For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ പ്ലേഓഫ് കണ്ടേക്കില്ല! നാലില്‍ മൂന്നും മുന്‍ ചാംപ്യന്‍മാര്‍

ആദ്യ നാലു പേരാണ് പ്ലേഓഫിലെത്തുക

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ഈ മാസം 19ന് ആരംഭിക്കുകയാണ്. യുഎഇയിലാണ് പ്രാഥമിക റൗണ്ടിലെ ശേഷിച്ച മല്‍സരങ്ങളും പ്ലേഓഫും കലാശപ്പോരാട്ടവുമെല്ലാം നടക്കുന്നത്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ് രണ്ടാംഘട്ടത്തിനു തുടക്കമാവുന്നത്. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യത്തെ നാലു പേര്‍ക്കാണ് പ്ലേഓഫിലേക്കു യോഗ്യത ലഭിക്കുക. ശേഷിച്ച നാലു ഫ്രാഞ്ചൈസികള്‍ക്കു വെറുംകൈയോടെ യുഎഇയില്‍ നിന്നും മടങ്ങേണ്ടിവരും.

പല ടീമുകളുടെയും ചില വിദേശ താരങ്ങള്‍ രണ്ടാംഘട്ടത്തില്‍ കളിക്കുന്നില്ല. ഇതേ തുടര്‍ന്നു പകരക്കാരെ ഇവര്‍ ടീമിലേക്കു കൊണ്ടു വന്നിട്ടുണ്ടെങ്കിലും ക്ലിക്കാവുമോയെന്നു കാത്തിരുന്നു തന്നെ കാണണം. ഇത്തവണ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലെത്താന്‍ സാധ്യതയില്ലാത്ത ടീമുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം. നാലു ടീമുകളില്‍ മൂന്നും മുന്‍ ചാംപ്യന്‍മാരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.

 പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സാണ് ആദ്യത്തെ ടീം. ആദ്യഘട്ടം നിര്‍ത്തിവ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തായിരുന്നു പഞ്ചാബ്. -0.368 റേറ്റിങ് പോയിന്റുള്ള പഞ്ചാബിന് എട്ടു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ. പഞ്ചാബിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അടുത്ത കളിയില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ പഞ്ചാബ് ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും.
പ്രതിഭാശാലികളായ കളിക്കാര്‍ പഞ്ചാബ് നിരയിലുണ്ടെങ്കിലും ടീം പ്ലേഓഫിലെത്തുന്ന കാര്യം സംശയമാണ്. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ വെടിക്കെട്ട് താരം നിക്കോളാസ് പൂരനും പഞ്ചാബിന്റെ നിര്‍ണായക താരങ്ങളാണ്. പക്ഷെ ഇന്ത്യയിലെ ആദ്യപാദത്തില്‍ രണ്ടു പേര്‍ക്കും സ്ഥിരത പുലര്‍ത്താനായിരുന്നില്ല. വലിയ തുക മുടക്കി ടീമിലേക്കു കൊണ്ടുവന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ ജൈ റിച്ചാര്‍ഡ്‌സന്‍, റിലേ മെറെഡിത്ത് എന്നിവര്‍ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടാംഘട്ട മല്‍സരങ്ങളില്‍ രണ്ടു പേരും പഞ്ചാബ് നിരയില്‍ ഇല്ല. പകരം ആദില്‍ റഷീദും നതാന്‍ എല്ലിസുമാണ് എത്തിയിരിക്കുന്നത്. ഡേവിഡ് മലാന്‍ പിന്മാറിയതിനാല്‍ പതരം എയ്ഡന്‍ മര്‍ക്രാമിനെയും പഞ്ചാബ് ടീമിനൊപ്പം ചേരുന്നുണ്ട്. ശരിയായ ടീം ബാലന്‍സിലെന്നതാണ് പഞ്ചാബിന്റെ ഏറ്റവും വലിയ പോരായ്മ. കൂടാതെ മികച്ച ഓള്‍റൗണ്ടര്‍മാരില്ലെന്നതും അവരെ വലയ്ക്കുന്നു. എങ്കിലും പഞ്ചാബിനെ പൂര്‍ണമായി തള്ളാന്‍ കഴിയില്ല. ചില മല്‍സരങ്ങള്‍ അനുകൂലമായാല്‍ അവര്‍ക്കു അവര്‍ക്കു പ്ലേഓഫ് പ്രതീക്ഷയുണ്ട്.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ സീസണിലെ ഏറ്റവും വലിയ നിരാശകളിലൊന്നാണ്. ഇംഗ്ലീഷ് നായകന്‍ ഒയ്ന്‍ മോര്‍ഗനു കീഴില്‍ കെകെആര്‍ മോശം പ്രകടനമാണ് ആദ്യപാദത്തില്‍ കാഴ്ചവച്ചത്. ആദ്യ ഘട്ടത്തിലെ ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ കെകെആറിനു വിജയിക്കാനായിരുന്നുള്ളൂ. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു അവര്‍.
ചില വമ്പന്‍ കളിക്കാര്‍ കെകെആര്‍ നിരയിലുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ഇവര്‍ ഫ്‌ളോപ്പായതാണ് കെകെആറിനെ തളര്‍ത്തിയത്. ഓപ്പണിങില്‍ ശുഭ്മാന്‍ ഗില്‍ റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ നിതീഷ് റാണ, ആന്ദ്രെ റസ്സല്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം നായകന്‍ മോര്‍ഗനും സ്ഥിരത പുലര്‍ത്താനായില്ല.
ആദ്യഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് രണ്ടാംഘട്ടത്തില്‍ ഇല്ലെന്നത് കെകെആറിനേറ്റ ആഘാതമാണ്. പകരമെത്തിയ ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി ടി20 ഫോര്‍മാറ്റില്‍ അത്ര മികവ് തെളിയിച്ച താരമല്ല. അതുകൊണ്ടു തന്നെ കമ്മിന്‍സിന്റെ അഭാവം നികത്തുക ബുദ്ധിമുട്ടായിരിക്കും.
വ്യക്തിഗത മികവ് കൊണ്ട് രണ്ടാംഘട്ടത്തില്‍ കെകെആറിന് ചില മല്‍സരങ്ങള്‍ ജയിക്കാനായേക്കും. പക്ഷെ ശരിയായ ടീം ബാലന്‍സില്ലെന്നത് പോരായ്മയാണ്. മോര്‍ഗനുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ മോശം ഫോമിലായതിനാല്‍ തന്നെ തുടര്‍ച്ചയായ മൂന്നാം സീസണിലും കെകെആര്‍ പ്ലേഓഫില്‍ എത്തിയേക്കില്ല.

 സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഈ സീസണിലെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഏഴു മല്‍സരങ്ങളില്‍ ഒരേയൊരു ജയം മാത്രമം അവരുടെ അക്കൗണ്ടിലുള്ളൂ. ടീമിന്റെ ദയനീയ പ്രകടനം കാരണം നായകന്‍ ഡേവിഡ് വാര്‍ണറെ മാറ്റി കെയ്ന്‍ വില്ല്യംസണിനെ ചുമതലയേല്‍പ്പിച്ചെങ്കിലും ഇന്ത്യയിലെ അവസാന കളിയിലും തോല്‍വി തന്നെയായിരുന്നു ഫലം. വാര്‍ണറെ പുറത്തിരുത്തിയായിരുന്നു എസ്ആര്‍എച്ച് ഇറങ്ങിയത്.
ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ വാര്‍ണര്‍ക്കായിരുന്നില്ല. ഇതു ടീമിന്റെ പ്രകടനത്തെയാകെ ബാധിക്കുകയും ചെയ്തു. കാരണം വാര്‍ണറെ അത്രയേറെ ആശ്രയിച്ചിരുന്ന ടീമായിരുന്നു അവര്‍. ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിന്റെ മോശം ഫോമും പരിക്കു കാരണം കാരണം ചില മല്‍സരങ്ങളില്‍ പുറത്തിരുന്നതും എസ്ആര്‍എച്ചിന്റെ ബൗളിങും ദുര്‍ബലപ്പെടുത്തി.
രണ്ടാം ഘട്ടത്തില്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയില്ലെന്നത് എസ്ആര്‍എച്ചിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. പകരം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം നിര്‍ത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനല്ല. ശേഷിച്ച മല്‍സരങ്ങളെല്ലാം ജയിച്ച് എസ്ആര്‍എച്ച് പ്ലേഓഫിലെത്തണമെങ്കില്‍ ഇനി അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.

 രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് പ്ലേഓഫിലെത്താതെ പുറത്താവാനിടയുള്ള മറ്റൊരു ടീം. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാന്‍. ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിജയവും നാലു തോല്‍വിയുമാണ് രാജസ്ഥാനുള്ളത്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, മുന്‍നിര പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രാജസ്ഥാനു വേണ്ടി രണ്ടാംഘട്ടത്തില്‍ ഇറങ്ങില്ല. ആദ്യഘട്ടത്തിലും ഇരുവരുമുണ്ടായിരുന്നില്ല. നായകന്‍ സഞ്ജു, ജോസ് ബട്‌ലര്‍, ക്രിസ് മോറിസ് എന്നിവരുടെ മികച്ച പ്രകടനമായിരുന്നു ആദ്യ ഘട്ടത്തില്‍ രാജസ്ഥാനു കരുത്തായത്. ഇക്കൂട്ടത്തില്‍ ബട്‌ലര്‍ യുഎഇയിലെന്നത് രാജസ്ഥാനേറ്റ കനത്ത പ്രഹരമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം പിന്‍മാറിയിരിക്കുകയാണ്.
എവിന്‍ ലൂയിസ്, തബ്രെയ്‌സ് ഷാംസി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെ പകരക്കാരായി രാജസ്ഥാന് കൊണ്ടു വന്നിട്ടുണ്ടെങ്കിലും തിളങ്ങാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. അടുത്തിടെ നടന്ന ദി ഹണ്ട്രഡിലടക്കം മിന്നുന്ന പ്രകടനം നടത്തിയ ലിയാം ലിവിങ്‌സറ്റണ്‍ രാജസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചേക്കും. ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തിനു ടീമില്‍ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.

Story first published: Monday, September 13, 2021, 18:34 [IST]
Other articles published on Sep 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+