വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹൈദരാബാദിന് ഹാട്രിക്ക് തോല്‍വി, മിന്നും ജയത്തോടെ ഡിസി പ്രതീക്ഷ കാത്തു

21 റണ്‍സിനാണ് ഡിസിയുടെ വിജയം

1

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹാട്രിക്ക് തോല്‍വിയിലേക്കു വീണപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്രതീക്ഷ കാത്തു. റണ്ണൊഴുക്ക് കണ്ട ആവേശകരമായ പോരാട്ടത്തില്‍ 21 റണ്‍സിനാണ് എസ്ആര്‍എച്ചിനെ ഡിസി തോല്‍പ്പിച്ചത്. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ റിഷഭ് പന്തിനു സംഘത്തിനും ഈ കളിയില്‍ വിജയം അനിവാര്യമായിരുന്നു. അവര്‍ അതു നേടിയെുക്കുകയും ചെയ്തു. ഈ വിജയത്തോടെ ഡിസ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു.

208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഓറഞ്ച് ആര്‍മിക്കു ഡിസി നല്‍കിയത്. റണ്‍ചേസില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും അവര്‍ അവസാനം വരെ വീറോടെ തന്നെ പൊരുതി. പക്ഷെ 21 റണ്‍സിന്റെ വിജയം ഡിസി പിടിച്ചെടുക്കുകയായിരുന്നു. ഹൈദരാബാദിനു എട്ടു വിക്കറ്റിനു 186 റണ്‍സാണ് നിശ്ചിത ഓവറില്‍ നേടാനായത്. നിക്കോളാസ് പൂരന്റെ (62) വെടിക്കെട്ടാണ് ഹൈദരാബാദിന്റ തോല്‍വി ഭാരം കുറച്ചത്. 34 ബോളില്‍ താരം ആറു സിക്‌സറും രണ്ടു ബൗണ്ടറികളും പൂരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എയ്ഡന്‍ മര്‍ക്രാം (42), രാഹുല്‍ ത്രിപാഠി (22) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. 25 ബോളില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കമാണ് മര്‍ക്രാം 42 റണ്‍സ് നേടിയത്.

2

ഹൈദരാബാദിന്റെ തുടക്കം പാളിയിരുന്നു. പവര്‍പ്ലേയില്‍ തന്നെ അഭിഷേക് ശര്‍മ (7), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (4) എന്നിവര്‍ പുറത്തായി. ഏഴാം ഓവറില്‍ ത്രിപാഠിയും മടങ്ങിയതോടെ ഹൈദരാബാദ് മൂന്നിന് 37. നാലാം വിക്കറ്റില്‍ മര്‍ക്രാം- പൂരന്‍ ജോടി 60 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. പക്ഷെ മര്‍ക്രാമിന്റെ പുറത്താവല്‍ കളിയിലെ വഴിത്തിരിവായി. ടീം സ്‌കോര്‍ 97ല്‍ വച്ചാണ് ഖലീലിന്റെ ബൗളിങില്‍ മര്‍ക്രാമിനെ കുല്‍ദീപ് പിടികൂടിയത്. പിന്നീട് പൂരന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു.

നേരത്തേ തന്റെ മുന്‍ ടീമിനെതിരേ ഡേവിഡ് വാര്‍ണറുടെ കിടിലന്‍ ഇന്നിങ്‌സാണ് ഡിസിയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡിസി മൂന്നു വിക്കറ്റിനു 207 റണ്‍സെടുക്കുകയായിരുന്നു. വാര്‍ണറുടെ ഗംഭീര ഇന്നിങ്‌സായിരുന്നു ഡിസിക്കു അടിത്തറയിട്ടത്. വിന്‍ഡീസ് താരം റോമന്‍ പവെലും തീപ്പൊരി ഇന്നിങ്‌സുമായി വാര്‍ണര്‍ക്കു മികച്ച പിന്തുണയേകി. ഇരുവരും പുറത്താവാതെ നില്‍ക്കുകയും ചെയ്തു. വാര്‍ണര്‍ വെറും 58 ബോളില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 92 റണ്‍സ് അടിച്ചെടുത്തു. പവെലാവട്ടെ 35 ബോളില്‍ 67 റണ്‍സും വാരിക്കൂട്ടി. ആറു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. അവസാന അഞ്ചോവറില്‍ വാര്‍ണര്‍- പവെല്‍ ജോടി 70 റണ്‍സാണ് വാരിക്കൂട്ടിയത്. പവെലിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണ് ഈ മല്‍സരത്തിലേത്.

3

മന്‍ദീപ് സിങ് (0), മിച്ചെല്‍ മാര്‍ഷ് (10), നായകന്‍ റിഷഭ് പന്ത് (26) എന്നിവരാണ് പുറത്തായത്. ഹൈദരാബാദിനായി ഭുവനേശ്വേര്‍ കുമാര്‍, സീന്‍ അബോട്ട്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ഡിസിയുടെ തുടക്കം മോശമായിരുന്നു. പൃഥ്വി ഷായ്ക്കു പകരം ഓപ്പണറായി വന്ന മന്‍ദീപ് ദയനീയ പരാജയമായി. അഞ്ചാമത്തെ ബോളില്‍ അക്കൗണ്ട് തുറക്കും മുമ്പ് ഭുവിയുടെ ബൗളിങില്‍ മന്‍ദീപിനെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ പിടികൂടി.

മാര്‍ഷിനെ അബോട്ട് സ്വന്തം ബൗളിങില്‍ ക്യാച്ച് ചെയ്തതോടെ ഡിസിക്കു പവര്‍പ്ലേയില്‍ തന്നെ രണ്ടാം വിക്കറ്റും നഷ്ടം (രണ്ടിന് 37). മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍- റിഷഭ് ജോടി 48 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഈ ജോടി കരുത്താര്‍ജിക്കവെയായിരുന്നു റിഷഭ് ക്രീസ് വിട്ടത്. ശ്രേയസിന്റെ ഓവറില്‍ ഇന്‍സൈഡ് എഡ്ജായി അദ്ദേഹം ബൗള്‍ഡായി. തുടര്‍ന്നായിരുന്നു കളിയില്‍ വഴിത്തിരിവായി മാറിയ വാര്‍ണര്‍- പവെല്‍ കൂട്ടുകെട്ട്. അപരാജിതമായ നാലാം വിക്കറ്റില്‍ 122 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്.

4

ടോസ് ലഭിച്ച ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇരുടീമുകളും മാറ്റങ്ങളോടെയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഹൈദരാബാദിനു വേണ്ടി കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, സീന്‍ അബോട്ട് എന്നിവര്‍ ഈ മല്‍സരത്തിലൂടെ അരങ്ങേറി. മറുഭാഗത്ത് ഡിസി ടീമില്‍ നാലു മാറ്റങ്ങളുണ്ടായിരുന്നു. പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കാരിയ എന്നിവര്‍ ഡിസി നിരയിലില്ല. മന്‍ദീപ് സിങ്, റിപാല്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ക്കിയ എന്നിവര്‍ പകരം ടീമിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാല്‍, ഭുവനേശ്വര്‍ കുമാര്‍, സീന്‍ അബോട്ട്, കാര്‍ത്തിക് ത്യാഗി, ഉമ്രാന്‍ മാലിക്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, മന്‍ദീപ് സിങ്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോമന്‍ പവെല്‍, റിപാല്‍ പട്ടേല്‍, ഷര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ക്കിയ.

Story first published: Thursday, May 5, 2022, 23:46 [IST]
Other articles published on May 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X