കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയപ്രതീക്ഷയില്‍. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 416 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ഏഴിന് 87 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയേക്കാള്‍ 329 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍. ആറു വിക്കറ്റെടുത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങാണ് വിന്‍ഡീസിന്റെ കഥ കഴിച്ചത്. 9.1 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ ആറു പേരെ പുറത്താക്കിയത്.

ഹനുമാ വിഹാരിയുടെ കന്നി സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 400 കടത്തിയത്. 225 പന്തില്‍ 16 ബൗണ്ടറികളോടെ താരം 111 റണ്‍സ് നേടി. വാലറ്റത്ത് പേസര്‍ ഇഷാന്ത് ശര്‍മയുടെ (57) അപ്രതീക്ഷിത ഫിഫ്റ്റിയും ഇന്ത്യക്കു തുണയായി. 80 പന്തില്‍ ഏഴു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇഷാന്തിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്. വിന്‍ഡീസിനു വേണ്ടി ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ അഞ്ചു വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ റഖീം കോണ്‍വാള്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
അഞ്ചു വിക്കറ്റിന് 264 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ആദ്യ പന്തില്‍ തന്നെ റിഷഭ് പന്തിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായി. 27 റണ്‍സെടുത്ത പന്തിനെ വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ബൗള്‍ഡാക്കുകയായിരുന്നു. മല്‍രത്തില്‍ ഹോള്‍ഡറുടെ നാലാം വിക്കറ്റായിരുന്നു ഇത്. രവീന്ദ്ര ജഡേജയാണ് ഏഴാമനായി ക്രീസ് വിട്ടത്. 16 റണ്‍സെടുത്ത ജഡേജയെ മടക്കിയത് കോണ്‍വാളാണ്.
ആദ്യദിനം ബാറ്റിങ് തിരിച്ചടി നേരിട്ട ഇന്ത്യയെ കരകയറ്റിയത് നായകന്‍ കോലിയുടെയും (76) മായങ്ക് അഗര്‍വാളിന്റെയും (55) ഇന്നിങ്‌സുകളായിരുന്നു. 163 പന്തില്‍ 10 ബൗണ്ടറികളോടെയാണ് കോലി ടീമിന്റെ ടോപ്‌സ്‌കോററായതെങ്കില്‍ മായങ്ക് 127 പന്തില്‍ ഏഴു ബൗണ്ടറികളടക്കമാണ് 55 റണ്‍സെടുത്തത്.