പുനെ: ആറ് കളിയിൽ നാല് ജയവുമായി പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ (ഇന്ന്) ഏപ്രിൽ 22 ശനിയാഴ്ച ഹൈദരാബാദിനെതിരെ കളിക്കാൻ ഇറങ്ങുന്ന റൈസിങ് പൂനെ സൂപ്പർ ജയൻറ്സിൻറെ കാര്യം അത്ര പന്തിയല്ല. അഞ്ചിൽ മൂന്ന് കളികളും തോറ്റ് ഏറ്റവും താഴെയാണ് പോയിൻറ് പട്ടികയിൽ പുനെയുടെ സ്ഥാനം. ഇന്ന് ജയിച്ചാൽ ഹൈദരാബാദിന് പിന്നിലായി നേരെ നാലാം സ്ഥാനത്ത് എത്താം അവർക്ക്.
ബാറ്റിങിൽ ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബൗളിംഗിൽ ഭുവനേശ്വർ കുമാർ - ഇവർ രണ്ടുപേരുമാണ് ഈ സീസണിൽ ഹൈദരാബാദിൻറെ താരങ്ങൾ. വാർണർ വന്നും പോയും ടോപ് സ്കോറർമാരുടെ പട്ടികയിലുണ്ട്. ഭുവിയാകട്ടെ ഈ വർഷത്തെ പർപ്പിൾ ക്യാപ് ഏകദേശം ഉറപ്പിച്ചത് പോലെയാണ്. അഫ്ഗാൻ സ്പിന്നറായ റഷീദ് ഖാനും ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനും ഹൈദരാബാദിൻറെ ശക്തിയേറ്റുന്നു. അവസാന കളിയിൽ പഞ്ചാബിനെതിരെ പൊരുതി നേടിയ ജയം സൺറൈസേഴ്സിൻറെ ആത്മവിശ്വാസം കൂട്ടും.

മറുവശത്ത് റൈസിങ് പൂനെ സൂപ്പർജയൻറ്സിനാകട്ടെ കാര്യങ്ങൾ അത്ര പന്തിയല്ല. ഒരു കളി ജയിച്ചാൽ നാലാം സ്ഥാനത്തെത്താൻ അവർക്ക് പറ്റുമെങ്കിലും ആ ജയം അത്ര എളുപ്പമാവില്ല. പ്രത്യേകിച്ച് സൺറൈസേഴ്സിനോടാണ് കളി എന്നത് ഓർക്കുന്പോൾ. സ്മിത്ത്, മനോജ് തിവാരി എന്നിവരാണ് ബാറ്റിംഗ് പ്രതീക്ഷ. ഏറ്റവും വലിയ തലവേദന എം എസ് ധോണിയുടെ ഫോമും. കളി നാല് മണിമുതൽ സോണി സിക്സ്, മാക്സ്, ഇ എസ് പി എൻ എന്നിവയിൽ തത്സമയം.