കിങ്‌സ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് 468 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം. രണ്ടാമിന്നിങ്‌സ് ആരംഭിച്ച വിന്‍ഡീസിന്റെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ മടക്കി ഇന്ത്യ കളിയില്‍ പിടിമുറുക്കിക്കഴിഞ്ഞു. സ്റ്റംപെടുക്കുമ്പോള്‍ വിന്‍ഡീസ് രണ്ടു വിക്കറ്റിന് 45 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ ജയിക്കാന്‍ അവര്‍ക്കു 423 റണ്‍സ് വേണം.
ആദ്യ ഇന്നിങ്‌സില്‍ 299 റണ്‍സിന്റെ മികച്ച ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങിന് ഇറങ്ങുകയായിരുന്നു. നാലു വിക്കറ്റിന് 168 റണ്‍സെടുത്ത് ഇന്ത്യ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അജിങ്ക്യ രഹാനെയും (68*) ഹനുമാ വിഹാരിയും (53*) ഫിഫ്റ്റിയുമായി തിളങ്ങി. ലോകേഷ് രാഹുല്‍ (6), മായങ്ക് അഗര്‍വാള്‍ (4), ചേതേശ്വര്‍ പുജാര (27), നായകന്‍ വിരാട് കോലി (0) എന്നിവരാണ് പുറത്തായത്.

ഏഴു വിക്കറ്റിന് 87 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് മൂന്നാം ദിനം കളി പുനരാരംഭിച്ചത്. ടീം സ്‌കോറിലേക്കു 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിന്‍ഡീസിന്റെ ശേഷിച്ച മൂന്നു വിക്കറ്റുകള്‍ കൂടി ഇന്ത്യ വീഴ്ത്തുകയായിരുന്നു. രണ്ടാം ദിനം ആറു വിക്കറ്റുകളുമായി കത്തിക്കയറിയ ജസ്പ്രീത് ബുംറയ്ക്കു മൂന്നാംദിനം വിക്കറ്റൊന്നും ലഭിച്ചില്ല. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിടുകയായിരുന്നു.
ആറു വിക്കറ്റെടുത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങാണ് രണ്ടാംദിനം വിന്‍ഡീസിന്റെ കഥ കഴിച്ചത്. 9.1 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ ആറു പേരെ പുറത്താക്കിയത്.
നേരത്തേ ഹനുമാ വിഹാരിയുടെ കന്നി സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 400 കടത്തിയത്. 225 പന്തില്‍ 16 ബൗണ്ടറികളോടെ താരം 111 റണ്‍സ് നേടി. വാലറ്റത്ത് പേസര്‍ ഇഷാന്ത് ശര്‍മയുടെ (57) അപ്രതീക്ഷിത ഫിഫ്റ്റിയും ഇന്ത്യക്കു തുണയായി. 80 പന്തില്‍ ഏഴു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇഷാന്തിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്. വിന്‍ഡീസിനു വേണ്ടി ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ അഞ്ചു വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ റഖീം കോണ്‍വാള്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.