ചെന്നൈ: ഫീല്‍ഡ് അംപയറുടെ തീരുമാനം പുനപ്പരിശോധിക്കുന്ന ഡിആര്‍എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഫലപ്രദമായി ഉപയോഗിക്കാന്‍ തനിക്കറിയില്ലെന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി വീണ്ടും തെളിയിച്ചു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം കോലിയുടെ മൂന്നു ഡിഎര്‍എസ് ശ്രമങ്ങളും ഫ്‌ളോപ്പായി തീര്‍ന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകളും ഇന്ത്യന്‍ നായകനെതിരേ വന്നു.

ആദ്യ രണ്ടു ഡിആര്‍എസുകള്‍ കോലി നഷ്ടപ്പെടുത്തിയത് വെറും അഞ്ചു ബോളുകള്‍ക്കിടെയാണെന്നതാണ് എടുത്തു പറയേണ്ടത്. ടീ ബ്രേക്കിനു മുമ്പ് മൂന്നാമത്തെയും അവസാനത്തെയും റിവ്യു കൂടി പാഴാക്കിയതോടെ നാണക്കേട് പൂര്‍ണമായി. ആദ്യ സെഷനിലായിരുന്നു കോലി രണ്ടു ഡിആര്‍എസ് നഷ്ടമാക്കിയത്. സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, ഷഹബാസ് നദീം എന്നിവരുടെ ഓവറുകളിലായിരുന്നു ഇത്.
108ാം ഓവറിലായിരുന്നു കോലി ആദ്യത്തെ ഡിആര്‍എസ് വിളിച്ചത്. അശ്വിനായിരുന്നു ബൗളര്‍. ബെന്‍ സ്റ്റോക്‌സിനെതിരേ അശ്വിനും ഇന്ത്യന്‍ താരങ്ങളും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ കുലുങ്ങിയില്ല. തുടര്‍ന്നു കോലി ഡിആര്‍എസ് വിളിച്ചു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനവും നോട്ടൗട്ടാണെന്നായിരുന്നു. ബോള്‍ സ്‌റ്റോക്‌സിന്റെ ഗ്ലൗവിലാണ് പതിച്ചതെന്നു റീപ്ലേയില്‍ വ്യക്തമാവുകയും ചെയ്തു.
അടുത്ത ഓവറില്‍ നദീമിന്റെ ബൗളിങില്‍ കോലി വീണ്ടും ഡിആര്‍എസിന്റെ സഹായം തേടി. നായകന്‍ ജോ റൂട്ടിനെതിരേയായിരുന്നു ഇത്. ഇടതു പാഡില്‍ ബോള്‍ തട്ടിയതോടെ ഇത്തവണയും എല്‍ബിഡബ്ല്യുവിനായാണ് ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചത്. എന്നാല്‍ ബോള്‍ വിക്കറ്റിനു മുകളിലൂടെ യാണ് പോവുകയെന്നു വ്യക്തമായതോടെ കോലിയുടെ രണ്ടാമത്തെ റിവ്യുവും ഫലം കണ്ടില്ല.

മൂന്നാമത്തെ ഡിഎര്‍എസ് അശ്വിന്റെ ഓവറിലായിരുന്നു. ഓലി പോപ്പായിരുന്നു ബാറ്റ്‌സ്മാന്‍. ഇത്തവണ എല്‍ബിഡബ്ല്യുവല്ല, പകരം ക്യാച്ച് ഔട്ടിനായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തത്. എന്നാല്‍ കൈത്തണ്ടയിലാണ് ബോള്‍ തട്ടിയതെന്നും ബാറ്റിലോ, ഗ്ലൗവിലോ ടച്ച് ചെയ്തിട്ടില്ലെന്നും തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് തീരുമാനം ശരിവയ്ക്കുകയായിരുന്നു. എല്‍ബിഡബ്ല്യു സാധ്യതയും തേര്‍ഡ് അംപയര്‍ പരിശോധിച്ചെങ്കിലും അതും ഇന്ത്യക്കു എതിരായിരുന്നു.
കോലിയുടെ ഡിആര്‍എസ് റെക്കോര്‍ഡ് പരിശോധിച്ചാല്‍ വളരെ മോശമാണെന്നു കാണാം. അദ്ദേഹത്തിന്റെ പകുതിയിലേറെ ഡിആര്‍എസ് തീരുമാനങ്ങളും പിഴച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ അടിവരയിടുന്നത്.