രണ്ട് തവണ ഐ പി എൽ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ എട്ട് സീസണില്‍ ആറ് തവണയും പ്ലേ ഓഫിലെത്തിയിട്ടും ഉണ്ട്. സച്ചിൻ മുതൽ രോഹിത് ശർമ വരെ സൂപ്പർ ഡൂപ്പർ കളിക്കാര്‍ സ്വന്തമായുള്ള ടീമാണ്. നിത അംബാനിയെപ്പോലെ ഒരു ഉടമ പണം മുടക്കാനുണ്ട്. ഐ പി എല്ലിലെ ഏറ്റവും വലിയ ഫാൻബേസും സ്വന്തമായുണ്ട്. പക്ഷേ ഒരു പ്രശ്നം മാത്രം, ഓരോ സീസണിലും ആദ്യത്തെ കളികൾ തോറ്റ് പുറത്താകും എന്ന സ്ഥിതിയെത്തിയാലേ ഈ ടീം ഉണരൂ.
ഷോൺ പൊളക്ക്, റിക്കി പോണ്ടിങ്, റോബിൻ സിംഗ്, സച്ചിൻ തെണ്ടുൽക്കർ, ജോണ്ടി റോഡ്സ്, ഷെയ്ൻ ബോണ്ട്, അനിൽ കുംബ്ലെ തുടങ്ങി കോച്ചും സഹകോച്ചും മെന്ററും ഒക്കെയായി ഇഷ്ടം പോലെ ഇതിഹാസ താരങ്ങൾ മുംബൈയ്ക്ക് വേണ്ടി തല പുകച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കഥ മാറി. റിക്കി പോണ്ടിങിനെ മാറ്റി ശ്രീലങ്കൻ താരം മഹേള ജയവർധനെയെ മുംബൈ മുഖ്യ പരിശീലകനാക്കി നിയമിച്ചു. എന്നിട്ടെന്തുണ്ടായി എന്നത് ചരിത്രം.

പതിവ് പോലെ ആദ്യത്തെ കളി തോറ്റ് തുടങ്ങിയെങ്കിലും, അവിടുന്നങ്ങോട്ട് കളി മാറി. വിജയം, വിജയങ്ങൾക്ക് മേൽ വീണ്ടും വിജയം. മൂന്ന് കളി ബാക്കിനിൽക്കേ മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. രോഹിത് ശർമയ്ക്കും ഇന്ത്യൻ യുവ കളിക്കാർക്കുമാണ് ക്രെഡിറ്റ് എന്ന് ജയവർധനെ പറയും, പക്ഷേ മുംബൈ ഡഗ് ഔട്ടിൽ ജയവർധനെയുടെ സൗമ്യവും ശാന്തവുമായ സാമീപ്യമാണ് മുംബൈയുടെ ഇത്തവണത്തെ സ്പെഷൽ കുതിപ്പിന് പിന്നിലെന്ന് താരങ്ങളും ആരാധകരും പറയും.
സാധ്യമായതിൽ വെച്ച് ഏറ്റവും ബാലൻസ്ഡ് ആയ ടീമിനെയാണ് ജയവർധനെ മുംബൈയ്ക്ക് വേണ്ടി ഇറക്കിയത്. ഫോമിലല്ലാത്ത മിച്ചൽ മക്ലനാഗന് തിരിച്ചുവരവിന് അവസരം കൊടുത്തതും റായുഡു ഫിറ്റായിട്ട് പോലും യുവതാരം നിതീഷ് റാണയെ കളിപ്പിച്ചതും മുംബൈയ്ക്ക് ഗുണം ചെയ്തു. സ്വന്തം നാട്ടുകാരനായിട്ടും അസേല ഗുണരത്നയെ ഒരു കളിയിൽ പോലും ജയവർധനെ ഇറക്കിയില്ല എന്നതും ശ്രദ്ധേയം. അവസാന കളിയിൽ ഒഴികെ വലിയ മാറ്റങ്ങളൊന്നും മുംബൈ വരുത്തിയിട്ടും ഇല്ല.