മുംബൈ: ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടം കണ്ട മത്സരങ്ങളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 222 എന്ന വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ നാല് റണ്‍സകലെ രാജസ്ഥാന്‍ പൊരുതിവീണു. സഞ്ജു സാംസണിന്റെ (119) ഒറ്റയാള്‍ പോരാട്ടം അവസാന പന്ത് വരെ പഞ്ചാബ് കിങ്‌സിനെ വിറപ്പിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടത്. അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണമെന്നിരിക്കെ സഞ്ജുവിനെ ദീപക് ഹൂഡയുടെ കൈകളിലെത്തിച്ച് അര്‍ഷദീപ് സിങ്ങാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
ഇപ്പോഴിതാ സഞ്ജുവിനെ എങ്ങനെയാണ് അവസാന പന്തില്‍ സിക്‌സര്‍ നേടാതെ തടുത്തുനിര്‍ത്തിയതെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് യുവ പേസര്‍ അര്‍ഷദീപ്. 'സഞ്ജുവിനെ ഓഫ്‌സൈഡ് ലൈനില്‍ പന്തെറിഞ്ഞ് പുറത്താക്കാനായിരുന്നു പദ്ധതി. അതിനനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. വൈഡ് യോര്‍ക്കറുകള്‍ സാംസണിന് എതിരേ എറിഞ്ഞാല്‍ നേരിടാന്‍ സഞ്ജുവിനെ പ്രയാസമാണെന്ന് അറിയാമായിരുന്നു'-അര്‍ഷദീപ് പറഞ്ഞു.

ഓഫ് സ്റ്റംപിന് പുറത്തായി വന്ന പന്തിനെ മനോഹരമായ ഷോട്ടാക്കി മാറ്റാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ടൈമിങ് പിഴച്ചു. ഇതോടെ ദീപക് ഹൂഡയുടെ കൈകളില്‍ പന്ത് ഭദ്രം. നാല് ഓവറില്‍ വെറും 35 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ഷദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അവസാന ഓവറില്‍ പന്തേല്‍പ്പിച്ച നായകന്റെ വിശ്വാസം അര്‍ഷദീപിന് കാത്ത് സൂക്ഷിക്കാനായി.
ഐപിഎല്‍ വലിയൊരു ലീഗും വലിയൊരു വേദിയുമാണ്.ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ല. പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പും ഇല്ലായിരുന്നു. എന്റെ കഴിവുകളില്‍ വിശ്വസിച്ചാണ് ഇറങ്ങിയത്. പരിശീലകനും സപ്പോര്‍ട്ടിങ് സ്റ്റാഫും പറഞ്ഞത് ആത്മവിശ്വാസത്തോടെ സമ്മര്‍ദ്ദമില്ലാതെ കളിക്കാനാണ്. ക്യാപ്റ്റന്‍ എന്താണോ ആവിശ്യപ്പെടുന്നത് അതിനനുസരിച്ച് പന്തെറിയാനാണ് ശ്രമിച്ചതെന്നും അര്‍ഷദീപ് കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിനായി കെ എല്‍ രാഹുല്‍ (91),ദീപക് ഹൂഡ (64),ക്രിസ് ഗെയ്ല്‍ (40) എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങി. 28 പന്തില്‍ 64 റണ്‍സ് നേടിയ ഹൂഡയുടെ പ്രകടനമാണ് മത്സരത്തില്‍ വഴിത്തിരിവായത്. രാജസ്ഥാനില്‍ സഞ്ജുവിന് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി. 25 റണ്‍സ് നേടിയ ജോസ് ബട്‌ലറും റിയാന്‍ പരാഗുമാണ് രാജസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍മാര്‍ എന്നത് സഞ്ജുവിന്റെ പോരാട്ടത്തിന്റെ മികവ് ഉയര്‍ത്തിക്കാട്ടുന്നു.