‍ വിജയലക്ഷ്യം കുറിച്ച ഒരു മത്സരത്തില്‍ മാത്രമാണ് സിഎസ്‌കെ തോറ്റത്. ബാക്കിയെല്ലാ മത്സരങ്ങളിലും ഈ റണ്‍സ് പ്രതിരോധിക്കാന്‍ ധോണിക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സ്‌കോറിനുള്ളില്‍ സിഎസ്‌കെയെ ഒതുക്കേണ്ടത് ഗുജറാത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയത് തോല്‍വിക്ക് കാരണമായെന്ന് പറയാം. റുതുരാജ് ഗെയ്ക് വാദിന്റെ (60) ഫിഫ്റ്റിയാണ് സിഎസ്‌കെയുടെ വിജയത്തില്‍ അടിത്തറ പാകിയത്. ഒന്നാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് റുതുരാജും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് സൃഷ്ടിച്ചത്. തുടക്കത്തിലേ റുതുരാജ് പുറത്തായതായിരുന്നു. എന്നാല്‍ നോബോളിന്റെ രൂപത്തില്‍ ഭാഗ്യമെത്തി. ദര്‍ശന്‍ നാല്‍ക്കണ്ടെയുടെ പന്ത് നോബോളായില്ലായിരുന്നെങ്കില്‍ സിഎസ്‌കെ 150നുള്ളില്‍ ഒതുങ്ങിയേനെ.
ആദ്യത്തെ 10 ഓവറില്‍ സിഎസ്‌കെയുടെ വിക്കറ്റ് നേടാന്‍ ഗുജറാത്തിന് സാധിക്കാതെ പോയി. ഇതാണ് തോല്‍വിയുടെ പ്രധാന കാരണമായി മാറിയത്. 170ന് മുകളിലേക്ക് വിജയലക്ഷ്യമെത്തിയതോടെ സിഎസ്‌കെയ്ക്ക് സ്വാഭാവിക ആത്മവിശ്വാസം ലഭിക്കുകയും ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. ധോണിയുടെ അനുഭവസമ്പത്ത് ഹര്‍ദിക്കിനെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കാന്‍ സഹായിച്ചു.
ഗുജറാത്തിന്റെ ടീം സെലക്ഷനിലെ പാളിച്ചയാണ് തോല്‍വിയുടെ മറ്റൊരു കാരണം. യാഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍ക്കണ്ടെയാണ് ഗുജറാത്ത് പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. തമിഴ്‌നാട്ടുകാരായ സായ് സുദര്‍ശന്‍, സായ് കിഷോര്‍ എന്നിവരുടെ സേവനം ഗുജറാത്തിന് കരുത്തുപകരുമായിരുന്നു. ഇരുവരും ചെന്നൈയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരങ്ങളാണ്. അതുകൊണ്ട് തന്നെ ഇരുവരും ഗുജറാത്തിനൊപ്പം വേണമായിരുന്നു.

ദയാലിന് പകരം പരിഗണിച്ച നാല്‍ക്കണ്ടെ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഗുജറാത്തിന്റെ സ്പിന്നര്‍മാരായ റാഷിദ് ഖാനും നൂര്‍ അഹമ്മദും കൈക്കുഴ സ്പിന്നര്‍മാരാണ്. ഫിംഗര്‍ സ്പിന്നര്‍മാരുടെ അഭാവം ഗുജറാത്തിലുണ്ടായിരുന്നു. സായ് കിഷോറുണ്ടായിരുന്നെങ്കില്‍ ഈ വിടവ് നികത്താന്‍ ഗുജറാത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ഗുജറാത്ത് മാനേജ്‌മെന്റ് അതിന് തയ്യാറായില്ല.
രവീന്ദ്ര ജഡേജയും മഹേഷ് തീക്ഷണയും മത്സരത്തില്‍ കസറിയപ്പോള്‍ ടീം സെലക്ഷനിലെ പാളിച്ചകൊണ്ട് ഗുജറാത്തിന് സമാന ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് നല്ല ടേണ്‍ പിച്ചില്‍ ലഭിച്ചിരുന്നു. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കും പരിശീലകന്‍ ആശിഷ് നെഹ്‌റക്കും തെറ്റുപറ്റിയെന്ന് തന്നെ പറയാം.
അനാവശ്യ പരീക്ഷണമാണ് ഗുജറാത്തിന്റെ തോല്‍വിയുടെ മൂന്നാമത്തെ കാരണം. ബാറ്റിങ് ഓഡറില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍ തിരിച്ചടിയായി. വിജയ് ശങ്കറിനെ ആറാം നമ്പറില്‍ കളിപ്പിച്ചതും ഡേവിഡ് മില്ലറെ അഞ്ചാം നമ്പറില്‍ ഇറക്കിയതുമെല്ലാം മണ്ടന്‍ തീരുമാനമാണ്. ഹര്‍ദിക് പാണ്ഡ്യയുടെ ഈഗോ എംഎസ് ധോണി മുതലാക്കി. ഇത് തിരിച്ചറിഞ്ഞ് കളിക്കാന്‍ ഹര്‍ദിക്കിന് സാധിക്കാതെ പോയി.