For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റബാഡ എറിഞ്ഞിട്ടു, ടൈറ്റന്‍സിനെ പഞ്ചറാക്കി പഞ്ചാബ്

എട്ടു വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം

1

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനു ഗംഭീര വിജയം. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ പഞ്ചാബ് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ജിടിക്കെതിരേ പുറത്തെടുത്തത്. മികച്ച നെറ്റ് റണ്‍റേറ്റിലുള്ള വിജയത്തോടെ പഞ്ചാബ് ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്.

144 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പഞ്ചാബിനു ടൈറ്റന്‍സ് നല്‍കിയത്. ശിഖര്‍ ധവാന്‍ (62) അപരാജിത ഫിഫ്റ്റിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ നാലോവര്‍ ബാക്കിനില്‍ക്കെ പഞ്ചാബ് ജയിച്ചുകയറുകയായിരുന്നു. 53 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഭാനുക രാജപക്‌സെ 40 റണ്‍സിനു പുറത്തായി. 28 ബോളില്‍ അദ്ദേഹം അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. ധവാനും ലിയാം ലിവിങ്സ്റ്റണും 30* (10 ബോള്‍, 2 ബൗണ്ടറി, 3 സിക്‌സര്‍) ചേര്‍ന്ന് പഞ്ചാബിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

2

റണ്‍ചേസില്‍ പഞ്ചാബിന്റെ തുടക്കം പാളിയിരുന്നു. ജോണി ബെയര്‍സ്‌റ്റോയെ (1), ടീം സ്‌കോര്‍ 10ല്‍ വച്ചു തന്നെ നഷ്ടമായി. തുടര്‍ന്നായിരുന്നു മല്‍സരവിധി നിര്‍ണയിച്ച കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ ധവാന്‍- രാജപക്‌സ ജോടി 87 റണ്‍സ് അടിച്ചെടുത്തതോടെ പഞ്ചാബ് വിജയമുറപ്പാക്കി. രാജപക്‌സെ മടങ്ങിയ ശേഷം ധവാന്‍- ലിവിങ്സ്റ്റണ്‍ ജോടി പഞ്ചാബിന്റെ വിജയം പൂര്‍ത്തിയാക്കി. മുഹമ്മദ് ഷമിയെറിഞ്ഞ 16ാം ഓവറില്‍ ലിവിങ്‌സ്റ്റണ്‍ വാരിക്കൂട്ടിയത് 28 റണ്‍സാണ്. ആദ്യ മൂന്നു ബോളിലും സിക്‌സര്‍ പറത്തിയ താരം നാലാമത്തെയും ആറാത്തെയും ബോളില്‍ ബൗണ്ടറിയും നേടി. അവസാന അഞ്ചോവറില്‍ ജയിക്കാന്‍ 27 റണ്‍സ് വേണമെന്നിരിക്കെയാണ് ലിവിങ്‌സ്റ്റണ്‍ ഒരൊറ്റ ഓവര്‍ കൊണ്ട് കളി തീര്‍ത്തത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിഴയ്ക്കുകയായിരുന്നു. പക്ഷെ ജിടി ബാറ്റിങ് നിരയ്ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. എട്ടു വിക്കറ്റിനു 143 റണ്‍സാണ് ജിടി നേടിയത്. സായ് സുദര്‍ശന്റെ (64*) അപരാജിത ഫിഫ്റ്റിയാണ് ടൈറ്റന്‍സിനെ രക്ഷിച്ചത്്. 50 ബോളില്‍ അഞ്ചു ബൗണ്ടറിയും സിക്‌സറും താരം നേടി. മറ്റാരും തന്നെ 25 റണ്‍സ് തികച്ചില്ല. വൃധിമാന്‍ സാഹ 21 റണ്‍സെടുത്തു മടങ്ങി. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇരുവരും 11 റണ്‍സ് വീതമെടുത്തു.

ശുഭ്മാന്‍ ഗില്‍ (9), ഹാര്‍ദിക് (1), റാഷിദ് ഖാന്‍ (ഗോള്‍ഡന്‍ ഡെക്ക്), പ്രദീപ് സാങ്വാന്‍ (2), ലോക്കി ഫെര്‍ഗൂസന്‍ (5), അല്‍സാറി ജോസഫ് (4*) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. നാലു വിക്കറ്റുകളെടുത്ത സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡയാണ് ടൈറ്റന്‍സിനെ തകര്‍ത്തത്. നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. വൃധിമാന്‍ സാഹ, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരായിരുന്നു റബാഡയുടെ ഇരകള്‍.

3

പവര്‍പ്ലേയില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും ടൈറ്റന്‍സിനു നഷ്ടമായിരുന്നു. ഗില്ലാണ് ആദ്യം ക്രീസ് വിട്ടത്. ആറു ബോളില്‍ രണ്ടു ബൗണ്ടറികളടക്കം ഒമ്പതു റണ്‍സെടുത്ത താരം മികച്ച ഫോമിലായിരുന്നു. പക്ഷെ അപ്രതീക്ഷിത റണ്ണൗട്ട് ഗില്ലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. സന്ദീപ് ശര്‍മയുടെ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ട ശേഷം സിംഗിളിനായി ഓടിയ ഗില്ലിനെ റിഷി ധവാന്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. വൈകാതെ സാഹയെ റബാഡയുടെ ബോളില്‍ മായങ്ക് പിടികൂടി. ഹാര്‍ദിക്കും മില്ലറും കാര്യമായ ഇംപാക്ടുണ്ടാതെ മടങ്ങിയതോടെ ജിടി നാലിനു 67 റണ്‍സ്. അഞ്ചാം വിക്കറ്റില്‍ സുദര്‍ശന്‍-തെവാത്തിയ സഖ്യം 45 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടൈറ്റന്‍സിനെ കരകയറ്റി. അവരുടെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു. തെവാത്തിയ, റാഷിദ് എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ റബാഡ മടക്കിയതോടെ ടൈറ്റന്‍സ് പതറി.

ടോസ് ലഭിച്ച ജിടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മറ്റു ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്തമായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ രാത്രി നടന്ന കളിയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ഇലവനെ തന്നെ ഇരുടീമുകളും നിലനിര്‍ത്തുകയായിരുന്നു. പ്ലേഓഫിലെത്തുന്ന ആദ്യ ടീമാവുകയെന്ന ലക്ഷ്യത്തോടെയാണ് ടൈറ്റന്‍സ് ഇറങ്ങിയത്.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ടൈറ്റന്‍സും പഞ്ചാബും ഏറ്റുമുട്ടിയത്. ആദ്യപാദത്തില്‍ ആറു വിക്കറ്റിന്റെ വിജയം ആഘോഷിക്കാന്‍ ടൈറ്റന്‍സിനായിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പതു വിക്കറ്റിനു 189 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 64 റണ്‍സെടുത്ത ലിയാം ലിവിങ്‌സ്റ്റണായിരുന്നു പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. പക്ഷെ 189 റണ്‍സെന്ന വലിയ ടോട്ടല്‍ പ്രതിരോധിക്കാനാവാതെ പഞ്ചാബ് തോല്‍വിയിലേക്കു വീഴുകയായിരുന്നു. മറുപടിയില്‍ ടൈറ്റന്‍സ് നാലു വിക്കറ്റിനു അവസാന ബോളില്‍ വിജയറണ്‍സ് കുറിക്കുകയായിരുന്നു. 96 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ജിടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 59 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്-ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.

പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍‌സ്റ്റോ, ഭാനുക രാജപക്സെ, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, May 3, 2022, 23:35 [IST]
Other articles published on May 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+