ഹൈദരാബാദ്: ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയദേവ് ഉനക്ദത്തിൻറെ മാസ്മരിക ബൗളിംഗിൻറെ മികവിൽ റൈസിങ് പൂനെ സൂപ്പർജയൻറ്സിന് ജയം. 12 റൺസിനാണ് പുനെ കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത്. സ്കോർ റൈസിങ് പുനെ സൂപ്പർജയൻറ്സ് എട്ട് വിക്കറ്റിന് 148 റൺസ്. സൺറൈസേഴ്സ് ഹൈദരാബാദ് ഒന്പത് വിക്കറ്റിന് 136.
അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടിയിരുന്ന ഹൈദരാബാദിന് ഒരു റൺപോലും എടുക്കാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റുകളും നഷ്ടപ്പെട്ടു. നേരത്തെ മൂന്നോവറിൽ 32 റൺസ് മാത്രം മതിയായിരിക്കേ സൺറൈസേഴ്സിന് പതിനെട്ടാം ഓവറിൽ യുവരാജിനെയും ഓജയെയും നഷ്ടപ്പെട്ടതാണ് കളി തിരിച്ചത്. യുവരാജ് 47ഉം വാർണർ 40ഉം റൺസെടുത്തു. ഇവരെക്കൂടാതെ ശിഖർ ധവാൻ (19) മാത്രമേ രണ്ടക്കം കടന്നുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന റൈസിങ് പുനെ സൂപ്പർജയൻറ്സ് എട്ട് വിക്കറ്റിന് 148 റൺസാണ് അടിച്ചത്. ക്യാപ്റ്റൻ സ്മിത്ത് 34, സ്റ്റോക്സ് 39, എം എസ് ധോണി 31, രഹാനെ 22 എന്നിവരാണ് പുനെയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഉനക്ദത്താണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ 16 പോയിൻറുമായി പുനെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തോറ്റ ഹൈദരാബാദ് നാലാം സ്ഥാനത്താണ്.