
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിനു വേദിയാവുന്നത് ഓള്‍ഡ് ട്രാഫോര്‍ഡാണ്. ഈ മാസം 10നാണ് അവസാന അങ്കത്തിനു തുടക്കമാവുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയും സമ്മര്‍ദ്ദമില്ലാതെയുമാവും വിരാട് കോലിയും സംഘവും അവസാന ടെസ്റ്റിനിറങ്ങുക. കാരണം, പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് ലീഡ് ചെയ്യുകയാണ്. അതുകൊണ്ടു തന്നെ പരമ്പര പോക്കറ്റിലാക്കാന്‍ ഇന്ത്യക്കു സമനില മാത്രം. തോല്‍ക്കുകയാണെങ്കില്‍ മാത്രമേ ഇന്ത്യക്കു ട്രോഫി പങ്കുവയ്‌ക്കേണ്ടി വരികയുള്ളൂ.
എന്നാല്‍ മാഞ്ചസ്റ്ററില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ് അത്ര ശുഭകരമല്ല. തീര്‍ച്ചയായും കോലിയുടെ ഉറക്കം കെടുത്തുന്നതു തന്നെയാണ് ഇവിടുത്തെ കണക്കുകള്‍. ഒമ്പതു തവണയാണ് ഈ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടുമായി ഇന്ത്യ കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ ഒന്നില്‍പ്പോലും ഇന്ത്യ വിജയിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ ഇത്തവണ കോലിപ്പട ഈ ചരിത്രം തിരുത്തിക്കുറിക്കുമോയെന്നാണ് അറിയാനുള്ളത്. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓവലില്‍ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയത്. സമാനമായൊരു പ്രകടനം തന്നെയാണ് ഓള്‍ഡ് ട്രാഫോര്‍ഡിലും ഇന്ത്യ സ്വപ്‌നം കാണുന്നത്.
ഇംഗ്ലണ്ടിന്റെ ഭാഗ്യവേദി
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ഭാഗ്യവേദിയാണ് ഓള്‍ഡ് ട്രാഫോര്‍ഡ്. ഇവിടെ കളിച്ച ഒമ്പതു ടെസ്റ്റുകളില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. ശേഷിച്ച അഞ്ചു മല്‍സരങ്ങളാവട്ടെ സമനിലയില്‍ കലാശിക്കുകയുമായിരുന്നു.
1936ലാണ് ഇവിടെ ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. അന്നു മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. 46ലെ അടുത്ത ടെസ്റ്റും സമനിലയില്‍ പിരിഞ്ഞു. 52, 59 വര്‍ഷങ്ങളിലെ ടെസ്റ്റുകളില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് വിജയം കൊയ്തു.
എന്നാല്‍ 71 ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. 74ല്‍ വീണ്ടും ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തി. എന്നാല്‍ 82, 90കളിലെ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 2014ലാണ് അവസാനമായി ഇന്ത്യയും ഇംഗ്ലണ്ടും മാഞ്ചസ്റ്റില്‍ കൊമ്പുകോര്‍ത്തത്. അന്നു വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോലിയും സംഘവും ആതിഥേയരുമായി വീണ്ടുമൊരു ബല പരീക്ഷണത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ തവണ വന്‍ തോല്‍വി
2014ല്‍ അവസാനമായി മാഞ്ചസ്റ്ററില്‍ നടന്ന ടെസ്റ്റില്‍ വന്‍ തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിടേണ്ടി വന്നത്. ഇന്നിങ്‌സിനും 54 റണ്‍സിനും ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. അന്നു ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആര്‍ അശ്വിന്‍ മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നുള്ളൂ. രണ്ടിന്നിങ്‌സുകളിലും അദ്ദേഹം 40 പ്ലസ് സ്‌കോര്‍ നേടി. ഇംഗ്ലണ്ടിനായി ജോ റൂട്ടും ജോസ് ബട്‌ലറും ഫിഫ്റ്റി നേടിയിരുന്നു. മൂന്നു വിക്കറ്റുകളുമായി മോയിന്‍ അലിയും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇപ്പോഴത്തെ പര്യടനത്തില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത അശ്വിനെ മാഞ്ചസ്റ്ററില്‍ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. 4-1 എന്ന ബൗളിങ് കോമ്പിനേഷനു പകരം 3-2 എന്ന കോമ്പിനേഷനിലേക്കു ഇന്ത്യ മാറിയാല്‍ മാത്രമേ അശ്വിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. അല്ലെങ്കില്‍ രവീന്ദ്ര ജഡേജയ്ക്കു വിശ്രമം നല്‍കിയാല്‍ അശ്വിനു ടീമിലേക്കു വഴി തുറക്കും.
ഇന്ത്യയുടെ പ്രകടനം
സമീപകാലത്തു ടെസ്റ്റില്‍ ഇന്ത്യ പല മുന്‍ റെക്കോര്‍ഡുകളും തിരുത്തുന്ന പ്രകടനമാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയിലെ ഗാബയില്‍ 32 വര്‍ഷം നീണ്ട ആതിഥേയരുടെ അപ്രമാദിത്വം അവസാനിപ്പിച്ച് ഇന്ത്യ വിജയം കൊയ്തിരുന്നു. അതിനു ശേഷമാണ് ഓവലിലെ ചരിത്രവും ഇന്ത്യ തിരുത്തിയത്. കഴിഞ്ഞ 50 വര്‍ഷമായി ഇവിടെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന നാണക്കേട് കോലിപ്പട തിരുത്തുകയായിരുന്നു. ഇത് കൂടാതെ എംഎസ് ധോണിക്കു ശേഷം ചരിത്രവേദിയായ ലോര്‍ഡ്‌സില്‍ ഇന്ത്യയെ ടെസ്റ്റ് വിജയത്തിലേക്കു നയിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് കോലി അര്‍ഹനായിരുന്നു.