ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ ആദ്യം ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. 14 സീസണുകളില്‍ നിന്ന് സിഎസ്‌കെ കളിക്കുന്ന 10ാം ഫൈനലാണിത്. അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താനും സിഎസ്‌കെയ്ക്കായി.
എന്നാല്‍ ഗുജറാത്തിനെതിരായ മത്സരത്തിലെ ചില നാടകീയ സംഭവങ്ങള്‍ വിവാദമായിരിക്കുകയാണ്. ഗുജറാത്ത് ബാറ്റിങ്ങിനിടെ സിഎസ്‌കെ പേസര്‍ മതീഷ പതിരണക്കായി അംപയറും സിഎസ്‌കെ താരങ്ങളും കാത്തുനിന്നതാണ് വിവാദത്തിന് കാരണമായത്. മതീഷ പതിരണ പുറത്തുനിന്ന് മൈതാനത്തേക്ക് തിരിച്ചെത്തിയ ശേഷം ഉടന്‍ തന്നെ പന്തെറിയാന്‍ ധോണി നിയോഗിക്കുകയായിരുന്നു.

എന്നാല്‍ 10 മിനുട്ട് മൈതാനത്തില്ലാതെ ബൗളറെക്കൊണ്ട് പന്തെറിയിക്കാന്‍ സാധിക്കില്ല. ഈ സമയത്ത് അംപയര്‍മാര്‍ പൊതുവേ ചെയ്യുക ബൗളര്‍മാരെ മാറ്റി മത്സരം തുടരാന്‍ നായകനോട് നിര്‍ദേശിക്കുകയാവും. എന്നാല്‍ സിഎസ്‌കെ-ഗുജറാത്ത് മത്സരത്തില്‍ മറ്റൊന്നാണ് കണ്ടത്. പതിരണയുടെ സമയം പൂര്‍ത്തിയാവുന്നതുവരെ ധോണി അംപയര്‍മാരോട് സംസാരിക്കുകയാണ് ചെയ്തത്.
സിഎസ്‌കെ താരങ്ങളും അംപയറും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുമ്പോള്‍ ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ യാതൊരു പരാതിയുമില്ലാതെ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയോ പരിശീലകന്‍ ആശിഷ് നെഹ്‌റയോ യാതൊരു ആക്ഷേപവും ഉന്നയിച്ചുമില്ല. ഇപ്പോഴിതാ ധോണി മനപ്പൂര്‍വ്വം സമയം കളഞ്ഞെന്നും നടപടിയെടുക്കേണ്ട അംപയര്‍മാര്‍ നോക്കിനിന്നെന്നും ആരോപിച്ചിരിക്കുകയാണ് ബ്രാഡ് ഹോഗ്.
'മത്സരത്തില്‍ ധോണി എല്ലായിടത്തും കളം നിറയുകയായിരുന്നു. അംപയറോട് നാല് മിനുട്ടിലധികം സംസാരിച്ചത് മനപ്പൂര്‍വ്വമാണ്. പതിരണയെക്കൊണ്ട് പന്തെറിയിക്കാന്‍ ധോണി മനപ്പൂര്‍വ്വം ചെയ്തതാണിത്. നടപടിയെടുക്കേണ്ട അംപയര്‍ ഈ സമയത്ത് ചിരിച്ചുകൊണ്ടിരിക്കുകയാണ് ചെയ്തത്'-ഹോഗ് പറഞ്ഞു. എന്നാല്‍ മത്സരശേഷം പോലും ഗുജറാത്ത് താരങ്ങള്‍ ഈ സംഭവത്തിനെതിരേ ആരോപണം ഉയര്‍ത്തിയില്ല.
ഗുജറാത്തിന്റെ ആരാധകരാണ് ധോണിക്കെതിരേ രംഗത്തെത്തിയത്. ധോണിയെ എല്ലാവര്‍ക്കും ഭയമാണെന്നും ധോണിക്കായി നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒന്നാം ക്വാളിഫയറിലെ ഈ സംഭവങ്ങള്‍ നോക്കുമ്പോള്‍ അംപയര്‍മാര്‍ ധോണിക്ക് വലിയ പിന്തുണ നല്‍കിയെന്ന് പറയാം. ധോണി മനപൂര്‍വ്വം സമയം കളഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നതാണ് കൗതുകം.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പിഴ ശിക്ഷ മാത്രമാണ് വിധിച്ചത്. ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയില്‍ എല്ലാവരും വലിയ പിന്തുണ ധോണിക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഗുജറാത്തിനെതിരേ ധോണി കൃത്യമായ ലക്ഷ്യത്തോടെ സമയം പാഴാക്കുകയും ഗുജറാത്തിനെ ചതിക്കുകയുമായിരുന്നു. നിയമപ്രകാരം ധോണി ചെയ്തത് വഞ്ചനയാണ്. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
ധോണിക്ക് മാത്രം ലഭിക്കുന്ന കാര്യങ്ങളാണിതെന്ന് പറയാം. ധോണിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും നായകനായിരുന്നെങ്കില്‍ വലിയ വിവാദമാവുകയും അംപയര്‍ റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവും. എന്നാല്‍ ഇപ്പോള്‍ ധോണിയായതിനാല്‍ അംപയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും തയ്യാറായിട്ടില്ലെന്നതാണ് കൗതുകകരം.
എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ് മത്സരത്തിലുടെനീളം നിറഞ്ഞുനിന്നത്. ഓരോ ബാറ്റ്‌സ്മാനെ പുറത്താക്കാനും കൃത്യമായ പദ്ധതി മെനഞ്ഞ ധോണി മികച്ച ഫീല്‍ഡിങ് വിന്യാസത്തിലൂടെ മൈതാനത്ത് അത് നടപ്പിലാക്കുകയും ചെയ്തു. ഹര്‍ദിക് പാണ്ഡ്യയുടെ ഈഗോ മുതലെടുത്തതും ശുബ്മാന്‍ ഗില്ലിന് സമ്മര്‍ദ്ദം നല്‍കിയതും റാഷിദ് ഖാനെ പുറത്താക്കിയതുമെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സി മികവിലാണ്.
ചെന്നൈയിലെ സാഹചര്യത്തില്‍ നല്ല മുന്‍പരിചയമുള്ള ധോണി അത് മുതലാക്കി കളിച്ചു. മോശം ടീം സെലക്ഷനടക്കം നടത്തിയ ഗുജറാത്തിന്റെ ഭാഗത്ത് വലിയ പിഴവുകളുണ്ടായി. ഗുജറാത്ത് തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് പറയാം.