ചെന്നൈ: യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിക്കു കണക്കുതീര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കലാശക്കളിയുടെ റീപ്ലേയില്‍ ആറു വിക്കറ്റിനാണ് റിഷഭ് പന്തിന്റെ ഡിസി രോഹിത് ശര്‍മയുടെ മുംബൈയോടു പകരം ചോദിച്ചത്. മുംബൈയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഡിസി ഡ്രൈവിങ് സീറ്റിലായിരുന്നു. ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും ഓപ്പണറുമായ ശിഖര്‍ ധവാന്‍ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഡിസി വിജയം കൈക്കലാക്കുകയും ചെയ്തു.
138 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡിസിക്കു മുംബൈ നല്‍കിയത്. പൃഥ്വി ഷായെ (11) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ മുംബൈയ്ക്കായെങ്കിലും രണ്ടാം വിക്കറ്റില്‍ ധവാന്‍- സ്റ്റീവ് സ്മിത്ത് സഖ്യം ചേര്‍ന്നെടുത്ത 53 റണ്‍സ് ഡിസി വിജയത്തിനു അടിത്തറയിട്ടു. ആറു വിക്കറ്റുകളും അഞ്ചു ബോളുകളും ബാക്കിനില്‍ക്കെ ഡിസി ലക്ഷ്യം മറികടന്നു. 42 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ധവാന്‍ ടീമിന്റെ അമരക്കാരനായത്. സ്മിത്ത് 33 റണ്‍സെടുത്തു. ലളിത് യാദവാണ് (22*) മറ്റൊരു പ്രധാന സ്‌കോറര്‍.
സ്മിത്ത് 29 ബോളില്‍ നാലു ബൗണ്ടറികളടിച്ചപ്പോള്‍ യാദവ് ബോളില്‍ ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. നായകന്‍ റിഷഭ് പന്ത് ഏഴു റണ്‍സിന് മടങ്ങി. യാദവും ഷിംറോണ്‍ ഹെറ്റ്‌മെയറും (14*) ചേര്‍ന്നാണ് ഡിസിയുടെ വിജയം പൂര്‍ത്തിയാക്കിയത്. സ്‌കോര്‍: മുംബൈ ഒമ്പതിന് 137. ഡല്‍ഹി 19.1 ഓവറില്‍ നാലിന് 138. അമിത് മിശ്രയാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ ഡിസി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ മികച്ച രീതിയില്‍ തുടങ്ങിയ മധ്യഓവറില്‍ തകരുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 137 റണ്‍സാണ് മുംബൈയ്ക്കു നേടാനായത്. ഇതോടെയാണ് ഡിസിയുടെ വിജയലക്ഷ്യം റണ്‍സായി ചുരുങ്ങിയത്. ഒരു ഘട്ടത്തില്‍ 170-180 റണ്‍സ് നേടുമെന്ന തരത്തിലായിരുന്നു മുംബൈയുടെ മുന്നേറ്റം.
നായകന്‍ രോഹിത് ശര്‍മയ്ക്കു (44) മാത്രമേ മുംബൈ നിരയില്‍ തിളങ്ങാനായുള്ളൂ. 30 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളടക്കമാണ് ഹിറ്റ്മാന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷന്‍ (26), സൂര്യകുമാര്‍ യാദവ് (24), ജയന്ത് യാദവ് (23) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ക്വിന്റണ്‍ ഡികോക്ക് (1), ഹാര്‍ദിക് പാണ്ഡ്യ (0), ക്രുനാല്‍ പാണ്ഡ്യ (1), കരെണ്‍ പൊള്ളാര്‍ഡ് (2) തുടങ്ങിയ വമ്പനടിക്കാരെല്ലാം ഫ്‌ളോപ്പായി മാറി. നാലു വിക്കറ്റെടുത്ത വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് മുംബൈയുടെ അന്തകനായി മാറിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. അവേശ് ഖാനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
മുംബൈയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ ഒമ്പതില്‍ വച്ച് ഡികോക്കിനെ അവര്‍ക്കു നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്തിന് കൂട്ടായി സൂര്യയെത്തിയതോടെ മുംബൈ ട്രാക്കില്‍ കയറി. ഡിസി ബൗളര്‍മാരെ ശിക്ഷിച്ച് ഇരുവരും കുതിച്ചു. ആറോവറില്‍ തന്നെ മുംബൈ 60 റണ്‍സ് കടന്നിരുന്നു. എന്നാല്‍ 67ല്‍ വച്ച് സൂര്യയുടെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. അവേശ് ഖാനായിരുന്നു ഡിസിക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ഒമ്പത് റണ്‍സ് കൂടി നേടുന്നതിനിടെ രോഹിത് ക്രീസ് വിട്ടു. മിശ്രയ്ക്കായിരുന്നു വിക്കറ്റ്.
ഇതേ ഓവറില്‍ ഹാര്‍ദിക്കിനെ മിശ്ര ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ മുംബൈ നാലിന് 77. ഏഴു റണ്‍സ് കൂടി നേടുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൂടി കൈവിട്ടതോടെ മുംബൈ ആറിന് 84ലേക്കു ചാംപ്യന്‍മാര്‍ കൂപ്പുകുത്തി. 17 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് മുംബൈ കളഞ്ഞുകുളിച്ചത്. ഈ തകര്‍ച്ചയില്‍ നിന്നും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മുംബൈയ്ക്കായില്ല.
ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ചില മാറ്റങ്ങളുമായാണ് രണ്ടു ടീമുകളും ഇറങ്ങിയത്. മുംബൈ ടീമില്‍ ഒരു മാറ്റം വരുത്തി. ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെയ്ക്കു പകരം ഓള്‍റൗണ്ടര്‍ ജയന്ത് യാദവിനെ അവര്‍ ഉള്‍പ്പെടുത്തി. ഡിസി ടീമിലാവട്ടെ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ക്രിസ് വോക്‌സ്, ലുക്മാന്‍ മെറിവാല എന്നിവര്‍ക്കു പകരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അമിത് മിശ്ര എന്നിവരെ ഡിസി ടീമിലെടുത്തു.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ലളിത് യാദവ്, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, അവേശ് ഖാന്‍, അമിത് മിശ്ര.