For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ശ്രേയസിനു മുന്നില്‍ തലകുനിച്ച് കോലി, ഡല്‍ഹിക്കു ഉജ്ജ്വല ജയം- തലപ്പത്ത്

59 റണ്‍സിനാണ് ഡല്‍ഹി ആര്‍സിബിയെ തോല്‍പ്പിച്ചത്

ദുബായ്: ഐപിഎല്ലിലെ 19ാം മല്‍സരത്തില്‍ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍ ശ്രേയസ് അയ്യര്‍ക്ക് മുന്നില്‍ വിരാട് കോലി മുട്ടുമടക്കി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് 59 റണ്‍സിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തുരത്തി. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി തലപ്പത്തേക്കു കയറുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി 196 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഡല്‍ഹി ടോട്ടലിനെ വെല്ലുവിളിക്കാന്‍ കോലിക്കും സംഘത്തിനുമായില്ല. ഒമ്പതു വിക്കറ്റിന് 137 റണ്‍സെടുത്ത് ആര്‍സിബി നിരുപാധികം കീഴങ്ങി.

നായകന്റെ കളി പുറത്തെടുത്ത കോലി 43 റണ്‍സെടുത്തെങ്കിലും മറ്റുള്ള ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 20 റണ്‍സ് പോലും തികയ്ക്കാന്‍ ശേഷിച്ച ആര്‍ക്കുമായില്ല. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (4), ആരോണ്‍ ഫിഞ്ച് (13), എബി ഡിവില്ലിയേഴ്‌സ് (9), മോയിന്‍ അലി (11), വാഷിങ്ടണ്‍ സുന്ദര്‍ (17), ശിവം ദുബെ (11), ഇസുരു ഉദാന (1), നവദീപ് സെയ്‌നി (12*), മുഹമ്മദ് സിറാജ് (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

നാലു വിക്കറ്റ് കടപുഴക്കിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയാണ് ആര്‍സിബിയുടെ അന്തകനായത്. നാലോനറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. ആന്റിച്ച് നോര്‍ട്ടെയും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി നാലു വിക്കറ്റിനാണ് 196 റണ്‍സെടുത്തത്. മാര്‍ക്കസ് സ്റ്റോയ്‌നിസ് (53*), പൃഥ്വി ഷാ (42), റിഷഭ് പന്ത് (37), ശിഖര്‍ ധവാന്‍ (32), എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. 26 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമക്കമാണ് സ്റ്റോയ്‌നിസ് ഡല്‍ഹിയുടെ അമരക്കാരനായത്. പൃഥ്വി 23 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തിയപ്പോള്‍ റിഷഭ് പന്ത് 25 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും കണ്ടെത്തി. നാലാം വിക്കറ്റില്‍ സ്‌റ്റോയ്‌നിസ്- പന്ത് സഖ്യം ചേര്‍ന്ന് അടിച്ചെടുത്ത 89 റണ്‍സാണ് ഡല്‍ഹി ഇന്നിങ്‌സിനു കരുത്തായത്. 43 പന്തിലായിരുന്നു ഇത്.

ഒന്നിന് 68 റണ്‍സെന്ന നിലയില്‍ നിന്നും ഡല്‍ഹി ഒരു ഘട്ടത്തില്‍ മൂന്നിന് 90 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും സ്റ്റോയ്‌സിസ്- പന്ത് ജോടി ക്രീസില്‍ ഒന്നിച്ചതോടെ ഡല്‍ഹി വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. മല്‍സരത്തില്‍ ആറു ബൗളര്‍മാരെക്കൊണ്ട് കോലി പന്തെറിയിച്ചപ്പോള്‍ മുഹമ്മദ് സിറാജിനു രണ്ടും മോയിന്‍ അലി, ഇസുരു ഉദാന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ടോസ് ലഭിച്ച ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ആര്‍സിബി ഇറങ്ങിയത്. ആദം സാംപയ്ക്കു പകരം മോയിന്‍ അലിയും ഗുര്‍കീരത് സിങിനു പകരം മുഹമ്മദ് സിറാജും ടീമിലെത്തി. ഡല്‍ഹി ടീമിലാവട്ടെ ഒരു മാറ്റമാണ് വരുത്തിയത്. പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയ അമിത് മിശ്രയ്ക്കു പകരം അക്ഷര്‍ പട്ടേല്‍ കളിച്ചു.

ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി കൂട്ടുകെട്ട്

ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി കൂട്ടുകെട്ട്

ഡല്‍ഹിക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്നു നല്‍കിയത്. ഇസുരു ഉദാനയുടെ ആദ്യ ഓവറില്‍ തന്നെ മൂന്നു ബൗണ്ടറികൡകളടക്കം 14 റണ്‍സ് അടിച്ചെടുത്ത് ഡല്‍ഹി നയം വ്യക്തമാക്കിയിരുന്നു. മൂന്നു ബൗണ്ടറികളും പൃഥ്വിയുടെ വകയായിരുന്നു. നവദീപ് സെയ്‌നിയെറിഞ്ഞ മൂന്നാമത്തെ ഓവറില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 14 റണ്‍സും യുസ്വേന്ദ്ര ചഹലെറിഞ്ഞ അഞ്ചാമത്തെ ഓവറില്‍ 18 റണ്‍സും പൃഥ്വിയും ധവാനും ചേര്‍ന്നെടുത്തു.
ഏഴാം ഓവറില്‍ ഫിഫ്റ്റിക്ക് എട്ടു റണ്‍സകലെ പൃഥ്വിയെ പുറത്താക്കി ആര്‍സിബി ബ്രേക്ക്ത്രൂ നേടി. മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ എബി ഡിവില്ലിയേഴ്‌സ് പൃഥ്വിയെ ക്യാച്ച് ചെയ്യുകയായിരുന്നു.

ധവാന്‍, ശ്രേയസ് പുറത്ത്

ധവാന്‍, ശ്രേയസ് പുറത്ത്

പൃഥ്വി മടങ്ങി മൂന്നാമത്തെ ഓവറില്‍ തന്നെ ധവാനെയും ഡല്‍ഹി തിരിച്ചയച്ചു. ഉദാനയാണ് അദ്ദേഹത്തെ മടക്കിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ധവാനെ ലോങ് ഓണില്‍ മോയിന്‍ അലി ക്യാച്ച് ചെയ്തു. 28 പന്തുകള്‍ നേരിട്ട ധവാന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളുണ്ടായിരുന്നു.
തൊട്ടുമുമ്പത്തെ കളിയില്‍ കെകെആറിനെതിരേ റണ്‍സ് വാരിക്കൂട്ടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയലിന് ഈ മല്‍സരത്തില്‍ ഇതാവര്‍ത്തിക്കാനായില്ല.
11 റണ്‍സ് മാത്രമെടുത്ത ശ്രേയസിനെ മോയിന്‍ അലി പുറത്താക്കി. എന്നാല്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഈ വിക്കറ്റ് യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നത്. താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ച് ശ്രേയസിനെ സ്തബ്ധനാക്കി. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ക്യാച്ചെടുത്ത ദേവ്ദത്തിന് ബാലന്‍സ് തെറ്റിയെങ്കിലും ബൗണ്ടറിക്കുള്ളിലേക്കു പന്ത് തിരികെയിട്ട ശേഷം വീണ്ടും അകത്തേക്ക് കയറി താരം ക്യാച്ചെടുക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ.

Story first published: Monday, October 5, 2020, 23:21 [IST]
Other articles published on Oct 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+