
അടിമുടി മാറിയ ടീം
പരിക്ക് മൂലം പ്രധാന ബൗളറെ നഷ്ടമായ ടീമാണ് പുനെ. പറയത്തക്ക പ്രമുഖ ബൗളര്‍മാരാരും ടീമിലില്ല. എന്നിട്ടും കരുത്തരായ മുംബൈയെ 200 കടക്കാതെ പിടിക്കാന്‍ പുനെയ്ക്ക് സാധിച്ചു. ഇമ്രാന്‍ താഹിര്‍ - ആദം സാംപ എന്നീ ഇരട്ട ലെഗ് സ്പിന്നര്‍മാരെ ഒരുമിച്ച് കളിപ്പിച്ച ക്യാപ്റ്റന്‍സ് ബ്രില്യന്‍സ്. ഫീല്‍ഡിലും ബാറ്റിംഗിലും ഒരു പ്രസരിപ്പ്. ഒരു കളി കണ്ട് മാര്‍ക്കിടുന്നത് ശരിയല്ല എങ്കിലും ഈ സീസണില്‍ സ്റ്റീവ് സ്മിത്തും കൂട്ടരും കുറേ ദൂരം മുന്നോട്ട് പോകും എന്നുറപ്പ്.

ക്യാപ്റ്റന്റെ കളി
ക്രിക്കറ്റില്‍ ക്യാപ്റ്റന്റെ കളി എന്നതൊരു ക്ലീഷേ പ്രയോഗമാണ്. എന്നാലും ഐ പി എല്ലിന്റെ ആദ്യ കളിയില്‍ മുംബൈയ്‌ക്കെതിരെ സ്റ്റീവ് സ്മിത്ത് കളിച്ചത് അക്ഷരാര്‍ഥത്തില്‍ ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്‌സാണ്. 54 പന്തില്‍ 84 റണ്‍സെടുത്തു എന്നത് മാത്രമല്ല, ടീമിന് ആവശ്യമുളളപ്പോഴൊക്കെ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ സ്മിത്തിന് സാധിച്ചു. വിന്നിംഗ് ഷോട്ട് അടക്കം.

കളി തിരിച്ച ആ ക്യാച്ച്
36 റണ്‍സില്‍ നില്‍ക്കേ നിതീഷ് റാണ സ്റ്റീവ് സ്മിത്തിനെ കൈവിട്ടതാണ് കളിയില്‍ നിര്‍ണായക വഴിത്തിരിവായത്. ഫീല്‍ഡില്‍ വലിയ അധ്വാനമൊന്നും കാണിക്കാതിരുന്ന മുംബൈയുടെ മുറിവില്‍ ഉപ്പ് തേക്കുന്നതായി ആ ഡ്രോപ്. നേരത്തെ നല്ലൊരു ക്യാച്ച് റാണ എടുത്തിരുന്നു. സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ മുംബൈ ഈ കളി തന്നെ ജയിച്ചേനെ.

ആദ്യമായി നോണ്‍ ക്യാപ്റ്റന്‍
ഐ പി എല്‍ ചരിത്രത്തില്‍ ആദ്യമായി ക്യാപ്റ്റനല്ലാതെ എം എസ് ധോണി കളിക്കാനിറങ്ങിയ ദിവസമായിരുന്നു വ്യാഴാഴ്ച. 12 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് പഴയ ധോണിയുടെ നിഴലായിപ്പോയി മുന്‍ ക്യാപ്റ്റന്‍. ഇതല്ലാതെ ധോണിയെ വെല്ലുവിളിക്കാന്‍ പോന്ന ഒന്നും ഇന്നലത്തെ കളിയില്‍ ഉണ്ടായിരുന്നില്ല. ഒരു ക്യാച്ച് വന്നതാകട്ടെ ധോണി അനായാസം കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു.

രഹാനെ എന്ന മാജിക്ക്
ക്ലാസിക് ഷോട്ടുകളിലൂടെ ട്വന്റി 20യിലും റണ്‍സ് വാരാം എന്ന് തെളിയിച്ച അജിന്‍ക്യ രഹാനെയാണ് പുനെയുടെ വിജയത്തിന് അടിത്തറയിട്ടത്. 34 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 60 റണ്‍സ്. നിതീഷ് റാണെയുടെ മികച്ചൊരു ക്യാച്ചില്‍ പുറത്താകുമ്പോഴേക്കും രഹാനെ പുനെയ്ക്ക് ജയിക്കാനുള്ള വക ഒരുക്കിയിരുന്നു. രഹാനെയുടെ ഏറ്റവും മികച്ച ഐ പി എല്‍ ഇന്നിംഗ്‌സുകളില്‍ ഒന്നാണിത്.

മലിംഗ ഇല്ലാത്ത മുംബൈ
ലസിത് മലിംഗ ഇല്ലാതെ 185 റണ്‍സ് പോലും ഡിഫന്‍ഡ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണ് മുംബൈ. മലിംഗ ഇല്ലാത്ത അവസ്ഥയില്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ പുറത്തിരുത്താനുള്ള തീരുമാനം ശരിയായോ എന്നും മുംബൈ തിങ്ക് ടാങ്ക് പരിശോധിക്കണം. ടീം സൗത്തിയും മക്ലനാഗനും റണ്‍സ് വാരിക്കോരി കൊടുത്തു. പൊള്ളാര്‍ഡിനെ പറ്റി പറയുകയേ വേണ്ട. 1.5 ഓവറില്‍ 30 റണ്‍സ്. ഭുമ്രയായിരുന്നു ഭേദം, നാലോവറില്‍ 29 റണ്‍സ്.

സോ ബട്‌ലറിഷ്
ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ജോസ് ബട്‌ലര്‍ അടിച്ചുതിമിര്‍ത്താണ് തുടങ്ങിയത്. 19 പന്തില്‍ ഇരട്ടി റണ്‍സ്. 38 റണ്‍സില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും. ബെന്‍ സ്‌റ്റോക്‌സിനെ സ്‌കൂപ്പ് ചെയ്ത് നേരെ പിന്നിലേക്ക് സിക്‌സറിന് പറത്തി ബട്‌ലര്‍. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ അംപയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായില്ലെങ്കില്‍ ബട്‌ലര്‍ ഇനിയും നാശം വിതച്ചേനെ.

പാണ്ഡ്യയുടെ കാമിയോ
ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയെ 185ല്‍ എത്തിച്ചത്. 19 ഓവറില്‍ 155 ല്‍ ഉണ്ടായിരുന്ന മുംബൈ ലാസ്‌റ്റോവറില്‍ മാത്രം നേടിയത് 30 റണ്‍സ്. ഒന്നും രണ്ടും മൂന്നും അഞ്ചും പന്തുകള്‍ പാണ്ഡ്യ സിക്‌സറിന് പറത്തി. നാലാം പന്തില്‍ ഫോര്‍. പാണ്ഡ്യയുടെ ആകെ സംഭാവന 15 പന്തില്‍ 35. നാലോവര്‍ ബൗള്‍ ചെയ്ത പാണ്ഡ്യ 36 റണ്‍സ് വഴങ്ങി 1 വിക്കറ്റെടുത്തു.

ദുരന്തമായി ഡിന്‍ഡ
നാലോവറില്‍ 57 റണ്‍സാണ് ഫാസ്റ്റ് ബൗളര്‍ അശോക് ഡിന്‍ഡ വഴങ്ങിയത്. ഇതില്‍ മുപ്പതും റണ്‍സും വന്നത് അവസാന ഓവറില്‍. ആദ്യത്തെ മൂന്ന് പന്തുകളും അഞ്ചാം പന്തുമാണ് സിക്‌സറിന് പറന്നത്. ഐ പി എല്ലില്‍ ഇത് മൂന്നാം തവണയാണ് ഡിന്‍ഡ ഫൈനല്‍ ഓവറില്‍ 25ന് മേല്‍ റണ്‍സ് വഴങ്ങുന്നത്.

വിസ്മയം ഇമ്രാന്‍ താഹിര്‍
നാലോവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ്. പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ എന്നിവരെ ക്ലാസ് ബൗളിംഗിലൂടെ ക്ലീന്‍ ബൗള്‍ ചെയ്ത് വിട്ടു താഹിര്‍. ബട്‌ലറെ ഭാഗ്യത്തിന് എല്‍ ബി ഡബ്ലിയുവില്‍ കിട്ടി. കീരണ്‍ പൊള്ളാര്‍ഡിന്റെ ഉറച്ച ഒരു എല്‍ ബി അംപയര്‍ നിഷേധിച്ചില്ലെങ്കില്‍ താഹിറിന്റെ കണക്ക് ഇതിലും കേമമായേനെ. രജത് ഭാട്ടിയ മൂന്നോവറില്‍ 14 റണ്‍സിന് 2 വിക്കറ്റെടുത്തു.

ടേക്ക് എവേ
ക്യാപ്റ്റനെ മാറ്റിയത് ഗുണം ചെയ്തു എന്നാണ് പുനെയുടെ ആദ്യകളിയില്‍ നിന്നും മനസിലാകുന്നത്. സ്മിത്ത്, രഹാനെ, സ്റ്റോക്‌സ്, ധോണി എന്നിവരുടെ ബാറ്റിംഗിനെ ആശ്രയിച്ച് തന്നെ വേണ്ടിവരും പുനെയ്ക്ക് മുന്നോട്ട് പോകാന്‍. മുംബൈ ആകട്ടെ സ്ഥിരം ശൈലിയിലാണ് കളിക്കുന്നത്. 2103 ന് ശേഷം എല്ലാ സീസണിലും അവര്‍ തോറ്റുകൊണ്ടാണ് കളി തുടങ്ങിയത്. അതുകൊണ്ട് തന്നെ പ്രവചിക്കാന്‍ ആവില്ല അവരുടെ കാര്യം.


Click it and Unblock the Notifications