
അബുദാബി: ഐപിഎല്ലില്‍ തങ്ങളുടെ എക്കാലത്തെയും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രക്ഷപ്പെട്ടില്ല. ഏറെക്കുറെ അസാധ്യമായ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിട്ടും പ്ലേഓഫ് കാണാതെ പുറത്തായി. റണ്‍സിന്റെ വിജയമാണ് അവസാന ലീഗ് മല്‍സരത്തില്‍ മുംബൈ നേടിയത്. പക്ഷെ നെറ്റ് റണ്‍റേറ്റ് അവര്‍ക്കു വില്ലനായി മാറി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവുമുയര്‍ന്ന നെറ്റ്‌റണ്‍റേറ്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈയെ പിന്തള്ളി ശേഷിച്ച പ്ലേഓഫ് ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു.
ഇതോടെ പ്ലേഓഫ് ലൈനപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച മല്‍സരമില്ല. ഞായറാഴ്ച ക്വാളിഫയര്‍ വണ്ണില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. തിങ്കളാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്തയും തമ്മിലാണ് എലിമിനേറ്റര്‍ പോരാട്ടം. ക്വാളിഫയര്‍ ഒന്നില്‍ ജയിക്കുന്നവര്‍ നേരിട്ടു ഫൈനലിലെത്തും. തോല്‍ക്കുന്നവരും എലിമിനേറ്ററിലെ വിജയിയും തമ്മിലാണ് തുടര്‍ന്ന് മല്‍സരിക്കുക. ഇതില്‍ ജയിക്കുന്നവരാവും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം.

ഹൈദരാബാദിനെതിരേ ഇറങ്ങുമ്പോള്‍ മുംബൈയ്ക്കു മുന്നില്‍ പ്ലേഓഫ് ഏറെക്കുറെ അപ്രാപ്യായിരുന്നു. കാരണം 171 റണ്‍സിന് മുകളില്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്കു കൊല്‍ക്കത്തയെ മറികടന്ന് പ്ലേഓഫിലെത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ടോസ് ഭാഗ്യം ആദ്യം അവരെ തുണച്ചു. ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഒമ്പതു വിക്കറ്റിന് 235 റണ്‍സെന്ന എക്കാലത്തെയും വലിയ ടോട്ടലും പടുത്തുയര്‍ത്തി. എന്നാല്‍ പ്ലേഓഫിലേക്കു കയറണമെങ്കില്‍ ഹൈദരാബാദിനെ 65നു താഴെ സ്‌കോറിനു അവര്‍ക്കു പുറത്താക്കേണ്ടിയിരുന്നു. പക്ഷെ ഇതിനു മുംബൈയ്ക്കായില്ല. എട്ടു വിക്കറ്റിന് 193 റണ്‍സാണ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ നേടിയത്. ആറാം ഓറില്‍ തന്നെ ഹൈദരാബാദ് 65ന് മുകളില്‍ നേടിയിരുന്നു. മുംബൈയുടെ പ്രതീക്ഷയും ഇതോടെ അസ്തമിക്കുകയായിരുന്നു.
സീസണില്‍ ആദ്യമായി ടീമിനെ നയിച്ച മനീഷ് പാണ്ഡെയാണ് (69*) ഹൈദരാബാദിന്റെ ടോപ്‌സ്‌കോററായത്്. 41 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ജേസണ്‍ റോയ് (34), അഭിഷേക് ശര്‍മ (33), പ്രിയം ഗാര്‍ഗ് (29) എന്നിവരാണ് അവരുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജെയിംസ് നീഷാം എന്നവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

നേരത്തേ ഇഷാന്‍ കിഷന്‍ (84), സൂര്യകുമാര്‍ യാദവ് (82) എന്നിവരുടെ ഇടിവെട്ട് ഇന്നിങ്‌സുകളായിരുന്നു മുംബൈയെ ഒമ്പതു വിക്കറ്റിന് 235 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മുംബൈയുടെ എക്കാലത്തെയും ഉയര്‍ന്ന ടി20 ടോട്ടല്‍ കൂടിയാണിത്. ഇഷാന്‍ 31 ബോളില്‍ 11 ബൗണ്ടറികളും നാലു സിക്‌സറുമടിച്ചപ്പോള്‍ സൂര്യ 40 ബോളില്‍ 13 ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചു. ഇഷാന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റിയാണ് ഈ കളിയിലേത്. വെറും 16 ബോളിലായിരുന്നു അദ്ദേഹം അര്‍ധസെഞ്ച്വറിയിലെത്തിയത്. ടൂര്‍ണമെന്റില്‍ ഒരു മുംബൈ താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനും ഇഷാന്‍ അര്‍ഹനായി.

ടോസിനു ശേഷം രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം കെയ്ന്‍ വില്ല്യംസണിനു പിന്മാറേണ്ടി വന്നതോടെ മനീഷ് പാണ്ഡെ ഹൈദരാബാദ് ടീമിന്റെ നായകസ്ഥാനത്തേക്കു വരികയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. സൗരഭ് തിവാരി, ജയന്ത് യാദവ് എന്നിവര്‍ക്കു പകരം ക്രുനാല്‍ പാണ്ഡ്യയും പിയൂഷ് ചൗളയും ടീമിലേക്കു വന്നു. മുംബൈയ്ക്കു വേണ്ടി ചൗളയുടെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. ഹൈദരാബാദ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ക്യാപ്റ്റന്‍ വില്ല്യംസണിനെക്കൂടാതെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും കളിക്കുന്നില്ല. ഭുവിക്കു പകരം അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് പ്ലെയിങ് ഇലവനിലെത്തിയത്.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് നീഷാം, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ജാസണ്‍ റോയ്, അഭിഷേക് ശര്‍മ, മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, ജാസണ്‍ ഹോള്‍ഡര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, മുഹമ്മദ് നബി, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.