For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വരവറിയിച്ച് കുല്‍ദീപ് സെന്‍, ത്രില്ലറില്‍ ലഖ്‌നൗവിനെ വീഴ്ത്തി റോയല്‍സ്

മൂന്നു റണ്‍സിനാണ് റോയല്‍സിന്റെ വിജയം

1

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. വാംഖഡെയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മൂന്നു റണ്‍സിനാണ് റോയല്‍സിന്റെ വിജയം. തൊട്ടുമുമ്പത്തെ കളിയില്‍ തോല്‍വിയേറ്റുവാങ്ങിയ റോയല്‍സ് ഇതോടെ വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ്. തുടര്‍ച്ചയായ മുന്നു വിജയങ്ങള്‍ക്കു ശേഷം ലഖ്‌നൗവിനു നേരിട്ട ആദ്യത്തെ പരാജയമാണിത്.

166 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ലഖ്‌നൗവിനു റോയല്‍സ് നല്‍കിയത്. തുടക്കം മുതല്‍ വിക്കറ്റുകള്‍ പിഴുത റോയല്‍സ് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നു. എന്നാല്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ലഖ്‌നൗ ഒരു ഘട്ടത്തില്‍ ജയത്തിന് അരികില്‍ വരെയെത്തി. 15 റണ്‍സായിരുന്നു അവസാന ഓവറില്‍ ലഖ്‌നൗവിനു വേണ്ടിയിരിരുന്നത്. എന്നാല്‍ കന്നി മല്‍സരം കളിച്ച ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍ 11 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ആദ്യത്തെ നാലു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് ലഖനൗവിനു ലഭിച്ചത്. അവസാന രണ്ടു ബോളുകളില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ബൗണ്ടറിയും സിക്‌സറുമടിച്ചെങ്കിലും കളി കൈവിട്ടുപോയിരുന്നു. എട്ടു വിക്കറ്റിനു 162 റണ്‍സെടുത്ത് ലഖ്‌നൗ തോല്‍വി സമ്മതിക്കുകയായിരുന്നു.

2

17 ബോളില്‍ നിന്നും നാലു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം 38 റണ്‍സാണ് സ്‌റ്റോയ്‌നിസ് അടിച്ചെടുത്തത്. 39 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 32 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ദീപക് ഹൂഡ (25), ക്രുനാല്‍ പാണ്ഡ്യ (22) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. റോയല്‍സിനു വേണ്ടി യുസ്വേന്ദ്ര ചാഹല്‍ നാലു വിക്കറ്റകളെടുത്തപ്പോള്‍ ട്രെന്റ് ബോള്‍ട്ടിനു രണ്ടു വിക്കറ്റ് ലഭിച്ചു.

റണ്‍ചേസില്‍ ദയനീയമായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ നായകന്‍ കെഎല്‍ രാഹുല്‍ (0), മൂന്നാമനായി ഇറങ്ങിയ കെ ഗൗതം (0) എന്നിവരെ ഗോള്‍ഡന്‍ ഡെക്കാക്കിയ ട്രെന്റ് ബോള്‍ട്ട് ലഖ്‌നൗവിനെ ഞെട്ടിച്ചിരുന്നു. ടീം സ്‌കോര്‍ 14ല്‍ വച്ച് ജാസണ്‍ ഹോള്‍ഡറും പുറത്തായി. നാലാം വിക്കറ്റില്‍ ഡികോക്ക്- ഹൂഡ സഖ്യം 38 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ലഖ്‌നൗ കരകയറി. എന്നാല്‍ ഹൂഡയും ബദോനിയും 22 റണ്‍സിന്റെ വ്യത്യാസത്തില്‍ പുറത്തായി. ഇതോടെ ലഖ്‌നൗ അഞ്ചിനു 74 റണ്‍സ്. എന്നാല്‍ വീണ്ടുമൊരു കൂട്ടുകെട്ട് ലഖ്‌നൗവിന്റെ ക്ഷയ്‌ക്കെത്തി. ആറാം വിക്കറ്റില്‍ ഡികോക്ക്-ക്രുനാല്‍ ജോടി 27 റണ്‍സെടുത്തോടെ ടീം 100 കടന്നു.

3

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സഞ്ജു സാംസണിന്റെ റോയല്‍സിനെ ലഖ്‌നൗ മികച്ച ബൗളിങിലൂടെ തുടക്കത്തില്‍ പിടിച്ചുനിര്‍ത്തിയെങ്കിലും പിന്നീട് തകര്‍ത്തടിക്കുകയായിരുന്നു. ആറു വിക്കറ്റിനു 165 റണ്‍സാണ് നിശ്ചിത ഓവറില്‍ റോയല്‍സ് നേടിയത്. വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (59*) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് റോയല്‍സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 36 ബോളില്‍ ആറു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് താരം ടീമിന്റെ രക്ഷകനായത്.

ദേവ്ദത്ത് പടിക്കല്‍ (29), ആര്‍ അശ്വിന്‍ (28), ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ അവകാശിയായ ജോസ് ബട്‌ലര്‍ (13), നായകന്‍ സഞ്ജു സാംസണ്‍ (13), ആദ്യ മല്‍സരം കളിച്ച റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (4), റിയാന്‍ പരാഗ് (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഭേദപ്പെട്ട തുടക്കത്തിനു ശേഷമായിരുന്നു റോയല്‍സിനു തകര്‍ച്ച നേരിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ബട്‌ലര്‍- ദേവ്ദത്ത് സഖ്യം 42 റണ്‍സെടുത്തിരുന്നു. എന്നാല്‍ ആവേശ് ഖാന്‍ തന്റെ ആദ്യ ബോളില്‍ തന്നെ ബട്‌ലറെ ബൗള്‍ഡാക്കി. 11 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

4

രണ്ടാം വിക്കറ്റില്‍ ദേവ്ദത്ത്- സഞ്ജു സഖ്യം 18 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും തുടരെ മൂന്നു വിക്കറ്റുകളെടുത്ത ലഖ്‌നൗ റോയല്‍സിനെ സ്തബ്ധരാക്കി. സഞ്ജുവിനെ ജാസണ്‍ ഹോഡര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി റോയല്‍സ് കൈവിട്ടു. ദേവ്ദത്ത്, വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരെ സ്പിന്നര്‍ കെ ഗൗതം മടക്കുകയായിരുന്നു. ഇതോടെ നാലിന് 67 റണ്‍സെന്ന നിലയില്‍ റോയല്‍സ് പതറി. പിന്നീടാണ് റോയല്‍സ് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. ഹെറ്റ്‌മെയര്‍- അശ്വിന്‍ ജോടി 68 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീം സ്‌കോര്‍ റണ്‍സിലെത്തിച്ചു. സ്‌കോര്‍ 135ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. അശ്വിന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടെങ്കിലും ഹെറ്റ്‌മെയര്‍ വെടിക്കെട്ട് തുടര്‍ന്നു. അവസാന അഞ്ചോവറില്‍ 73 റണ്‍സ് റോയല്‍സ് വാരിക്കൂട്ടി.

ടോസ് ലഭിച്ച ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ റോയല്‍സിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടു മാറ്റങ്ങളോടയാണ് റോയല്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പകരം സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ ടീമിലേക്കു വന്നപ്പോള്‍ നവദീപ് സെയ്‌നിക്കു പകരം കുല്‍ദീപ് സെന്നും കളിച്ചു. ലഖ്‌നൗ ടീമിലും രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. എവിന്‍ ലൂയിസ്, ആന്‍ഡ്രു ടൈ എന്നിവരാണ് പുറത്തുപോയത്. പകരം മാര്‍ക്കസ് സ്റ്റോയ്‌നിസ്, ദുഷ്മന്ത ചമീര എന്നിവരും പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചു.

5

അതേസമയം, സീസണിലെ ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിനു കെട്ടുകെട്ടിച്ചായിരുന്നു റോയല്‍സ് കരുത്തുകാട്ടിയത്. രണ്ടാമത്തെ കളിയില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും തുരത്തി. വിജയം 23 റണ്‍സിനായിരുന്നു. പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മൂന്നാം റൗണ്ടില്‍ റോയല്‍സിനു പിഴച്ചു. നാലു വിക്കറ്റിനു ആര്‍സിബി ജയിച്ചുകയറുകയായിരുന്നു.

അതേസമയം, ലീഗിലെ മറ്റൊരു അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനോടു ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിനു തോറ്റുകൊണ്ടാണ് ലഖ്‌നൗ തുടങ്ങിയത്. എന്നാല്‍ ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിനും അവര്‍ തോല്‍പ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ജിമ്മി നീഷാം, കുല്‍ദീപ് സെന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജാസണ്‍ ഹോള്‍ഡര്‍, കെ ഗൗതം, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍.

Story first published: Sunday, April 10, 2022, 23:51 [IST]
Other articles published on Apr 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+