സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കിനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് അനശ്ചിതത്വത്തില്‍. ബ്രിസ്ബണിലേക്കു വരാന്‍ തങ്ങള്‍ തയ്യാറല്ലെന്നു ഇന്ത്യ അറിയിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ഇതേക്കുറിച്ച് ബിസിസിഐയോടു സ്ഥിരീകരണം തേടുകയും ചെയ്തതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരാഴ്ചയോളമായി ബ്രിസ്ബണ്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും വന്നു കൊണ്ടിരിക്കുകയാണ്. ടെസ്റ്റിനു മുന്നോടിയായി ഇവിടെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധനയില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സ്റ്റേഡിയത്തിലേക്കു കാണികളെ പ്രവേശിപ്പിക്കുന്ന സാഹചര്യം പോലുമെത്തിയിട്ടും പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ക്വാറന്റീന്‍ വേണമെന്ന ആവശ്യത്തിനോടു അനുകൂലിക്കുന്നില്ലെന്നു ഇന്ത്യ തുറന്നടിച്ചിരുന്നു. മൃഗശാലയിലെ മൃഗങ്ങളെപ്പോലൈയാണ് തങ്ങളോടു പെരുമാറുന്നതെന്നും ടീമുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്‌നിയിലേതിനു സമാനമായ ബയോ സെക്യൂരിറ്റി പ്രോട്ടോക്കോള്‍ തന്നെയാണ് ബ്രിസ്ബണിലും പിന്തുടരേണ്ടത്. താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും താരങ്ങള്‍ക്കു പുറത്തിറങ്ങാനും പരസ്പരം കാണാനും അനുവാദമുണ്ട്. എന്നാല്‍ കളിക്കാര്‍ക്കു ഹോട്ടല്‍ വിട്ട് പുറത്തു പോവാന്‍ കഴിയില്ല. പരിശീലനത്തിനു വേണ്ടി മാത്രമേ താരങ്ങള്‍ക്കു ഹോട്ടല്‍ വിടാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.
ഓസീസ് പര്യടനത്തിനു എത്തിയ ശേഷം സിഡ്‌നിയില്‍ ഇന്ത്യന്‍ സംഘം രണ്ടാഴ്ച ക്വാറന്റീനിലായിരുന്നു. മാത്രമല്ല അതിനു മുമ്പ് ഐപിഎല്ലിനായി യുഎഇയിലെത്തിയപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. വീണ്ടുമൊരു ക്വാറന്റീന്‍ താരങ്ങള്‍ക്കു താങ്ങാന്‍ കഴിയില്ലെന്നായിരുന്നു ടീം മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയത്.
അതേസമയം, ബ്രിസ്ബണ്‍ ടെസ്റ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഞങ്ങള്‍ താരങ്ങളാണ്, സിഡ്‌നി ടെസ്റ്റില്‍ മാത്രമാണ് ടീം ഫോക്കസ് ചെയ്യുന്നത്. ഗാബ ടെസ്റ്റിനെക്കുറിച്ചു തീരുമാനങ്ങളെടുക്കുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റായിരിക്കും. താരങ്ങളെന്ന നിലയില്‍ ഗ്രൗണ്ടില്‍ നന്നായി പെര്‍ഫോം ചെയ്യുകയെന്നതു മാത്രമാണ് തങ്ങളുടെ ജോലിയെന്നും രഹാനെ വ്യക്തമാക്കിയിരുന്നു.