ഐപിഎല്‍ ഫൈനല്‍ റിസര്‍വ് ദിനത്തിലേക്കു കടന്നപ്പോള്‍ ഇത്തവണയെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ഥന പോലെ മഴ മാറിനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഫൈനലില്‍ ടോസ് പോലും നടത്താന്‍ മഴ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് കളി റിസര്‍വ് ദിനമായ ഇന്നത്തേക്കു മാറ്റിയത്. പക്ഷെ ഇന്നും കാലാവസ്ഥയുടെ കാര്യത്തില്‍ അത്ര ശുഭകരമായ സൂചനകളല്ല വന്നുകൊണ്ടിരിക്കുന്നത്.
ഇന്നു പകല്‍ ഇവിടെ ഇനിയും മഴ പെയ്തിട്ടില്ലെങ്കിലം വൈകീട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. വീണ്ടും മഴ വില്ലനാവുകയാണെങ്കില്‍ ഫൈനലിലെ ഓവറുകള്‍ വെട്ടിക്കുറച്ചേക്കും. 20 ഓവര്‍ പൂര്‍ണമായും മല്‍സരം നടക്കണമെങ്കില്‍ രാത്രി 9.30നെങ്കിലും കളി തുടങ്ങാന്‍ കഴിയണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്‍സരം തുടങ്ങുന്നത് 9.45നെങ്കില്‍ കളി 19 ഓവര്‍ വീതമായും 10.30നെങ്കില്‍ 15 ഓവര്‍ വീതമായും 11 മണിക്കെങ്കില്‍ 12 ഓവര്‍ വീതമായും 12.30നെങ്കില്‍ ഒമ്പതോവര്‍ വീതമായും കളി ചുരുങ്ങും.

പക്ഷെ ഈ തരത്തില്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ജിടി ഭയക്കണം. മുഴുവന്‍ ഓവറുകളും കളി നടന്നില്ലെങ്കില്‍ ചെന്നൈ വിജയത്തോടെ കിരീടം ചൂടാന്‍ സാധ്യതയേറെയാണ്. ഇതിനുളള മൂന്നു പ്രധാനപ്പെട്ട കാരണങ്ങളറിയാം. ജിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎഎസ്‌കെ ടീമില്‍ അനുഭവസമ്പത്തുള്ള ഒരുപാട് കളിക്കാരുണ്ട്. ക്യാപ്റ്റന്‍ എംഎസ് ധോണിയെക്കൂടാതെ അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, മോയിന്‍ അലി എന്നിവരെല്ലാം ഒരുപാട് അനുഭവസമ്പത്തുള്ളവരും നേരത്തേ ഓവര്‍ വെട്ടിക്കുറയ്ക്കപ്പെട്ട മല്‍സരങ്ങളില്‍ നിരവധി തവണ കളിച്ചിട്ടുള്ളവരുമാണ്.
അതുകൊണ്ടു തന്നെ ഇത്തവണ ഫൈനലിലും മുഴുവന്‍ ഓവറുകള്‍ കളി നടന്നില്ലെങ്കില്‍ അതിനു അനുസരിച്ച് ഗെയിം എങ്ങനെ പ്ലാന്‍ ചെയ്യണമെന്നു ഇവര്‍ക്കു നല്ല ഐഡിയയുണ്ട്. മഴ തടസ്സപ്പെടുത്തിയ മല്‍സരങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനും കൂടിയാണ് ധോണി. മറുഭാഗത്ത് ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ടീമംഗങ്ങള്‍ക്കും ഇത്തരം മല്‍സരങ്ങളില്‍ അധികം കളിച്ച അനുഭവസമ്പത്തില്ല. അതുകൊണ്ടു തന്നെ ഫൈനലില്‍ ഇതു അവരുടെ താളം തെറ്റിച്ചേക്കും.
ബൗളിങ് ലൈനപ്പില്‍ ഒരുപാട് വൈവിധ്യമുണ്ടെന്നതാണ് ഫൈനല്‍ വെട്ടിക്കുറച്ചാല്‍ ചെന്നെയ്ക്കു പ്ലസ് പോയിന്റായി മാറുന്ന രണ്ടാമത്തെ കാര്യം. 10 ഓവര്‍ വീതമുള്ളതാണ് ഫൈനലെങ്കില്‍ ചെന്നൈയെ പേടിക്കണം. കാരണം മികച്ച സ്വിങ് ബൗളിങിലൂടെ എതിര്‍ ടീം ഓപ്പണര്‍മാര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സിഎസ്‌കെ പേസര്‍ ദീപക് ചാഹറിനു കഴിയും.

ക്യാപ്റ്റന്‍ ധോണി തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാരെ കൊണ്ടുവന്നും ജിടിക്കു വെല്ലുവിളി സൃഷ്ടിക്കും. കൂടാതെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ മതീശ പതിരാനയെ ചാഹറിന്റെ ഓവറുകള്‍ കഴിയുന്നതിനു പിന്നാലെ ധോണി കൊണ്ടുവരാനും സാധ്യത കൂടുതലാണ്. സിഎസ്‌കെ ബൗളിങിലെ ഈ വൈവിധ്യം നേരിടുകയെന്നതു ജിടി ബാറ്റര്‍മാര്‍ക്കു എളുപ്പമായിരിക്കില്ല. അതു അവരുടെ തകര്‍ച്ചയ്ക്കും വഴിയൊരുക്കിയേക്കും.
സിഎസ്‌കെ ടീമില്‍ ഒരുപാട് വമ്പനടിക്കാരുണ്ടെന്നതാണ് ഓവറുകള്‍ കുറയ്ക്കുകയാണെങ്കില്‍ അവര്‍ക്കു മുന്‍തൂക്കം നല്‍കുന്ന മൂന്നാമത്തെ ഘടകം. ഫൈനലില്‍ മുഴുവന്‍ ഓവറുകളും കളി നടന്നില്ലെങ്കില്‍ ജിടി അവരുടെ ബാറ്റിങ് ലൈപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. സ്ലോഗ് ഓവറുകളില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ മിടുക്കനല്ലാത്ത സായ് സുദര്‍ശനെ മാറ്റി അവര്‍ മറ്റൊരാളെ പരീക്ഷിക്കും.
പക്ഷെ സിഎസ്‌കെയ്ക്കു ആശങ്കകളൊന്നും തന്നെയില്ല. അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, ധോണി തുടങ്ങിയവരെല്ലാം വമ്പനടികള്‍ക്കു കെല്‍പ്പുളളവരാണ്. അതിനാല്‍ തന്നെ ഓവറുകള്‍ കുറഞ്ഞാലും ബാറ്റിങ് ലൈനപ്പില്‍ സിഎസ്‌കെയ്ക്കു മാറ്റങ്ങള്‍ ആവശ്യമില്ല.