ഐപിഎല്ലിന്റെ 13ാം സീസണ്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇനി നടക്കാനിരിക്കുന്നത് കലാശപ്പോരാട്ടം മാത്രമാണ്. ചൊവ്വാഴ്ച ദുബായില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കന്നിക്കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് കൊമ്പുകോര്‍ക്കുന്നത്.
ഇത്തവണ ചാംപ്യന്‍മാരാവുന്ന ടീമിന് മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്മാനത്തുകയില്‍ പകുതി മാത്രമേ ലഭിക്കുകയുള്ളൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം. മുന്‍ സീസണിനെ അപേക്ഷിച്ച് ഇത്തവണ സമ്മാനത്തുക പകുതിയാക്കി വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ വിവരം ബിസിസിഐ നേരത്തേ തന്നെ എട്ടു ഫ്രാഞ്ചൈസികളെയും അറിയിക്കുകയും ചെയ്തിരുന്നു. കൊവിഡും തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കവും കാരണമാണ് ബോര്‍ഡ് ഈ വെട്ടിക്കുറയ്ക്കലുകള്‍ നടത്തിയത്.

നേരത്തേ 20 കോടി രൂപയായിരുന്നു ചാംപ്യന്‍മാര്‍ക്കു നല്‍കിയിരുന്ന സമ്മാനത്തുക. എന്നാല്‍ ഇത്തവണ 10 കോടി മാത്രമേ വിജയിക്കുന്ന ടീമിനു ലഭിക്കുകയുള്ളൂ. റണ്ണറപ്പിന് നേരത്തേ 12.5 കോടി ലഭിച്ചിരുന്ന സ്ഥാനത്തു ഈ സീസണില്‍ ലഭിക്കുക 6.25 കോടി രൂപ മാത്രമായിരിക്കും. ചാംപ്യന്‍മാര്‍ക്കു ലഭിക്കുന്ന സമ്മാനത്തുക ഈ സീസണില്‍ ചില താരങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തേക്കാള്‍ കുറവാണെന്നാണ് ആശ്ചര്യകരം.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പ്രതിഫലം 15.5 കോടി രൂപയാണ്. കഴിഞ്ഞ സീസണിലെ ലേലത്തിലെ വില പിടിപ്പുള്ള താരം കൂടിയായിരുന്നു അദ്ദേഹം. കമ്മിന്‍സ് മാത്രമല്ല കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രി്‌സ് മോറിസ് എന്നിവരും ഐപിഎല്‍ ചാംപ്യന്‍മാരേക്കാള്‍ കൂടി പ്രതിഫലം പറ്റുന്നവരാണ്. മാക്‌സ്വെല്ലിനു 10.75 കോടിയും മോറിസിനു 10 കോടിയുമായിരുന്നു കഴിഞ്ഞ ലേലത്തില്‍ ലഭിച്ചത്.
ഈ സീസണിലെ ക്വാളിഫയറില്‍ തോറ്റു പുറത്തായ രണ്ടു ടീമുകള്‍ക്കും 4.375 കോടി രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ്, കൂടുതല്‍ വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് എന്നിവയുടെ അവകാശി, എമേര്‍ജിങ് പ്ലെയര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടുന്നവരുടെ സമ്മാനത്തുക എത്രയായിരിക്കുമെന്ന് ബിസിസിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ്പ് വിജയികള്‍ക്കു ലഭിച്ചത് 10 ലക്ഷം രൂപ വീതമായിരുന്നു. എമേര്‍ജിങ് പ്ലെയറായ താരത്തിനും ഇതേ തുക നല്‍കിയിരുന്നു.