പല്ലക്കലെ: സഹീർഖാന് ശേഷം നിർത്താതെ യോർക്കറുകളെറിയാൻ ഇന്ത്യയ്ക്ക് കിട്ടിയ ഫാസ്റ്റ് ബൗളറാണ് ജസ്പ്രീത് ഭുമ്ര. അഹമ്മദാബാദ് സ്വദേശിയാണെങ്കിലും ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചുതുടങ്ങിയതോടെയാണ് ഭുമ്ര ശ്രദ്ധേയനായത്. വിചിത്രമായ ആക്ഷനോട് കൂടി പന്തെറിഞ്ഞ് തുടങ്ങിയ ഭുമ്ര വൈകാതെ ബൗളിംഗ് മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ ആദ്യ ഓവറിൽ തന്നെ ഭുമ്ര ഡിക് വെല്ലയ്ക്കെതിരെ ഒരു അപ്പീൽ ഉയർത്തിയിരുന്നു. രണ്ടാം ഓവറിലെ ആദ്യപന്തിൽ ഡിക് വെല്ലയ്ക്കെതിരെ ഒരു തകര്‍പ്പൻ യോർക്കർ. അംപയർ ഔട്ട് കൊടുത്തെങ്കിലും ഡിക് വെല്ല അപ്പീൽ പോയി. നോട്ടൗട്ട്. എന്നാൽ ഇതേ ഓവറിലെ നാലാം പന്തിൽ ഡിക് വെല്ലയെ ഭുമ്ര വീണ്ടും യോർക്കറിൽ വിക്കറ്റിന് മുന്നിൽ കുരുക്കി. അംപയർ ഔട്ട് കൊടുത്തില്ല. ഇന്ത്യ അപ്പീൽ പോയി, വിക്കറ്റ്. പിന്നാലെ കുശാൽ മെൻഡിസിന്റെ വിക്കറ്റും ഭുമ്ര വീഴ്ത്തി.

ഐ പി എല്ലിൽ ലസിത് മലിംഗയുടെ കൂടെ കൂടിയ ശേഷമാണ് ഭുമ്ര തൻറെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടിയത്. ഇപ്പോൾ യോർക്കർ മാത്രമല്ല, കൃത്യതയും സ്ലോ ബോളുകളും ഭുമ്രയുടെ പ്രത്യേകതകളാണ്. ഒരുപക്ഷേ മലിംഗയെക്കാൾ നന്നായി തന്നെ ഇവ പ്രയോഗിക്കാനും ഭുമ്രയ്ക്ക് കഴിയുന്നു. ഗുജറാത്ത് ലയൺസിനെതിരെ സൂപ്പർ ഓവർ ബൗൾ ചെയ്യാൻ മലിംഗയെ മറികടന്ന് രോഹിത് ശർമ ഭുമ്രയ്ക്ക് അവസരം കൊടുത്തത് തന്നെ ഉദാഹരണം. പ്രതീക്ഷ കാത്ത ഭുമ്ര കളി ജയിപ്പിക്കുകയും ചെയ്തു.