ബെംഗളൂരു: ടൂർണമെന്‌റിലെ ഏറ്റവും കരുത്തുറ്റ ബാറ്റ്സ്മാൻമാർ സ്വന്തമായുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 162 റൺസ് പോലും ചേസ് ചെയ്യാൻ പറ്റുന്നില്ല എന്ന് വന്നാൽ അതിൽപ്പരം വലിയ ദുരന്തം എന്താണ്. അതും സ്വന്തം തട്ടകത്തിൽ. റൈസിങ് പുനെ സൂപ്പർജയൻറ്സിനെതിരെ അപ്രതീക്ഷിതമായ തോൽവിയാണ് കോലിയും കൂട്ടരും ഏറ്റുവാങ്ങിയത്. സ്കോർ റൈസിങ് പുനെ സൂപ്പർജയൻറ്സ് എട്ട് വിക്കറ്റിന് 161. ബാംഗ്ലൂർ ഒന്പത് വിക്കറ്റിന് 134.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ തകർച്ചയോടെയാണ് തുടങ്ങിയത്. റൺസൊന്നും എടുക്കുന്നതിന് മുന്പേ അവർക്ക് മൻദീപ് സിംഗിനെ നഷ്ടമായി. വിരാട് കോലി 28ഉം എ ബി ഡിവില്ലിയേഴ്സ് 29ഉം റൺസെടുത്തു. ജാദവ്, വാട്സൻ, ബിന്നി, നേഗി എന്നിവരെല്ലാം രണ്ടക്കം കടന്നെങ്കിലും അത് വിജയം വരെ എത്തിക്കാനായില്ല. ഒന്പത് വിക്കറ്റിന് 134 എന്ന സ്കോറിൽ അവരുടെ പോരാട്ടം അവസാനിച്ചു.
Read Also: അൺസ്റ്റോപ്പബിൾ മുംബൈ ഇന്ത്യൻസ്.. ഗുജറാത്ത് ലയൺസിനെ പാട്ടുംപാടി തോൽപ്പിച്ചു, രോഹിത് ശർമയും ഫോമിൽ!!
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന റൈസിങ് പൂനെ സൂപ്പർജയൻറ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് എടുത്തത്. രഹാനെയും ത്രിപാഠിയും ചേർന്ന് ഏഴോവറിൽ 63 റൺസിൻറെ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്ക്ക് അത് മുതലാക്കാനായില്ല, സ്റ്റീവ് സ്മിത്തും എം എസ് ധോണിയും കുറച്ച് നേരം പിടിച്ചുനിന്നെങ്കിലും അതിവേഗം സ്കോറുയർത്താനായില്ല. അവസാന ഓവറുകളിൽ മനോജ് തിവാരി തകർത്തടിച്ചതാണ് പുനെയെ 160 കടത്തിയത്.