Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 'അര്‍ധ സെഞ്ച്വറി, പിന്നാലെ മൂന്ന് വിക്കറ്റ്', ഈ നേട്ടം നാല് പേര്‍ക്ക് സ്വന്തം, ഇവരാണ് അവര്‍

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായി എത്തുമ്പോള്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ആവേശത്തിന്റെ ഉന്നതയിലേക്കെത്തുമെന്നുറപ്പ്. അവസാന സീസണ്‍ വരെ എട്ട് ടീമുകളാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തിയ ടീമുകള്‍.

മറ്റൊരു ഐപിഎല്‍ സീസണ്‍ വരാനിരിക്കെ ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു. അരയും തലയും മുറുക്കി തന്ത്രങ്ങള്‍ മെനഞ്ഞ് ടീമുകളെത്തുമ്പോള്‍ പോരാട്ടം തകര്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഐപിഎല്ലില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ താരങ്ങള്‍ നിരവധിയാണ്. ഓള്‍റൗണ്ട് മികവുകൊണ്ട് കൈയടി നേടിയ താരങ്ങളുടെ എണ്ണവും ചെറുതല്ല. എന്നാല്‍ ഒരേ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റ് പ്രകടനവും നടത്തിയ ചില താരങ്ങളുണ്ട്. അത്ര എളുപ്പത്തില്‍ സാധിക്കാത്ത ഈ നേട്ടം സ്വന്തമാക്കിയ നാല്് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോ വിശേഷണമുള്ള താരമാണ് യുവരാജ് സിങ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള യുവരാജ് ഐപിഎല്ലിലും ഭേദപ്പെട്ട റെക്കോഡ് സ്വന്തമാക്കിയ താരമാണ്. ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറിക്കൊപ്പം മൂന്ന് വിക്കറ്റ് പ്രകടനം എന്ന നേട്ടത്തിലെത്താന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 2014 സീസണില്‍ ആര്‍സിബിക്കുവേണ്ടി കളിക്കവെയായിരുന്നു ഇത്. 14 കോടിക്കാണ് യുവരാജിനെ ആര്‍സിബി സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് യുവരാജിന്റെ ഗംഭീര പ്രകടനം പിറന്നത്. 38 പന്തുകളില്‍ നിന്ന് 83 റണ്‍സാണ് യുവി നേടിയത്. തല്ലിത്തകര്‍ത്ത താരം ഏഴ് വീതം സിക്‌സും ഫോറും നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 മികച്ച സ്‌കോറും ആര്‍സിബി നേടി. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും താരം നിറഞ്ഞാടി. 35 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് യുവരാജ് വീഴ്ത്തിയത്. യുവിയുടെ ഓള്‍റൗണ്ട് മികവ് ആരാധകരെ ത്രില്ലടിപ്പിച്ച മത്സരം തന്നെയായിരുന്നു ഇത്.

പോള്‍ വാല്‍ത്താട്ടി

പോള്‍ വാല്‍ത്താട്ടി

ഐപിഎല്ലിലെ വണ്‍സീസണ്‍ വണ്ടറുകളിലൊരാളാണ് പോള്‍ വാല്‍ത്താട്ടി. പഞ്ചാബ് കിങ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള വാല്‍ത്താട്ടിയുടെ സെഞ്ച്വറി പ്രകടനം ഇന്നും ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മയാണ്. 2011 സീസണിലാണ് വാല്‍ത്താട്ടിയുടെ ഓള്‍റൗണ്ട് പ്രകടനം പിറന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ആദ്യം പഞ്ചാബ് പന്തെറിഞ്ഞപ്പോള്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്താന്‍ വാല്‍ത്താട്ടിക്കായി. ഇതോടെ എട്ട് വിക്കറ്റിന് 165 എന്ന സ്‌കോറിലേക്ക് ഡെക്കാന്‍ ഒതുങ്ങി.

166 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായി 47 പന്തില്‍ 75 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ എട്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടും. കളിയിലെ താരമായതും വാല്‍ത്താട്ടിയായിരുന്നു. 23 ഐപിഎല്ലില്‍ നിന്ന് 505 റണ്‍സും ഏഴ് വിക്കറ്റുമാണ് വാല്‍ത്താട്ടിയുടെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്ന് സീസണുകളില്‍ കളിച്ച വാല്‍ത്താട്ടി ഒരു സീസണില്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

വീണ്ടും യുവരാജ് സിങ്

വീണ്ടും യുവരാജ് സിങ്

ഈ നേട്ടം ഒരു തവണ കൂടി സ്വന്തമാക്കിയത് യുവരാജ് സിങ്ങാണ്. 2011 സീസണില്‍ പൂനെ വാരിയേഴ്‌സിനൊപ്പമായിരുന്നു യുവരാജിന്റെ മിന്നും പ്രകടനം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ആദ്യം ബാറ്റ് ചെയ്ത പൂനെക്കുവേണ്ടി 32 പന്തില്‍ 66 റണ്‍സാണ് യുവരാജ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ നാല് വിക്കറ്റും യുവരാജ് പിഴുതു. വെറും 29 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മത്സരം ഡല്‍ഹിയാണ് ജയിച്ചത്.

കരിയറിന്റെ അവസാന ഘട്ടത്തില്‍ യുവരാജിനെ അര്‍ബുദം ബാധിച്ചിരുന്നു. 132 ഐപിഎല്ലില്‍ നിന്ന് 2750 റണ്‍സും 36 വിക്കറ്റുമാണ് യുവരാജിന്റെ ഐപിഎല്‍ കരിയറിലുള്ളത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ് സിങ്. പഞ്ചാബ്, ഡല്‍ഹി, ആര്‍സിബി, പൂനെ എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ച യുവരാജ് മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കീറോണ്‍ പൊള്ളാര്‍ഡ്

കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും ഈ നേട്ടത്തിലെത്തിയ താരങ്ങളിലൊരാളാണ്. 2012ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് പ്രകടനം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കുവേണ്ടി 33 പന്തില്‍ 64 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 എന്ന സ്‌കോറിലേക്കെത്താനും മുംബൈക്കായി. മറുപടിക്ക് രാജസ്ഥാന്‍ ഇറങ്ങിയപ്പോള്‍ 44 റണ്‍സ് പൊള്ളാര്‍ഡ് വിട്ടുകൊടുത്തെങ്കിലും നാല് വിക്കറ്റും വീഴ്ത്തി.

ഇത്തവണയും മുംബൈ ഇന്ത്യന്‍സിനൊപ്പം കീറോണ്‍ പൊള്ളാര്‍ഡുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡ് 178 മത്സരങ്ങളില്‍ നിന്ന് 3268 റണ്‍സും 65 വിക്കറ്റും നേടിയിട്ടുണ്ട്. നിലവില്‍ അദ്ദേഹം പന്തെറിയുന്നത് വളരെ കുറവാണ്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ നായകന്‍ കൂടിയാണ് കീറോണ്‍ പൊള്ളാര്‍ഡ്.

ജെപി ഡുമിനി

ജെപി ഡുമിനി

2015 സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി ഡുമിനി കളിക്കുന്ന സമയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഡുമിനിയുടെ ഈ മിന്നും പ്രകടനം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി 41 പന്തില്‍ 54 റണ്‍സാണ് ഡുമിനി നേടിയത്. ഇതില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടും. മറുപടിക്കിറങ്ങിയ ഹൈദരാബാദിന്റെ നാല് വിക്കറ്റാണ് ഡുമിനി പിഴുതത്. അതും വെറും 17 റണ്‍സ് വിട്ടുകൊടുത്ത്.

മത്സരം നാല് റണ്‍സിന് ഡല്‍ഹിയാണ് ജയിച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ താരം അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയവരിലൊരാളാണ്. എന്നാല്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ പരിക്ക് വലച്ചതോടെ പ്രതീക്ഷിച്ച വിടവാങ്ങലല്ല നടത്തിയത്. 83 ഐപിഎല്ലില്‍ നിന്ന് 2029 റണ്‍സാണ് ഡുമിനി നേടിയത്. 14 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 23 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Friday, February 18, 2022, 13:30 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+