പുനെ: കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റൈസിങ് പുനെ സൂപ്പർജയൻറ്സ് കരുത്ത് കാട്ടി. ആവേശകരമായ മത്സരത്തിൽ അവസാന പന്തിലായിരുന്നു പുനെയുടെ വിജയം. അവസാന രണ്ടോവറിൽ 30 റൺസ് വേണ്ടിയിരുന്ന പുനെയ്ക്ക് വേണ്ടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് തട്ടുപൊളിപ്പൻ ബാറ്റിംഗുമായി വിജയം പിടിച്ചത്.

177 റൺസിന്‌റെ വിജയലക്ഷ്യം പിന്തുടർന്ന പുനെയ്ക്ക് തുടക്കത്തിലേ അജിൻക്യ രഹാനെയെ നഷ്ടപ്പെട്ടു. എന്നാൽ 59 റൺസെടുത്ത ത്രിപാഠിയും 27 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ചേർന്ന് ധോണിയുടെ തീപ്പൊരി ബാറ്റിംഗ് കൂടിയായതോടെ പുനെ വിജയം സ്വന്തമാക്കുകയായിരുന്നു. 34 പന്തിൽ അഞ്ച് ഫോറും 3 സിക്സും പറത്തിയാണ് ധോണി പുറത്താകാതെ 61 റൺസെടുത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. 28 പന്തിൽ 55 റൺസെടുത്ത ഹെൻറിക്കസാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഡേവിഡ് വാർണർ 40 പന്തിൽ 43 റൺസെടുത്തു. ശിഖർ ധവാൻ 30, വില്യംസൻ 21, ഹൂഡ 19 എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്കോറുകൾ. വിജയത്തോടെ ഹൈദരാബാദിന് പിന്നിലായി നാലാം സ്ഥാനത്ത് എത്തി പുനെ.