കൊളംബോ: തങ്ങളെ ഇന്ത്യയുടെ രണ്ടാംനിര ടീമെന്നു പരിഹസിച്ചവര്‍ക്കു ചുട്ട മറുപടിയോടെ തന്നെ ഇന്ത്യന്‍ യുവനിര ശ്രീലങ്കയില്‍ പടയോട്ടം തുടങ്ങി. ആദ്യ ഏകദിനത്തില്‍ ലങ്കയെ ശിഖര്‍ ധവാന്റെ യുവനിര അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജമാണ് ഇന്ത്യ നേടിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. ക്യാപറ്റനെന്ന നിലയില്‍ ധവാനും കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡും പുതിയ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്.

ടോസിനു ശേഷം ബാറ്റ് ചെയ്ത ലങ്ക ഇന്ത്യക്കു മോശമല്ലാത്ത വിജയലക്ഷ്യമാണ് നല്‍കിയത്. 263 റണ്‍സെന്ന ടോട്ടല്‍ ലങ്ക മുന്നില്‍ വച്ചപ്പോള്‍ അതു ഇന്ത്യക്കു അത്ര എളുപ്പമാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പൃഥ്വി ഷാ തുടങ്ങിവച്ച വെടിക്കെട്ടിന് അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷനും പിന്നാലെ നായകന്‍ ധവാനും കൂട്ടുപിടിച്ചപ്പോള്‍ ഇന്ത്യ അനായാസം വിജയിച്ചുകയറി. 36.4 ഓവറുകള്‍ മാത്രമേ ഇന്ത്യക്കു ലക്ഷ്യത്തിലെത്താന്‍ വേണ്ടി വന്നുള്ളൂ. ഇതിനായി നഷ്ടപ്പെടുത്തിയത് മൂന്നു വിക്കറ്റുകള്‍ മാത്രം. സ്‌കോര്‍: ശ്രീലങ്ക ഒമ്പത് വിക്കറ്റിനു 256. ഇന്ത്യ 36.4 ഓവറില്‍ മൂന്നിന് 263.
നായകന്റെ കളി കെട്ടഴിച്ച ധവാന്‍ പുറത്താവാതെ 86 റണ്‍സോടെ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുന്നതു വരെ ക്രീസില്‍ തുടര്‍ന്നു. 95 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു അദ്ദേഹം ടീമിന്റെ അമരക്കാരനായത്. ധവാനോടൊപ്പം അരങ്ങേറ്റക്കാരാനായ സൂര്യകുമാര്‍ യാദവായിരുന്നു (31*) വിജയറണ്‍സ് കുറിക്കുമ്പോള്‍ ക്രീസില്‍. 20 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയാണ് സൂര്യ 31 റണ്‍സ് നേടിയത്. മറ്റൊരു അരങ്ങേറ്റക്കാരനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ (59), പൃഥ്വി ഷാ (43), മനീഷ് പാണ്ഡെ (26) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്കു നഷ്ടമായത്. ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ഏഴു ബൗളര്‍മാരെ ഈ മല്‍സരത്തില്‍ പരീക്ഷിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായത് രണ്ടു പേര്‍ക്കു മാത്രമാണ്. ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ ലക്ഷണ്‍ ശണ്ഡകന് ഒരു വിക്കറ്റ് ലഭിച്ചു.

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യക്കു പൃഥ്വി- ധവാന്‍ ജോടി നല്‍കിയത്. ധവാനെ കാഴ്ചക്കാരനാക്കി പൃഥ്വി ലങ്കന്‍ ബൗളര്‍മാര്‍ക്കുമേല്‍ കടന്നാക്രമിക്കുകയായിരുന്നു. അഞ്ചോവറില്‍ തന്നെ ഇന്ത്യ 50 പിന്നിടുകയും ചെയ്തു. ടീം സ്‌കോര്‍ 58ല്‍ നില്‍ക്കെ പൃഥ്വി മടങ്ങിയെങ്കിലും തുടര്‍ന്നു ക്രീസിലെത്തിയ ഇഷാനും ഇതേ മൂഡില്‍ തന്നെയായിരുന്നു. ആദ്യ ബോള്‍ സിക്‌സറിലേക്കും അടുത്തത് ബൗണ്ടറിയിലേക്കും പായിച്ച് അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു.
രണ്ടാം വിക്കറ്റില്‍ ധവാന്‍- ഇഷാന്‍ ജോടി 85 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ ഇഷാന്‍ ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. ഇഷാന്‍ പുറത്താവുമ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പാക്കിയിരുന്നു. സ്‌കോര്‍ 143ല്‍ നില്‍ക്കെയായിരുന്നു ഇഷാന്റെ മടക്കം. 42 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് താരം 59 റണ്‍സെടുത്തത്.
മൂന്നാം വിക്കറ്റില്‍ പാണ്ഡെയ്‌ക്കൊപ്പം ധവാന്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വിജയത്തിലേക്കു ഒരുപടി കൂടി അടുത്തു. പിന്നീടെത്തിയ സൂര്യക്കു ഫിനിഷിങ് ടച്ചിന്റെ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 24 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെ 43 റണ്‍സുമായി തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ റണ്‍ചേസ് എളുപ്പമാക്കിയ പൃഥ്വിയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തേ ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ലങ്കയുടെ അനുഭവസമ്പത്ത് കുറഞ്ഞ യുവനിര ഒമ്പതു വിക്കറ്റിന് 262 റണ്‍സെന്ന പൊരുതാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. ആതിഥേയ നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. അവസാന അഞ്ചോവറില്‍ നേടിയ 52 റണ്‍സാണ് ലങ്കയെ 260ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. ഒരു ഘട്ടത്തില്‍ അവര്‍ 250 റണ്‍സ് തികയ്ക്കുമോയെന്ന കാര്യം സംശയമായിരുന്നു.
പുറത്താവാതെ 43 റണ്‍സെടുത്ത ചമിക കരുണരത്‌നെയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയാണ് (39) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 50 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ചരിത് അസലനക (38), ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (32) എന്നിവരാണ് 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. മിനോദ് ഭനുക്ക (27), ഭനുക രാജപക്‌സെ (24), ധനഞ്ജയ ഡിസില്‍വ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ക്രുനാല്‍ പാണ്ഡ്യക്കും ഹാര്‍ദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ടോസിനു ശേഷം ബാറ്റ് ചെയ്ത ലങ്കയ്ക്കു മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ ഫെര്‍ണാണ്ടോ-ഭനുക്ക സഖ്യം ചേര്‍ന്നു നല്‍കിയത്. അഞ്ചിനു മുകളില്‍ റണ്‍റേറ്റില്‍ മുന്നേറിയ ജോടി ഓപ്പണിങ് വിക്കറ്റിന് 49 റണ്‍സ് അടിച്ചെടുത്തു.
ഇന്ത്യക്കു ഈ സഖ്യം തലവേദനയാകവെയാണ് നായകന്‍ ശിഖര്‍ ധവാന്‍ യുസ്വേന്ദ്ര ചഹലിനെ പന്തേല്‍പ്പിച്ചത്. ആദ്യ ബോളില്‍ തന്നെ ഭനുക്കയെ പുറത്താക്കി ചഹല്‍ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രു നല്‍കി. രണ്ടാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ- രാജപക്‌സെ ജോടി വീണ്ടും നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി. 36 റണ്‍സുമായി മുന്നേറിയ സഖ്യത്തെ വേര്‍പിരിച്ചത് കുല്‍ദീപാണ്. ടീം സ്‌കോര്‍ 85ല്‍ നില്‍ക്കെ രാജപക്‌സെയെ കുല്‍ദീപ് നായകന്‍ ധവാന്റെ കൈകളില്‍ എത്തിച്ചു. ഇതേ ഓവറില്‍ തന്നെ ഓപ്പണര്‍ ഭനൂക്കയെ സ്ലിപ്പില്‍ പൃഥ്വി ഷായ്ക്കു സമ്മാനിച്ച് കുല്‍ദീപ് ലങ്കയ്ക്കു ഇരട്ട പ്രഹരം നല്‍കി (മൂന്നിന് 89).

പിന്നീട് ലങ്കന്‍ ഇന്നിങ്‌സില്‍ മികച്ചൊരു കൂട്ടുകെട്ടുണ്ടായത് അഞ്ചാം വിക്കറ്റിലായിരുന്നു. അസലനക-നായകന്‍ ഷനക ജോടി 49 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. അസലനകയെ ചഹര്‍ പുറത്താക്കിയതോടെ ഈ സഖ്യവും വേര്‍പിരിയുകയായിരുന്നു. ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയ മറ്റു കൂട്ടുകെട്ടുകളൊന്നും ലങ്കന്‍ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.
സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറി. എന്നാല്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. കാല്‍മുട്ടിനേറ്റ പരിക്കു കാരണമായിരുന്നു സഞ്ജുവിനെ മാറ്റിനിര്‍ത്തിയത്. വലിയൊരു ഇടവേളയ്ക്കു ശേഷം സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ സഖ്യം ടീമിനായി ഒരുമിച്ച് കളിച്ച ആദ്യ മല്‍സരം കൂടിയാണിത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്.
ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്ഷ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലനക, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചമിക കരുണരത്‌നെ, ഇസുരു ഉദാന, ദുഷ്മന്ത ചമീര, ലക്ഷണ്‍ ശണ്ഡകന്‍