ഐപിഎല്‍ കിരീട വിജയത്തോടെ രാജകീയമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിരയിലെ മിന്നും താരം അമ്പാട്ടി റായുഡു വിരമിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കലാശപ്പോരാട്ടം തന്റെ ക്രിക്കറ്റ് കരിയറിലെ അവസാനത്തെ മല്‍സരമായിരിക്കുമെന്നു അദ്ദേഹം ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ഫൈനലില്‍ ചെന്നൈയുടെ ത്രസിപ്പിക്കുന്ന വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് റായുഡു തന്റെ ഉജ്ജ്വല കരിയറിനു തിരശീലയിട്ടത്. ദുഷ്‌കരമായ റണ്‍ചേസില്‍ അഞ്ചാമനായി ക്രീസിലെത്തിയ അദ്ദേഹം എട്ടു ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 19 റണ്‍സ് നേടി പുറത്താവുകയായിരുന്നു.

നേരത്തേ ഒരു തവണ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ഈ തീരുമാനം പിന്‍വലിച്ച് അമ്പാട്ടി റായുഡു കളിക്കളത്തിലേക്കു തിരികെ വരികയായിരുന്നു. എന്നാല്‍ ഇത്തവണ ഒരു മടങ്ങിവരവുണ്ടാവില്ലെന്നു വ്യക്തമാക്കിയാണ് അദ്ദേഹം ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്.
2022ലെ ഐപിഎല്ലിനിടെ ഇതു തന്റെ അവസാന സീസണായിരിക്കുമെന്നു റായുഡു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. പക്ഷെ സിഎസ്‌കെ മാനേജ്മെ്ന്‍റ് പിന്നാലെ ഇടപെട്ടതോടെ അദ്ദേഹം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ടീം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താതെ പോയ മികച്ച മധ്യനിര ബാറ്റര്‍ കൂടിയാണ് റായുഡു.
ഐപിഎല്ലില്‍ തീര്‍ച്ചയായും ഇതിഹാസ താരമെന്ന വിശേഷണം അമ്പാട്ടി റായുഡു അര്‍ഹിക്കുന്നുണ്ട്. പക്ഷെ അര്‍ഹിച്ച അംഗീകാരം ഒരിക്കലും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. ഐപിഎല്ലിലെ ഏറ്റവും അണ്ടര്‍ റേറ്റഡായ താരങ്ങളിലൊരാളായാണ് റാഡുയു ഇപ്പോള്‍ കളി മതിയാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഇതിഹാസമെന്ന വിശേഷണം അദ്ദേഹത്തിനു യോജിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
വളരെ നിസ്വാര്‍ഥനായ ക്രിക്കറ്ററാണ് അമ്പാട്ടി റായുഡുവെന്നതാണ് ആദ്യത്തെ കാരണം. ടീം ആവശ്യപ്പെടുന്ന ഏതു റോളിലും, എവിടെയും കളിക്കാന്‍ എല്ലായ്‌പ്പോഴും തയ്യാറായിരുന്ന താരമാണ് അദ്ദേഹം. ഇതു തന്നെയാണ് റായുഡുവിനെ മറ്റു പല താരങ്ങളില്‍ നിന്നും സ്‌പെഷ്യലാക്കി മാറ്റുന്നത്. മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ള റായുഡു ഓപ്പണിങ് മുതല്‍ എട്ടാം നമ്പറില്‍ വരെ ടീമിനു വേണ്ടി ബാറ്റ് ചെയ്തിട്ടുമുണ്ട്.
ടീം പ്രതിസന്ധി ഘട്ടത്തില്‍ പെടുമ്പോള്‍ അവിടെ നിന്നും കരകയറ്റാനുള്ള അസാധാരണ കഴിവ് റായുഡുവിനുണ്ടായിരുന്നു. 2011ലെ ഐപിഎല്‍ എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയ്ക്കു ജയിക്കാന്‍ അവസാന ബോളില്‍ നാലു റണ്‍സ് വേണമെന്നിരിക്കെ ലക്ഷ്മിപതി ബാലാജിക്കെതിരേ സിക്‌സറടിച്ച് റായുഡു ടീമിന്റെ ഹീറോയായത് പലരും മറന്നുകാണില്ല.
എല്ലാ തരത്തിലും ഒരു സമ്പൂര്‍ണ ടീം പ്ലെയറാണെന്നതാണ് അമ്പാട്ടി റായുഡുവിന്റെ രണ്ടാമത്തെ പ്രത്യേകത. നിങ്ങള്‍ക്കൊരു പേസ് ഹിറ്ററെയാണ് ആവശ്യമെങ്കില്‍ റായുഡുവിനെ ഇറക്കിവിട്ടാല്‍ മതി. വമ്പന്‍ സിക്‌സറുകളടിച്ച് അദ്ദേഹം പേസര്‍മാരുടെ താളം തെറ്റിക്കും. ഫാസ്റ്റ് ബൗളര്‍മാരെ വളരെ അനായാസം നേരിടാനുള്ള മിടുക്ക് റായുഡുവിനുണ്ട്.

കൗണ്ടര്‍ അറ്റാക്കിങ് ഗെയിമാണ് കളിക്കേണ്ടതെങ്കില്‍ അതിനും അദ്ദേഹം റെഡിയാണ്. ഈ കഴിവ് ഏറ്റവും നന്നായി ഉപയോഗിച്ചത് സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ്. പേസര്‍മാര്‍ക്കെതിരേ റായുഡുവിന് 160.30ഉം സ്പിന്നര്‍മാര്‍ക്കെതിരേ 143.5ഉം സ്‌ട്രൈക്ക് റേറ്റുണ്ട്.
വലിയ മല്‍സരങ്ങളുടെ താരമെന്നതാണ് അമ്പാട്ടി റായുഡുവിനെ ഇതിഹാസമാക്കുന്ന മൂന്നാമത്തെ കാര്യം. ഫൈനലുള്‍പ്പെടെയുള്ള വലിയ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദത്തിലേക്കു വീഴാതെ ടീമിനായി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിനായിട്ടുണ്ട്. 2013ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനായി കരെണ്‍ പൊള്ളാര്‍ഡിനൊപ്പം റായുഡു മികച്ച കൂട്ടുകെട്ടുണ്ടിയതും ടീമിനെ 148 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചതു എങ്ങനെ മറക്കാന്‍ സാധിക്കും?
ഐപിഎല്ലിലെ നോക്കൗട്ട് മാച്ചുകളില്‍ ശരാശരി 21 ആണെങ്കിലും 149.63 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് റായുഡുവിനുണ്ടായിരുന്നു. വലിയ മല്‍സരങ്ങളില്‍ അദ്ദേഹം എത്ര മാത്രം അപകടകാരിയായ ബാറ്ററാണെന്നു ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.