For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'തോല്‍വിയില്‍ നിന്ന് പഠിക്കണം', ഇന്ത്യ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ, മാറ്റം വേണം

അവസാന രണ്ട് മത്സരത്തിലും രണ്ടാം ഇന്നിങ്‌സിലെ പിഴവാണ് ഇന്ത്യക്ക് തിരിച്ചടിയായത്

1

കേപ്ടൗണ്‍: ഇന്ത്യയെ സംബന്ധിച്ച് കേപ്ടൗണിലെ തോല്‍വി കേവലമൊരു തോല്‍വി മാത്രമല്ല. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ടീം നഷ്ടപ്പെടുത്തിക്കളഞ്ഞത്. ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കാതിരുന്ന സെഞ്ച്വൂറിയനില്‍ ടീം വിജയം നേടിയെടുത്തപ്പോള്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗ്യ മൈതാനമായ ജോഹാനസ്ബര്‍ഗില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നപ്പോള്‍ തന്നെ ഇന്ത്യ അല്‍പ്പം കൂടി കരുതണമായിരുന്നു.

പരമ്പര വിജയിയെ തീരുമാനിക്കുന്ന കേപ്ടൗണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 13 റണ്‍സിന്റെ ലീഡെടുത്ത ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടതെന്നതാണ് എടുത്തുപറയേണ്ട കാര്യം. അവസാന രണ്ട് മത്സരത്തിലും രണ്ടാം ഇന്നിങ്‌സിലെ പിഴവാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്തം കാട്ടിയില്ല. കേപ്ടൗണിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് ദുരന്തമായി മാറിയതാണ് തിരിച്ചടിക്ക് കാരണം. റിഷഭ് പന്തിന്റെ (100*) സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള 10 താരങ്ങള്‍ ചേര്‍ന്നെടുത്തത് വെറും 70 റണ്‍സാണ്. ഇതില്‍ നിന്ന് തന്നെ എത്രത്തോളം മോശമായിരുന്നു ഇന്ത്യയുടെ പ്രകടനമെന്ന് വ്യക്തം.

ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. രാഹുല്‍ ദ്രാവിഡിനെപ്പോലൊരു പരിശീലകന്‍ ഒപ്പമുണ്ടായിട്ടും ഇന്ത്യക്ക് ക്ഷമയോടെ ബാറ്റ് ചെയ്യാനായില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഈ തോല്‍വി വലിയ പാഠമാണ്. എവിടെയൊക്കെയാണ് മാറ്റം വേണ്ടതെന്നും ഇന്ത്യ ശ്രദ്ധിക്കേണ്ട പ്രധാന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.

ബെഞ്ച് കരുത്ത് ഉയര്‍ത്തണം

ബെഞ്ച് കരുത്ത് ഉയര്‍ത്തണം

ഇന്ത്യയുടെ ബെഞ്ച് കരുത്ത് ഇപ്പോള്‍ ദുര്‍ബലമാണെന്ന് പറയാം. പരിമിത ഓവറില്‍ ഈ പ്രശ്‌നം ഇല്ലെങ്കിലും ടെസ്റ്റിലേക്ക് വരുമ്പോള്‍ ഈ പ്രയാസം നന്നായി നേരിടുന്നുണ്ട്. ബാറ്റിങ് നിരയില്‍ കൃത്യമായ പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യക്കാവുന്നില്ല. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോഴും ഇവര്‍ക്ക് പകരക്കാരായി ഹനുമ വിഹാരിയേയും ശ്രേയസ് അയ്യരേയും കളിപ്പിക്കാന്‍ ഇന്ത്യക്ക് ആത്മവിശ്വാസമില്ല.

അതുകൊണ്ട് തന്നെ ഇന്ത്യ ബെഞ്ച് കരുത്ത് ഉയര്‍ത്തണം. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന മികച്ച യുവതാരങ്ങളെ ദേശീയ ടീമിലേക്കായി വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ പരമ്പരകളില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി അവരെ വിദേശ പര്യടനത്തിലേക്ക് എത്തിക്കാനാവുന്ന തരത്തില്‍ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.

ഓപ്പണിങ്ങില്‍ മികച്ച ബാക് അപ്പ് വേണം

ഓപ്പണിങ്ങില്‍ മികച്ച ബാക് അപ്പ് വേണം

സെഞ്ച്വൂറിയനില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനം എടുത്തു പറയേണ്ട കാര്യമായിരുന്നു. ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായതും ഓപ്പണര്‍മാരുടെ മിന്നും പ്രകടനമാണ്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ട പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. കെ എല്‍ രാഹുല്‍ ഭേദപ്പെട്ട നില്‍ക്കുമ്പോഴും മായങ്ക് അഗര്‍വാളിനെ വിദേശത്ത് വിശ്വസിക്കാനാവില്ല.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പുലിയാണെങ്കിലും വിദേശ പിച്ചുകളില്‍ അദ്ദേഹം എലിയാണ്. ഒരു തരത്തിലും ആധിപത്യം സ്ഥാപിക്കാന്‍ മായങ്കിന് സാധിക്കുന്നില്ല. ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ അദ്ദേഹത്തിന്റെ ശൈലി ഗുണം ചെയ്യില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. അതുകൊണ്ട് തന്നെ ഇന്ത്യ മികച്ച ഓപ്പണര്‍മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.

രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നിവര്‍ ഒരുപോലെ പരിക്കേറ്റതോടെയാണ് ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ഇത്രയും പ്രയാസപ്പെടേണ്ടി വന്നത്. ഇനിയും രണ്ട് ഓപ്പണര്‍മാര്‍ക്ക് ഒരേ സമയത്ത് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മികച്ച താരങ്ങളെ ഓപ്പണിങ്ങില്‍ ബാക് അപ്പായി ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വിദേശ പര്യടനങ്ങളില്‍ ഇത്തരം തിരിച്ചടികള്‍ ഇന്ത്യക്ക് ഇനിയും നേരിടേണ്ടി വന്നേക്കും.

ഫോമിന് പ്രാധാന്യം നല്‍കണം

ഫോമിന് പ്രാധാന്യം നല്‍കണം

ഇന്ത്യന്‍ ടീം ഇനിയും സീനിയര്‍ താരങ്ങളുടെ മുന്‍ പ്രകടനങ്ങളുടെ കണക്കുകളില്‍ വിശ്വസിച്ച് മുന്നോട്ട് പോകാതെ നിലവിലെ ഫോം വിലയിരുത്തി അവസരം നല്‍കേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കയെ കേപ്ടൗണില്‍ വിജയിപ്പിച്ചത് കീഗന്‍ പീറ്റേഴ്‌സനെന്ന യുവതാരമാണ്. വളരെ കുറഞ്ഞ മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമുള്ള പീറ്റേഴ്‌സന്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി കളിയിലെയും പരമ്പരയിലെയും താരമാവുകയായിരുന്നു.

എന്നാല്‍ ഈ ധൈര്യം ഇന്ത്യ കാട്ടിയില്ല. ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവര്‍ രണ്ട് പേരും ഒന്നിനൊന്ന് മികച്ച താരങ്ങളാണെങ്കിലും ആവിശ്യത്തിന് അവസരം ഇന്ത്യ നല്‍കുന്നില്ല. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ മാറ്റിനിര്‍ത്തേണ്ട സമയമായിരിക്കുകയാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഭാവി മെച്ചപ്പെടുത്താന്‍ ഇന്ത്യ തയ്യാറാവേണ്ടതായുണ്ടെന്ന് ഈ തോല്‍വി ഓര്‍മ്മിപ്പിക്കുന്നു.

Story first published: Saturday, January 15, 2022, 8:45 [IST]
Other articles published on Jan 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+