ഹൈദരാബാദ്: അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിന് വിജയം. വെറും ഒരു റണ്ണിനാണ് കരുത്തരായ റൈസിങ് പുനെ സൂപ്പർജയൻറ്സിനെ മുംബൈ തോൽപ്പിച്ചത്. ഐ പി എൽ പത്താം സീസണിൽ പുനെയ്ക്കെതിരെ മുംബൈയുടെ ആദ്യത്തെ വിജയമാണിത്. ഐ പി എൽ ചരിത്രത്തിൽ മുംബൈയുടെ മൂന്നാമത്തെ കിരീടവും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വെറും 129 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ അവർ ഒരു ഘട്ടത്തിൽ 100 പോലും കടക്കില്ല എന്ന് തോന്നിച്ചു. എന്നാൽ എട്ടാം വിക്കറ്റിൽ ക്രുനാൻ പാണ്ഡ്യയും മിച്ചൽ ജോൺസനും ചേർന്ന് അവരെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചു. 47 റൺസെടുത്ത ക്രനാൽ പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോററും മാൻ ഓഫ് ദ മാച്ചും.
താരതമ്യേന കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന പുനെയെ തുടക്കം മുതലേ മൂക്ക് കയറിട്ട് നിർത്താൻ മുംബൈ ബൗളർമാർക്ക് സാധിച്ചു. രഹാനെയും സ്റ്റീവ് സ്മിത്തും പിടിച്ചുനിന്നെങ്കിലും അതിവേഗം സ്കോർ ഉയത്താൻ സാധിച്ചില്ല. അവസാന ഓവറുകളിൽ സ്മിത്തിനെയും ധോണിയെയും പുറത്താക്കി മുംബൈ വിജയം പിടിച്ചു. അവസാന പന്തിൽ നാല് റൺസ് വേണ്ടിയിരുന്ന പുനെയ്ക്ക് രണ്ട് റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.