കളിയിലെ താരം
ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി അരങ്ങേറിയ നവ്ദീപ് സെയ്‌നിയാണ് കളിയിലെ താരം. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കിയ സെയ്‌നി മൂന്നു വിക്കറ്റ് കരസ്ഥമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, സാവധാനമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
ടോപ് സ്കോറർ
തുടക്കത്തില്‍ ശിഖര്‍ ധവാന്റെ വിക്കറ്റു നഷ്ടപ്പെട്ടെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിങ്ങിന് സ്ഥിരത നല്‍കി. 25 പന്തില്‍ 24 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ടു വീതം സിക്‌സും ഫോറും രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്ന് പിറക്കുകയുണ്ടായി.
അമിതാവേശം
രോഹിത് പുറത്തായതിന് പിന്നാലെ എത്തിയ ഋഷഭ് പന്ത്, അമിതാവശേത്തില്‍ സുനില്‍ നരെയ്‌നെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതു മാത്രമാണ് ഇന്ത്യയ്ക്ക് സംഭവിച്ച പാകപ്പിഴവ്. നരെയ്‌ന്റെ പന്തിനെ അതിര്‍ത്തി കടത്താന്‍ പന്ത് നടത്തിയ ശ്രമം ക്യാച്ചില്‍ അവസാനിച്ചു. റണ്‍സൊന്നുമെടുക്കാതെ ആദ്യ പന്തില്‍ത്തന്നെ ഋഷഭ് പന്തു മടങ്ങുകയായിരുന്നു. ഈ അവസരത്തില്‍ മാത്രമാണ് ഇന്ത്യ ഒരല്‍പ്പം പ്രതിരോധത്തില്‍ കടന്നതും.
വിജയം ഉറപ്പിച്ചു
ശേഷം വിരാട് കോലിയുമായി മനീഷ് പാണ്ഡെ ഒത്തുചേര്‍ന്നതോടെ റണ്ണൊഴുക്ക് സാവധാനം ക്രമത്തിലായി. 29 പന്തില്‍ 19 റണ്‍സുമായാണ് നായകന്‍ കോലി മടങ്ങിയത്. 14 പന്തില്‍ 19 റണ്‍സുമായി മനീഷ് പാണ്ഡെയും 14 പന്തില്‍ 12 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും പുറത്താവുമ്പോള്‍ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു.
അവസാന സിക്സ്
ഒടുവില്‍ പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ കീമോ പോളിനെ സിക്‌സറിന് പറത്തിയാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. വിന്‍ഡീസ് നിരയില്‍ ഷെല്‍ഡണ്‍ കോട്രല്‍, സുനില്‍ നരെയ്ന്‍, കീമോ പോള്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഒറ്റയാൻ പോരാട്ടം
നേരത്തെ കീറോണ്‍ പൊള്ളാര്‍ഡ് നടത്തിയ ഒറ്റയാന്‍ പോരാട്ടമായിരുന്നു വിന്‍ഡീസ് സ്‌കോര്‍ 95 -ല്‍ എത്തിച്ചത്. 49 പന്തില്‍ നാല് സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 49 റണ്‍സ് പൊള്ളാര്‍ഡ് നേടി. അവസാന ഓവറില്‍ തകര്‍ത്തടിക്കാന്‍ പദ്ധതിയിട്ട പൊള്ളാര്‍ഡിനെ സെയ്‌നി പിടിച്ചുകെട്ടുകയായിരുന്നു. അവസാന ഓവര്‍ റണ്‍സൊന്നു വഴങ്ങാതെയാണ് സെയ്‌നി പൂര്‍ത്തിയാക്കിയത്.