പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി പ്ലേഓഫിലെത്തിയിട്ടും ആദ്യ ക്വാളിഫയറില്‍ ജയിക്കാനാവാതെ പോയതിന്റെ നിരാശയിലാണ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലില്‍ സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 15 റണ്‍സിനു ഹാര്‍ദിക് പാണ്ഡ്യയുടെ ടീം തോല്‍ക്കുകയായിരുന്നു.
എങ്കിലും ജിടിയുടെ വഴിയടഞ്ഞിട്ടില്ല. ഫൈനലിലെത്താന്‍ ഒരവസരം കൂടി അവര്‍ക്കു ബാക്കിയുണ്ട്. മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്ററില്‍ ജയിക്കുന്നവരെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിക്കാനായാല്‍ ജിടിക്കു ഫൈനലില്‍ കളിക്കാന്‍ സാധിക്കും. ചെന്നൈയുമായുള്ള ക്വാളിഫയര്‍ മല്‍സരത്തില്‍ ഗുജറാത്തിന്റെ ഗെയിം പ്ലാനിനെ പലരും വിമര്‍ശിക്കുണ്ട്.

പ്രത്യേകിച്ചും ബൗളിങില്‍ തമിഴ്‌നാട്ടുകാരന്‍ കൂടിയായ സ്പിന്നര്‍ സായ് സുദര്‍ശനെ പുറത്തിരുത്തിയതും ബാറ്റിങ് ലൈനപ്പില്‍ വരുത്തിയ മാറ്റങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. പക്ഷെ യഥാര്‍ഥത്തില്‍ ജിടിയുടെ ഗെയിം പ്ലാന്‍ തെറ്റായിരുന്നോ? അല്ലെന്നു തന്നെയായിരിക്കും ഇതിനുള്ള ഉത്തരം.
വളരെ ബോള്‍ഡായ രണ്ടു നീക്കങ്ങള്‍ ജിടി കോച്ച് ആശിഷ് നെഹ്‌റയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ഈ മല്‍സരത്തില്‍ നടത്തിയിരുന്നു. അതു വിജയിച്ചിരുന്നെങ്കില്‍ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സെന്നു എല്ലാവരും ഇതിനെ വാഴ്ത്തുകയും ചെയ്യുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നെഹ്‌റയും ഹാര്‍ദിക്കും നടത്തിയ ഈ ചൂതാട്ടം വിജയം കണ്ടില്ല. ഇതോടെ ജിടി കളിയില്‍ പരാജയപ്പെടുകയും ചെയ്തു.
ജിടിയുടെ ഭാഗത്തു നിന്നുണ്ടായ ആദ്യത്തെ ബോള്‍ഡ് നീക്കമെന്നു പറയാവുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു അത്ര പരിചിതമല്ലാത്ത ഫാസ്റ്റ് ബൗളര്‍ ദര്‍ശന്‍ നല്‍ക്കാണ്ഡെയെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയെന്നതാണ്. മുമ്പ് നേരിട്ടിട്ടില്ലാത്തതിനാല്‍ തന്നെ താരം സിഎസ്‌കെ ബാറ്റിങില്‍ അപകടം വിതയ്ക്കുമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടി. അതു തന്നെ സംഭവിക്കേണ്ടതുമായിരുന്നു.
സിഎസ്‌കെ ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ റുതുരാജ് ഗെയ്ക്വാദിനെ ദര്‍ശന്‍ നല്‍ക്കാണ്ഡെ പുറത്താക്കിയിരുന്നു. റുതുരാജ് അപ്പോള്‍ രണ്ടു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. പക്ഷെ ദര്‍ശന്റെയും ജിടിയുടെയും ആഹ്ലാദത്തിനു സെക്കന്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. അംപയര്‍ അതു നോ ബോള്‍ വിളിക്കുകയായിരുന്നു.

ഈ ഘട്ടത്തില്‍ ചെന്നൈ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് നാലു റണ്‍സ് മാത്രമാണ്. ജീവന്‍ തിരിച്ചുകിട്ടിയ റുതുരാജ് ഓപ്പണിങ് വിക്കറ്റില്‍ 87 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. കൂടാതെ 60 റണ്‍സുമായി ടോപ്‌സ്‌കോററാവുകയും ചെയ്തു. സിഎസ്‌കെയെ 172 റണ്‍സെന്ന വിന്നിങ് ടോട്ടലിലെത്തിച്ചതും റുതുരാജിന്റെ ഈ ഇന്നിങ്‌സായിരുന്നു. ദര്‍ശനെറിഞ്ഞത് നോ ബോള്‍ അല്ലായിരുന്നെങ്കില്‍ സിഎസ്‌കെയ്ക്കു ഇത്രയും മികച്ച ടോട്ടല്‍ നേടാന്‍ കഴിയില്ലായിരുന്നു. മല്‍സരഫലവും മറ്റൊന്നാവുമായിരുന്നു.
ഗുജറാത്തിന്റെ മറ്റൊരു ബോള്‍ഡ് നീക്കം ബാറ്റിങിലായിരുന്നു കണ്ടത്. ശ്രീലങ്കയുടെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും ഓള്‍ഖൗണ്ടറുമായ ദസുന്‍ ഷനകയെ കളിപ്പിച്ച ജിടിയുടെ നീക്കവും പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ല. പക്ഷെ അതിന്റെ പേരില്‍ ജിടിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം ഈ മല്‍സരത്തിനു വേദിയായ ചെപ്പോക്കിലേതു പോലെയുളള സ്പിന്‍ ബൗളിങിനെ തുണയയ്ക്കുന്ന പിച്ചുകളില്‍ നേരത്തേ ഒരുപാട് കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരമാണ് ഷനക.
ദേശീയ ടീമിലെ സഹതാരമായ സ്പിന്നര്‍ മഹീഷ് തീക്ഷണയ്ക്കും മറ്റു ബൗളര്‍മാര്‍ക്കുമെതിരേ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിനു വേണ്ടിയാണ് മികച്ച ഫോമിലുള്ള വിജയ് ശങ്കറിനെപ്പോലും താഴേക്കു ഇറക്കി ഷനകയെ നാലാം നമ്പറില്‍ ഇറക്കാന്‍ ജിടിയെ പ്രേരിപ്പിച്ചത്. പക്ഷെ ഈ ചൂതാട്ടവും തികഞ്ഞ പരാജയമായി മാറി. 16 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 17 റണ്‍സ് നേടാനേ അദ്ദേഹത്തിനായുള്ളൂ. രവീന്ദ്ര ജഡേജയ്‌ക്കെതിരേ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച ഷനകയെ മികച്ചൊരു ക്യാച്ചിലൂടെ തീക്ഷണ പുറത്താക്കുകയായിരുന്നു.